അസിസ്റ്റന്റ് ഡയറക്ടർ ആക്കിയാൽ മതി, അതിലൂടെ ഞാൻ നടനായിക്കൊള്ളാം...! വീണ്ടും ചില വീട്ടുകാര്യങ്ങളിൽ ജയറാമിന്റെ കഥാപാത്രം പറയുന്ന ഡയലോഗാണിത്. ഈ ഡയലോഗ് അക്ഷരംപ്രതി അനുസരിക്കുന്ന ഒരു യുവതാരമുണ്ട് മലയാള സിനിമയിൽ, പേര് വിഷ്ണു ഗോവിന്ദൻ. ഒരു മെക്സിക്കൻ അപാരതയിലെ ജോമിയെ അവതരിപ്പിച്ച നടൻ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലെത്തി. പിന്നീട് നടനും തിരക്കഥാകൃത്തും ഇപ്പോൾ സംവിധായകനുമായി മാറിക്കഴിഞ്ഞു വിഷ്ണു. സിനിമയിൽ ഏതാണ് ഏറ്റവും ഇഷ്ടം എന്നു ചോദിച്ചാൽ വിഷ്ണു പറയും, സിനിമ എന്താണെന്ന് ഞാൻ പഠിക്കുകയാണ്. ഇപ്പോൾ ഒന്നിനും ഒരു പെർഫെക്ഷനില്ല. അഭിനയം കൂടുതൽ മെച്ചപ്പെടാനുണ്ട്, തിരക്കഥാകൃത്തും സംവിധാനവും അതുപോലെ തന്നെ. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കയ്യടികൾ വാങ്ങിക്കൂട്ടിയ ജോമി സ്വയം വിലയിരുത്തുന്നു.
ഒരു എഞ്ചിനിയറിങ് അപാരത
കോട്ടയം മണർകാടാണ് സ്വദേശം. കൊച്ചിയിൽ ബി ടെക് ഇലക്ട്രോണിക്സിന് പഠിച്ചു െകാണ്ടിരിക്കുമ്പോഴാണ് കലാപ്രവർത്തനം തലയക്കു പിടിച്ചത്. ആദ്യമൊക്കെ നാടകമായിരുന്നു തട്ടകം. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നാടക മത്സരങ്ങൾക്കു സ്ഥിരം സാന്നിധ്യമായി. അഭിനയക്കളരികളിലും മറ്റു സജീവമായിരുന്നു. ഇടയക്ക് നൊസ്റ്റാൾജിയ എന്ന പേരിൽ ഒരാൽബവും. ഫലമോ സപ്ലികളുടെ എണ്ണം പെരുകി. പിന്നെ വീട്ടിലുണ്ടായ പുകിലിനെപ്പറ്റി ഊഹിക്കാമല്ലോ.
2012ൽ ബ്ലാക് ഫോറസ്റ്റിൽ ജോഷി മാത്യുവിന്റെ അസിസ്റ്റന്റായി ചേർന്നു. സിനിമ എന്താണെന്ന് മനസിലാക്കിത്തുടങ്ങിയത് അവിടെവച്ചാണ്. ജോഷി സാറിന്റെ കളരിയിൽ നിന്ന് അഭ്യസിച്ച പാഠങ്ങളുമായി പിന്നെ പല സംവിധായകരുടെയും അടുത്ത് കയറിയിറങ്ങി. കാര്യമായി പ്രയോജനം ഉണ്ടായില്ലെന്നു മാത്രം. എന്നിട്ടും തളർന്നില്ല. അതിനിടയിലാണ് ഇയ്യോബിന്റെ പുസ്തകത്തിൽ ഒരു റോൾ ലഭിക്കുന്നത്. കോളജിൽ വച്ചു ചെയ്ത മ്യൂസിക്കൽ ആൽബമായ നൊസ്റ്റാൾജിയയുടെ ക്യാമറാമാനായ ശങ്കരനാണ് ഈ റോളിലേക്ക് സജസ്റ്റ് ചെയ്യുന്നത്. അമൽ നീരദിനെ പോയി കണ്ടപ്പോൾ അദ്ദേഹത്തിന് ഇഷ്ടമായി. ചെമ്പൻ വിനോദിന്റെ ചെറുപ്പകാലം അവതരിപ്പിക്കാനുള്ള അവസരം കിട്ടിയത് അങ്ങനെയാണ്.