അഡ്വാൻസിൽ നിന്ന് 2 ലക്ഷം നൽകി; വാക്ക് പാലിച്ച് സുരേഷ് ഗോപി; കുറിപ്പിട്ട് പിഷാരടി

ramesh-suresh-gopi
SHARE

നൽകിയ ഉറപ്പും പറഞ്ഞ വാക്കും എപ്പോഴും പാലിക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ് നടനും എംപിയുമായി സുരേഷ്ഗോപി. ഇനി മുതൽ ഞാൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരൻമാരുടെ സംഘടനയ്ക്ക് നൽകുമെന്ന് മാസങ്ങൾക്ക് മുൻപ് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഈ വാക്ക് അദ്ദേഹം നിറവേറ്റിയെന്ന് വ്യക്തമാക്കി കുറിപ്പ് പങ്കിടുകയാണ് രമേശ് പിഷാരടി. പ്രഖ്യാപനത്തിന് ശേഷം പുതിയ ചിത്രത്തിന്റെ അഡ്വാൻസ് ലഭിച്ചപ്പോൾ തന്നെ പറഞ്ഞ തുക സംഘടനയ്ക്ക് നൽകിയെന്ന് പിഷാരടി പറയുന്നു.

‘അച്ചാമ്മ വർഗീസിനെ ആവശ്യ സമയത്തു അകമഴിഞ്ഞ് സഹായിച്ച ഭരതചന്ദ്രൻ പിന്നീട് അവരോട് തന്നെ ചോദിച്ച ചോദ്യമാണ്. ‘ഓർമയുണ്ടോ ഈ മുഖം.’ എംഎഎ എന്ന  സംഘടന പറയട്ടെ..എന്നും ഓർമയുണ്ടാകും ഈ മുഖം.’ അദ്ദേഹം കുറിച്ചു.

 

കുറിപ്പ് വായിക്കാം:

ഓർമയുണ്ടാവും..ഈ മുഖം..നർമം തൊഴിലാക്കിയ 200 ഓളം കുടുംബങ്ങൾക്ക്. ‘ഇനി മുതൽ ഞാൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ നിങ്ങളുടെ സംഘടനയ്ക്ക് തരും.’ സുരേഷ് ഗോപി.

ടെലിവിഷൻ ഷോകൾ സംഘടിപ്പിക്കുകയും അതിൽ നിന്നും സമാഹരിക്കുന്ന പണം ,മിമിക്രി കലാകാരന്മാരുടെ വിധവകൾക്കും,കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ആശുപത്രി ചിലവുകൾക്കും എല്ലാം ഉപയോഗിക്കകയും മിമിക്രി കലാകാരന്മാരുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുകയും ,സാമൂഹികമായി ഒരു പാട് ഉത്തരവാദിത്വങ്ങൾ നിറവേറ്റുകയും ചെയ്യുന്ന സംഘടന ആണ് 'MAA'( Mimicry Artist association). ഈ കഴിഞ്ഞ ഓണക്കാലത്ത് ഏഷ്യാനെറ്റിൽ അവതരിപ്പിച്ച ഷോയിൽ പ്രതിഫലം ഒന്നും തന്നെ വാങ്ങാതെ എത്തി. സാധാരണക്കാരായ കലാകാരന്മാരോടൊപ്പം ആടിയും പാടിയും ഹാസ്യം പറഞ്ഞും ,അനുകരിച്ചും സമയം ചെലവിട്ട സുരേഷേട്ടൻ പ്രഖ്യാപിച്ച വാക്കുകളാണ് ആദ്യം പറഞ്ഞത്.

പുതിയ ചിത്രത്തിന്റർ അഡ്വാൻസ് ലഭിച്ചപ്പോൾ തന്നെ അതിൽ നിന്നും പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് 2 ലക്ഷം രൂപ സംഘടനയ്ക്ക് ഇന്നലെ നൽകുകയുണ്ടായി. ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായി ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാരുടെ പേരിലും,സംഘടനയുടെ എക്സിക്യൂട്ടീവ് അംഗം എന്ന നിലയിൽ എന്റെ വ്യക്തിപരമായ പേരിലും നന്ദി. അച്ചാമ്മ വർഗീസിനെ ആവശ്യ സമയത്തു അകമഴിഞ്ഞ് സഹായിച്ച ഭരതചന്ദ്രൻ പിന്നീട് അവരോട് തന്നെ ചോദിച്ച ചോദ്യമാണ്. ‘ഓർമയുണ്ടോ ഈ മുഖം.’MAA എന്ന  സംഘടന പറയട്ടെ..എന്നും ഓർമയുണ്ടാകും ഈ മുഖം ..

MORE IN ENTERTAINMENT
SHOW MORE