ചോക്ലേറ്റ് തന്ന് കടന്നു പിടിക്കാൻ ശ്രമം: ചെറുപ്പത്തിൽ നേരിട്ട മോശം അനുഭവത്തെക്കുറിച്ച് അനാർക്കലി

anarkali-story
SHARE

ചെറുപ്പത്തിൽ തനിക്കു നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ്‍ നടി അനാർക്കലി മരക്കാർ. ഏഴാം ക്ലാസ്സിൽ തനിക്കു നേരിട്ട ദുരനുഭവത്തെക്കുറിച്ചാണ് ജോഷ് ടോക്സ് എന്ന പരിപാടിയിൽ അനാർക്കലി തുറന്നു പറഞ്ഞത്. വിവാദമായ ഫോട്ടോഷൂട്ടിനെക്കുറിച്ചും സൈബർ ബുള്ളിയിങ്ങിനെക്കുറിച്ചും താരം തുറന്നു പറച്ചിൽ നടത്തുന്നുണ്ട്. 

‘ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി ഒരാളിൽ നിന്നും ഒരു മോശം പെരുമാറ്റം നേരിട്ടത്.  ഒരു കടയിൽ പോകുമ്പോഴായിരുന്നു സംഭവം.  ഒരു മനുഷ്യൻ ‍ചോക്ലേറ്റ് തന്നു ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി ശരീരത്തിൽ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു.  ശരീരത്തിന്റെ പല ഭാഗത്തും അയാൾ തൊടാൻ ശ്രമിച്ചപ്പോൾ അത് എന്താണെന്ന് അറിയില്ലെങ്കിൽ കൂടി അയാളുടെ പിടിയിൽ നിന്നും ഓടി മാറി രക്ഷപെടുകയായിരുന്നു.  വീട്ടിൽ ചെന്ന് പറയാൻ പേടി ഉണ്ടായിരുന്നു. എങ്കിലും അമ്മയോട് പറഞ്ഞു, അപ്പോൾ ഇത്തരം കാര്യങ്ങൾ നീ തനിയെ ഡീൽ ചെയ്യണം എന്നാണ് ‌അമ്മ പറഞ്ഞത്. അവിടുന്നിങ്ങോട്ടു എന്റെ കാര്യങ്ങളെല്ലാം ഞാൻ തന്നെയാണ് ഡീൽ ചെയ്തിട്ടുള്ളത്.’ അനാർക്കലി പറയുന്നു. 

പഠനത്തിൽ താൻ ആവറേജ് ആയിരുന്നു. സ്കൂളിൽ ഒരു ചെറിയ ഗ്രൂപ്പിന് കൂടുതൽ പരിഗണന കിട്ടിയിരുന്നു. തനിക്ക് പാട്ടുപാടാനും ഡാൻസ് ചെയ്യാനും ഇഷ്ടമായിരുന്നു എന്നാൽ അവസരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. അതിൽ വല്ലാത്ത സങ്കടവുമുണ്ടായിരുന്നു. താൻ ടോം ബോയ് ആയി നടക്കുന്ന ഒരു കുട്ടിയായിരുന്നു, ഒട്ടും സുന്ദരി ആയിരുന്നില്ല.  അതായിരിക്കണം തന്നെ ഒന്നിനും പരിഗണിക്കാതിരുന്നത്. വളരെ നിരാശയായ ഒരു സമയത്ത് സ്കൂൾ മാറണം എന്നുവരെ തോന്നിയിരുന്നെന്നും അതൊന്നും പക്ഷെ നടന്നില്ലെന്നും അനാർക്കലി പറയുന്നു. സ്കൂളിൽ നിന്നും കിട്ടിയ അവഗണന തന്നെ വളരെ മോശമായി ബാധിച്ചിരുന്നു. പടം വരക്കാനും പാട്ടുപാടാനും ഡാൻസ് ചെയ്യാനും അറിയാമെങ്കിലും അതൊന്നും മികച്ച രീതിയിൽ കൊണ്ടുപോകാൻ സാധിക്കാത്തത് ഇതേ കാരണത്താലാണ്.  എന്നാൽ താൻ ഇന്ന് നിൽക്കുന്ന പൊസിഷൻ തനിക്ക് വളരെ ആത്മവിശ്വാസം തരുന്നു എന്നും  അന്ന് സ്കൂളിൽ ഉണ്ടായിരുന്നവർ ഒരിക്കലും താൻ ഈ നിലയിൽ എത്തിച്ചേരുമെന്ന് കരുതിയിട്ടുണ്ടാകില്ലെന്നും അനാർക്കലി പറയുന്നു.

താൻ സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ കുറെ ആളുകളുടെ മോശം കമന്റുകൾ കേൾക്കാനിടയായി. നല്ല കമന്റ് ഇട്ട കുറച്ചാളും ഉണ്ടായിരുന്നു. തന്റെ വീട്ടുകാർ ഇങ്ങനെ ഒരു ഫോട്ടോ ഇടേണ്ടിയിരുന്നോ എന്ന് ചോദിച്ചു. പക്ഷെ താൻ സോഷ്യൽ മീഡിയയിലെ കമന്റുകളൊന്നും മുഖവിലക്കെടുത്തില്ല. അതൊന്നും ശ്രദ്ധിക്കാനും പോയില്ല.  പിന്നീട് കാളി എന്ന ഹിന്ദു ദൈവത്തെ ആധാരമാക്കി ഒരു ഫോട്ടോഷൂട്ട് ചെയ്തത് വലിയ ഒച്ചപ്പാടുണ്ടാക്കി.  ഒരു രാഷ്ട്രീയപ്പാർട്ടിയും ഒരു മതവിഭാഗവും തനിക്കെതിരെ നീങ്ങി.  മഹാദേവൻ തമ്പി എന്ന ഫോട്ടോഗ്രാഫർ ആയിരുന്നു ആ ഫോട്ടോഷൂട്ട് ചെയ്തത്.  വളരെ നാളായി സുഹൃത്തായ മഹാദേവൻ തമ്പിയോട് നോ പറയാൻ പറ്റാതെ ചെയ്ത ഒരു ഫോട്ടോഷൂട്ട്  ആയിരുന്നു അത്.  തന്റെ ചില സുഹൃത്തുക്കൾ, ചില ദളിത് ആക്ടിവിസ്റ്റുകൾ ഒക്കെ വിളിച്ചു അനാർക്കലി ഇത് ചെയ്യുമെന്ന് കരുതിയില്ല എന്ന് പറഞ്ഞു. തന്റെ അമ്മയും സഹോദരിയും എതിരഭിപ്രായം പറഞ്ഞു.  പിന്നീട് ഒരു മാപ്പ് എഴുതി ഫേസ്ബുക്കിൽ ഇട്ടിരുന്നു.  ഈ സംഭവം കുറച്ചു നാൾ വല്ലാതെ അലട്ടിയിരുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ അതിൽ നിന്നും കരകയറി.  ആ സംഭവം മറക്കാനും മറ്റു ചിലതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രദ്ധിച്ചു.  കാരണം ദുഖിച്ചിരുന്നിട്ടു കാര്യമില്ല ജീവിതം മുന്നോട്ടു പോവുക തന്നെ വേണം. ‌എങ്കിലും ഓരോ സംഭവങ്ങളിൽ നിന്നും പലതും പഠിക്കുന്നുണ്ടെന്നും താരം പറയുന്നു.

തനിക്കുണ്ടാകുന്ന പല പ്രശ്നങ്ങളെയും നേരിടുന്നത് അത് അവഗണിച്ചുകൊണ്ടാണെന്നു അനാർക്കലി പറയുന്നു.  അത് നമ്മുടെ മുന്നോട്ടുള്ള യാത്രയെ ബാധിക്കാൻ പാടില്ല.  ഈ അബ്യൂസ് ഒക്കെ നേരിട്ട് കഴിഞ്ഞും താൻ  അതൊക്കെ മറക്കാൻ ശ്രമിക്കാറുണ്ട്.  അതൊക്കെ ഓർമ വരുമ്പോ താൻ ഏറ്റവും ഇഷ്ടമുള്ളത് ചെയ്യും, ചിലപ്പോൾ പടം വരക്കും, സന്തോഷമായി ഇരിക്കാൻ തന്നെ ശീലിപ്പിക്കും.  മറ്റുള്ളവരോടും തനിക്ക്  അതാണ് പറയാനുള്ളത്. നമ്മെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ ജീവിതം നശിപ്പിക്കാൻ സമ്മതിക്കാതിരിക്കുക. അങ്ങനെയുള്ള സംഭവങ്ങൾ മറക്കാനും അവഗണിക്കാനും പഠിക്കുക. എന്നാലേ ജീവിതത്തിൽ വിജയിക്കാൻ കഴിയൂ.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...