വിജയ് മുമ്പു രാഷ്ട്രീയം പറഞ്ഞപ്പോൾ ഇല്ലാത്ത പേടി ഇപ്പോൾ എന്തിനാണ്. വിജയ്‌യുടെ പുതിയ ചിത്രം മെർസലിനെച്ചൊല്ലിയുള്ള വിവാദങ്ങൾ ആളിക്കത്തുകയാണ്. പക്ഷെ ഈ സിനിമയെ മാത്രം ഇത്രയധികം പേടിക്കേണ്ട ആവശ്യം എന്താണ്? ഇതിനുമുമ്പും വിജയ് സിനിമകൾ രാഷ്ട്രീയം സംസാരിച്ചിട്ടുണ്ട്. ഒരു താരവും പറയാൻ തയാറായിട്ടില്ലാത്ത സാമൂഹികപ്രസക്തിയുള്ള ഒട്ടുമിക്ക വിഷയങ്ങളും വിജയ് സിനിമകൾ സംസാരിച്ചിട്ടുണ്ട്.
സ്വാശ്രയകൊളജ് പ്രശ്നം കേരളത്തിലുൾപ്പടെ കൊടുമ്പിരികൊള്ളുന്ന സമയത്താണ് ഭൈരവയിലൂടെ ഈ വിഷയം വിജയ് പറഞ്ഞത്. പുലി ഒഴിച്ച് തലൈവ മുതൽ ഇങ്ങോട്ടുള്ള സിനിമകൾ പരിശോധിച്ചാൽ അവയിലെല്ലാം സമൂഹത്തിന്റെ പ്രശ്നങ്ങളുണ്ടായിരുന്നു.
മുംബൈയിൽ തമിഴർ നേരിട്ട അസമത്വങ്ങളുടെ ചരിത്ര പശ്ചാതലത്തെ ഓർമിപ്പിക്കുന്നതായിരുന്നു തലൈവാ. അതിനുശേഷം വന്ന കത്തി, കോർപറേറ്റ് കമ്പനികളുടെ കുടിവെള്ള ചൂഷണത്തിന് നേരെയുള്ള കത്തി വീശൽ തന്നെയായിരുന്നു. മാസ്എന്റർടെയ്ന്റ്മെന്റ് സിനിമാഗണത്തിൽപ്പെടുന്നതാണ് തെരി സിനിമ. പക്ഷെ അതിലും പീഡനമുൾപ്പടെയുള്ള വിഷയങ്ങളെ ശക്തമായി നായക കഥാപാത്രം എതിർക്കുന്നുണ്ട്.
അടി, ഇടി, വെട്ട്, കുത്ത്, അഞ്ചാറുപാട്ട് എന്ന സ്ഥിരം ചേരുവയിലൂടെയാണ് വിജയ് സിനിമകൾ സഞ്ചരിക്കുന്നതെങ്കിലും ഈ സിനിമകൾ എല്ലാം തന്നെ സമൂഹികപ്രതിബദ്ധതയുള്ള വിഷയങ്ങൾ സംസാരിച്ചിരുന്നു. അവയിലെല്ലാം മെർസലിലെപ്പോലെയുള്ള പഞ്ച് ഡയലോഗുകളും ഉണ്ടായിരുന്നു.
പിന്നെ മെർസലിൽ പറയുന്നത് തീർത്തും സത്യസന്ധമായ കാര്യമല്ലേ? ചെയ്തത് തെറ്റായിപ്പോയതുകൊണ്ടല്ലേ ബിജെപി സർക്കാർ മെർസൽ പറയുന്ന സത്യത്തെ ഭയക്കുന്നത്. വിദേശരാജ്യങ്ങളിൽ നടപ്പിലാക്കി വിജയിച്ച സമ്പ്രദായം എന്നുപറഞ്ഞാണ് ജിഎസ്ടി ഇവിടെ നടപ്പിലാക്കിയത്. അപ്പോൾ സ്വാഭാവികമായും ആ രാജ്യങ്ങളുമായി താരതമ്യം ചെയ്യും. ഇന്ത്യയിൽ ഇത്രയധികം ജനസംഖ്യയുണ്ടെന്നും, ഇവിടെ ജിഎസ്ടി വന്നാൽ ഇപ്പോൾ അനുഭവിക്കുന്ന പോലെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും ചിന്തിക്കാതെയാണോ നടപ്പാക്കിയത്. ജനങ്ങൾക്ക് ജിഎസ്ടികൊണ്ട് നേരിടുന്ന പ്രയാസങ്ങൾ തുറന്നുപറയുക മാത്രമാണ് മെർസൽ ചെയ്തത്.
നോട്ട് അസാധുവാക്കാൽ നടപടി മൂലമുണ്ടായ ബുദ്ധിമുട്ടുകൾ വിജയ് സിനിമയിലൂടെ പറഞ്ഞാൽ മാത്രമേ മനസിലാകൂ എന്നുണ്ടോ? പൊരിവെയിലത്ത് എടിഎമ്മിന്റെ മുമ്പിൽ വരി നിന്നതിന്റെ ക്ഷീണം സാധാരണക്കാരന് മാറിവരുന്നതേയുള്ളൂ. അക്ഷേപഹാസ്യത്തിന്റെ രൂപത്തിലാണെങ്കിലും നോട്ട് അസാധുവാക്കൽ കൊണ്ടുള്ള പ്രശ്നത്തിന്റെ തീവ്രത തന്നെയാണ് മെർസലിൽ വടിവേലുവിന്റെ കഥാപാത്രം പറയുന്നത്.
തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തി, ഇനിയും തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുന്നതിനു പകരം താരത്തിന്റെ പേരിലെ ജോസഫിനെ ഉയർത്തിക്കാട്ടി വർഗീയത വളർത്താൻ നോക്കുന്നത് ഫാസിസം തന്നെയാണ്. വിജയ്‌യുടെ സിനിമകൾ പ്രേക്ഷകർ കാണാൻ പോകുന്നത് ജാതിപ്പേര് നോക്കിയിട്ടല്ല. അവരെ രസിപ്പിക്കുകയും പഞ്ച് ഡയലോഗ് പറഞ്ഞ് കോരിത്തരിപ്പിക്കുകയും ചെയ്യുന്ന ഇളയ ദളപതിയെന്ന വിജയ്‌യെ കാണാൻ വേണ്ടി മാത്രമാണ്. ജോസഫ് വിജയ് ചന്ദ്രശേഖർ എന്നാണ് വിജയ്‌യുടെ മുഴുവൻ പേരെന്ന് വർഗീയത ഇളക്കിവിടാൻ ശ്രമിക്കുന്നവർ ഉയർത്തിക്കാട്ടിയപ്പോൾ മാത്രമാണ് മറ്റുള്ളവർ ഓർക്കുന്നത് തന്നെ. ജാതിമത ചിന്തകൾകതീതമായ ജനകീയകലയാണ് സിനിമ, അതുപോലെ തന്നെ കലാകാരനും, കല എന്ന ഒരു മതം മാത്രമേയുള്ളൂ. കലാകാരനെ കലാകാരനായും സിനിമയെ സിനിമയായും കാണുന്ന ജനാധിപത്യ മതേതര സ്വതന്ത്ര ഇന്ത്യയെയാണ് ഇത്തരം വിവാദങ്ങളിലൂടെ നമുക്ക് കൈമോശം വരുന്നത്.