അധ്യാപികയെ കാണാൻ സുരാജ് എത്തി; സുരാജിനെ കാണാൻ നാട്ടുകാരും. ഇന്നലെ രാത്രിയാണ് സുരാജ് വെഞ്ഞാറമൂട് തന്നെ പത്താം ക്ലാസിൽ പഠിപ്പിച്ച അധ്യാപിക പത്തനംതിട്ട പ്രമാടം പാറവിളയിൽ വി.ജി. ഗോപിനാഥിന്റെ ഭാര്യ സുഷമയെ കാണാനെത്തിയത്. മലയാലപ്പുഴ ഉത്സവത്തിൽ പങ്കെടുക്കാൻ വരികയായിരുന്ന സുരാജ് പ്രമാടത്തുള്ള അധ്യാപികയെ കാണണമെന്ന് താൽപര്യപ്പെടുകയായിരുന്നു.
വെഞ്ഞാറമൂട് ഗവ. ഹൈസ്കൂളിൽ അധ്യാപികയായിരുന്ന സുഷമ, 1991ൽ പത്താം ക്ലാസിലാണ് സുരാജിനെ പഠിപ്പിക്കുന്നത്. കണക്ക് അധ്യാപികയായിരുന്നു അവരെന്ന് സുരാജ് ഓർക്കുന്നു. പക്ഷേ, പ്രൊട്രാക്റ്ററും സെറ്റ് സ്ക്വയറും ഉണ്ടായിരുന്നത് എന്തിനെന്ന് തനിക്ക് ഇന്നും പിടി കിട്ടിയിട്ടില്ലെന്നും തുറന്നു സമ്മതിച്ചപ്പോൾ അധ്യാപികയടക്കം കൂടി നിന്നവർക്കെല്ലാം ചിരി.
സുഷമ ടീച്ചർ തല്ലിയിരുന്നോ എന്നു നാട്ടുകാർ ചോദിച്ചപ്പോൾ, എല്ലാ അധ്യാപികമാരിൽ നിന്നും തല്ലു കിട്ടിയിരുന്നതു കൊണ്ട് പ്രത്യേകിച്ച് ആരെയും ഓർമയില്ലെന്നു സുരാജ്. സുഷമ ടീച്ചർ എന്തേ ഇരിക്കാത്തത് എന്ന സുരാജ് ചോദ്യത്തിന് കുട്ടികളുടെ മുൻപിൽ ഇരിക്കാറില്ല എന്ന ബഹുമാനത്തോടെ ടീച്ചറും തിരിച്ചടിച്ചു. അപ്പോൾ സുരാജിനെ തമാശ പഠിപ്പിച്ചത് ടീച്ചറാണോ എന്നായി അയലത്തുകാരുടെ സംശയം. അധ്യാപിക വിളമ്പി നൽകിയ ഭക്ഷണവും കഴിച്ചാണ് സുരാജ് മലയാലപ്പുഴയിലേക്ക് തിരിച്ചത്.