ഓസ്കർ പുരസ്കാര വേദിയിലെ നാടകീയ രംഗങ്ങൾക്കൊടുവിൽ ലാ ലാ ലാൻഡിനെ ‘പിന്തള്ളി’ മൂൺലൈറ്റ് മികച്ച ചിത്രം. അവതാരകർ ആദ്യം മികച്ച ചിത്രമായി പ്രഖ്യാപിച്ചത് ഡാമിയൻ ഷാസെൽ സംവിധാനം ചെയ്ത ‘ലാ ലാ ലാൻഡ്’ ആണ്. ചിത്രത്തിന്റെ പിന്നണി പ്രവർത്തകർ വേദിയിലെത്തി പുരസ്കാരം സ്വീകരിക്കുകയും അക്കാദമിയോടുള്ള നന്ദി അറിയിക്കുകയും ചെയ്തു.
എന്നാൽ തൊട്ടുപിന്നാലെ ലാ ലാ ലാൻഡ് സിനിമയുടെ നിർമാതാക്കൾ തന്നെ പ്രഖ്യാപനത്തിൽ തെറ്റുപറ്റിയെന്ന് കണ്ടെത്തി. അവതാരകന്റെ കൈയ്യിൽ കൊടുത്ത കവർ മാറിപ്പോയതാണ് ആശയക്കുഴപ്പത്തിനു കാരണമായത്. തുടർന്ന് ബാരി ജെൻകിൻസ് സംവിധാനം ചെയ്ത മൂൺലൈറ്റിനാണ് പുരസ്കാരമെന്ന് പ്രഖ്യാപനവും വന്നു. അത് പ്രഖ്യാപിച്ചതാകട്ടെ ലാ ലാ ലാൻഡിന്റെ നിർമാതാക്കളും.
89–ാമത് ഓസ്കര്‍ പുരസ്കാരദാനച്ചടങ്ങിൽ ആറു പുരസ്കാരങ്ങളുമായി ഡാമിയൻ ഷാസെൽ സംവിധാനം ചെയ്ത ‘ലാ ലാ ലാൻഡ്’ ആണ് തിളങ്ങിയത്. മികച്ച നടി, സംവിധായകൻ, ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, ഗാനം, പ്രൊഡക്ഷൻ ഡിസൈൻ എന്നീ വിഭാഗങ്ങളിലാണ് നേട്ടം. 14 നോമിനേഷനുകളായിരുന്നു ചിത്രത്തിനുണ്ടായിരുന്നത്.
മാഞ്ചെസ്റ്റർ ബൈ ദ് സീ എന്ന ചിത്രത്തിലെ അഭിനയത്തിന് കാസെ അഫ്ലെക്ക് മികച്ച നടനുള്ള പുരസ്കാരം നേടി. പ്രമുഖ ഹോളിവുഡ് നടനായ ബെൻ അഫ്ലെക്കിന്റെ സഹോദരനാണ് കാസെ. 7 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് അമേരിക്കയിൽ വിലക്കേർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നടപടിയിൽ പ്രതിഷേധിച്ച് മികച്ച വിദേശ ഭാഷാ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഇറാനില്‍ നിന്നുള്ള ദ സെയില്‍സ്മാന്റെ സംവിധായകനും അണിയറ പ്രവര്‍ത്തകരും പുരസ്കാരദാനച്ചടങ്ങിനെത്തിയില്ല. മൂൺലൈറ്റിലെ അഭിനയത്തിന് മഹെർഷലാ അലിക്ക് മികച്ച സഹനടനുള്ള പുരസ്കാരം നൽകിക്കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്.