‘ഓ അമ്മച്ചിക്ക് വയ്യെന്നേ...’’– എബി എന്ന ചിത്രത്തിൽ തന്റെ അമ്മച്ചിയായി വേഷമിട്ട കഥാപാത്രത്തെ നോക്കി സുരാജ് വെഞ്ഞാറമ്മൂട് പറയുന്ന ഡയലോഗാണിത്. അപ്പോൾ അതിഥികൾക്ക് മുന്നിൽ മകനെ ശകാരിച്ചു കൊണ്ട് അമ്മച്ചിയുടെ കൗണ്ടർ– ‘അവൻ ചുമ്മാ പറയുന്നതാ എനിക്കൊരു കുഴപ്പവും ഇല്ല. ഓടിച്ചാടി നടക്കാം’.
തിയേറ്ററിൽ കയ്യടി വാങ്ങിയ ആ കിടിലൻ അമ്മച്ചി ഇവിടെയുണ്ട്. അതേ ഊർജത്തിൽ... ഈ 95–ാം വയസിൽ ഓടിച്ചാടി നടക്കാം എന്ന് കോട്ടയംകാരി അന്നക്കുട്ടി സൈമൺ പറയുന്നത് വെറുതേയല്ല. അമ്മച്ചി അക്ഷരാർഥത്തിൽ പറക്കുകയാണ്. ഇറ്റലി, ജർമനി, ഈജിപ്ത്... അങ്ങനെ അങ്ങനെ... ചട്ടയും മുണ്ടും ധരിച്ച് കാതിൽ തോടയും അണിഞ്ഞ് കയ്യിലൊരു ബാഗുമേന്തി അന്നക്കുട്ടി പോകുന്നത് പള്ളിയിലേക്കല്ല, ഫ്ലൈറ്റിൽ കയറി ഏതെങ്കിലും ഒരു വിദേശ രാജ്യത്ത് അടിച്ചു പൊളിക്കാനുള്ള പോക്കാകും അത്
ഇടുക്കിയിലെ കുനിഞ്ഞിയിൽ താമസിക്കുന്ന അന്നക്കുട്ടിയെ വീട്ടുകാരും നാട്ടുകാരും എല്ലാം അമ്മച്ചി എന്നു തന്നെയാണ് വിളിക്കുന്നത്. 95 വയസുകാരിയാണെങ്കിലും ആള് ചില്ലറക്കാരിയല്ല. മക്കളും ചെറുമക്കളും അവരുടെ മക്കളും ഒക്കെയായി 70 പേരടങ്ങുന്ന കുടുംബത്തിന്റെ ലീഡറാണ്. ബൈബിളും വായിച്ചു, കൊന്തുയും പിടിച്ച് ഏതെങ്കിലും മൂലയിൽ ഒതുങ്ങാം എന്ന് എല്ലാവരും കരുതുന്ന 75 ാം വയസിലാണ് ആദ്യമായി അന്നക്കുട്ടി വിദേശത്തേക്ക് പറന്നത്. അതും തനിച്ച് ജർമനിയിലേക്ക്. ആകെ അറിയാവുന്ന മലയാളവും മുറുക്കെപ്പിടിച്ചായിരുന്നു ഈ പറക്കൽ.