ഉദ്ഘാടന വേദിയിലെത്തിയ സുരാജ് ആദ്യം കൂടെയുള്ള താരങ്ങൾക്ക് ഒരു ‘പണി’ കൊടുത്തു. ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റെത്തി കാളിദാസ് ജയറാം കയ്യോടെ ഒരു ‘പണി’ തിരിച്ചും കൊടുത്തു. കൂട്ടത്തിൽ എല്ലാവർക്കും ഒരു ‘പണി’ വേറെയും കരുതിവച്ചു. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ‘പണി’ കൊടുത്തപ്പോൾ എംജി സർവകലാശാലാ കലോത്സവത്തിന്റെ സമാപനച്ചടങ്ങ് കൊതിച്ചതിലേറെ കിട്ടിയ അനുഭൂതി പകർന്നു കാണികൾക്ക്. സുരാജ്, കാളിദാസ് ജയറാം, നാദിർഷ, എബ്രിഡ് ഷൈൻ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ എന്നിങ്ങനെ താരങ്ങളും പിന്നണി പ്രവർത്തകരും തങ്ങളുടെ കഴിവുകൾ പുറത്തെടുത്ത് മൽസരാർഥികളായപ്പോൾ മറക്കാനാവാത്ത ഒരു ഇനത്തിന്റെ പ്രൗഢിയോടെ കലയുടെ ഉത്സവത്തിന് തിരശീല വീണു.
ഉദ്ഘാടന പ്രസംഗത്തിനിടെയാണ് കാളിദാസ് ജയറാം മിമിക്രി അവതരിപ്പിക്കുമെന്ന് സുരാജ് പ്രഖ്യാപനം നടത്തി ‘പണി’ കൊടുത്തത്. ഇതു കേട്ട ഉടൻ തന്നെ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റുവന്ന കാളിദാസ്, എല്ലാവരും മിമിക്രി അവതരിപ്പിക്കുമെന്ന് ഉറപ്പു നൽകുകയും ആദ്യം സുരാജ് മിമിക്രി അവതരിപ്പിക്കണമെന്ന നിർദേശം മുന്നോട്ടു വയ്ക്കുകയുമായിരുന്നു. ചിരിക്ക് ഇടവേള നൽകാത്ത പ്രസംഗമായിരുന്നു സുരാജ് പുറത്തെടുത്തത്.
ആദ്യ രണ്ടു കുഞ്ഞുങ്ങൾ ഉണ്ടായപ്പോഴും സംസ്ഥാന അവാർഡ് കിട്ടിയ തനിക്ക് മൂന്നാമത്തെ കുഞ്ഞുണ്ടായപ്പോൾ ദേശീയ അവാർഡ് ആണ് കിട്ടിയതെന്നും ഇനി ഓസ്കർ അവാർഡ് കിട്ടുന്നെങ്കിൽ നാലാമതൊരാൾക്കു കൂടി താൻ തയാറാണെന്നും സുരാജ് പറഞ്ഞപ്പോൾ നിറഞ്ഞ കയ്യടിയായിരുന്നു കാണികളുടെ ഭാഗത്ത്. അതിന് എല്ലാവരുടെയും സഹകരണം ...വേണ്ട, പ്രാർഥന വേണം എന്നു കൂടി പറഞ്ഞപ്പോൾ ചിരി പൊട്ടിച്ചിരിയായി. ഉമ്മൻചാണ്ടിയെ അവതരിപ്പിച്ചു തുടങ്ങിയ സുരാജ് ബിഗ് ബിയിലെ മമ്മൂട്ടിയായും ആറാം തമ്പുരാനിലെ ജഗന്നാഥനായും മാറി കാണികളെ വിസ്മയിപ്പിച്ചു. എബ്രിഡ് ഷൈൻ മിമിക്രി അവതരിപ്പിക്കുമെന്ന സുരാജിന്റെ പ്രസ്താവനയ്ക്ക് തടസ്സം പിടിക്കാൻ എത്തിയ എബ്രിഡിന് അവിടെ വച്ചു തന്നെ മിമിക്രി അവതരിപ്പിക്കേണ്ടി വന്നു. എംജി സർവകലാശാലാ കലോത്സവത്തിൽ മിമിക്രി അവതരിപ്പിച്ച് അൻപതു സ്ഥാനങ്ങളിൽപ്പോലും എത്തിയിട്ടില്ല എന്ന മുഖവുരയോടെ ലാൽ ജോസിനെ അവതരിപ്പിച്ച് എബ്രിഡ് ഷൈൻ നിറഞ്ഞ കയ്യടി സമ്മാനമായി വാങ്ങിയാണ് ഇരിപ്പിടത്തിലേക്ക് മടങ്ങിയത്. വിജയ്, സൂര്യ തുടങ്ങിയ തമിഴ് നായകരെ അവതരിപ്പിക്കാനാണ് കാളിദാസിനു നറുക്കു വീണത്. വലിയ കലാകാരന്മാർക്കൊപ്പം ഇരിക്കാൻ പറ്റിയത് തന്നെ ഭാഗ്യമാണെന്നും കാളിദാസ് പറഞ്ഞു.
‘‘ഫ്രീക്കന്മാരെ ഫ്രീക്കത്തികളേ...’’ എന്ന അഭിസംബോധനയോടെ തുടങ്ങിയ വിഷ്ണു ഉണ്ണിക്കൃഷ്ണൻ തന്റെ ഒരു സങ്കടത്തിനു കൂടി തിരശീല വീഴുകയാണെന്ന സന്തോഷത്തോടെയാണ് വേദിയിൽ നിന്നത്. സർവകലാശാലാ കലോത്സവം മുടങ്ങിക്കിടന്ന മൂന്നു വർഷമാണ് താൻ കോളജിൽ പഠിച്ചതെന്നും അതുകൊണ്ട്, സ്കൂളിൽ മിമിക്രിയിൽ സമ്മാനം നേടിയ തനിക്ക് കോളജിൽ മൽസരിക്കാൻ കഴിഞ്ഞിരുന്നില്ല എന്ന സങ്കടമാണ് വിഷ്ണു പങ്കുവച്ചത്. കോട്ടയം പ്രദീപിനെ അവതിപ്പിച്ചാണ് വിഷ്ണു ആ സങ്കടം തീർത്തത്. മിമിക്രിയിൽ മൽസരിക്കരുതെന്ന മാളാ ആരവിന്ദന്റെ ഉപദേശമാണ് തന്നെ മിമിക്രി താരമാക്കിയത് എന്നായിരുന്നു നാദിർഷയ്ക്ക് പറയാനുണ്ടായിരുന്നത്. ‘‘താൻ മൽസരിച്ചാൽ ഒന്നും കിട്ടില്ല എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതുകൊണ്ടാണ് മൽസരിക്കരുതെന്ന് പറഞ്ഞത്.’’– നാദിർഷ പറഞ്ഞു. മിമിക്രി അവതരിപ്പിക്കുന്നതിനു പകരം തന്റെ തന്നെ കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലെ പാട്ട് ആണ് നാദിർഷ പുറത്തെടുത്തത്. പാട്ടിന് സിനിമയിലെ അതേ ചുവടുകളുമായി വിഷ്ണു കൂടെ കൂടിയപ്പോൾ, കാളിദാസും അറിയാതെ ചുവടുവച്ചു.