മലയാളികളുടെ മനസിലേക്ക് ഒരു മഞ്ഞുകാലത്തിന്റെ ശബ്ദവുമായി കടന്നുവന്ന ഗായികയാണ് സയനോര ഫിലിപ്പ്. പല ഭാഷകളിലായി വീണ്ടും നമ്മള്‍ സയനോരയെ കേട്ടു. ഗായികയെന്ന പേരില്‍ പേരെടുത്ത സയനോര പിന്നീട് സമൂഹമാധ്യമങ്ങളിൽ സാമൂഹിക വിഷയങ്ങളില്‍ ശക്തമായ ചില പ്രതികരണങ്ങള്‍ രേഖപ്പെടുത്തി നിലപാടുകളുടെ മുഴക്കം കേള്‍പ്പിച്ചു. ഇപ്പോള്‍ സംഗീത സംവിധാനത്തിലൂടെ വ്യത്യസ്തതയുടെ മറ്റൊരു മുഖം.
ആദ്യ സിനിമാഗാനത്തിന്‍റെ അനുഭവങ്ങള്‍
വെട്ടം എന്ന സിനിമയില്‍ ഒരു പാട്ടില്‍ ഇംഗ്ലിഷില്‍ കുറച്ചു വരികള്‍ പാടിയിരുന്നു. കുസാറ്റിന്റെ അഭിമുഖത്തിന് പോകാനിരിക്കുന്ന സമയത്താണ് മ്യൂസിക് ഡയറക്ടർ അല്‍ഫോണ്‍സിന്‍റെ കോള്‍ വരുന്നത്. വോയിസ് ടെസ്റ്റിങ്ങിനു വേണ്ടി ഒരു പാട്ട് പാടാന്‍. അങ്ങനെ കുസാറ്റിന്റെ അഭിമുഖം വേണ്ടെന്നു വെച്ച് അതിന്‍റെ റെക്കോര്‍ഡിങ്ങിനു പോയി. മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന സിനിമയിലാണ് ആദ്യമായി ഒരു ഗാനം മുഴുവനായും പാടുന്നത്. ആദ്യം റിലീസ് ആയ സിനിമയും അതായിരുന്നു. വിദ്യാസാഗറിനു വേണ്ടിയാണ് തമിഴില്‍ ആദ്യമായി പാടുന്നത്. പിന്നീട് തമിഴിലും ഹിന്ദിയിലും ആയി കുറേ ഗാനങ്ങള്‍. എ ആര്‍ റഹ്മാന്‍ സാര്‍ എനിക്കൊരു സ്കൂള്‍ ആയിരുന്നു. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തപ്പോൾ ഒരുപാടു കാര്യങ്ങൾ പഠിക്കാൻ പറ്റി.
സിനിമാമേഖലയിലെ സ്ത്രീസുരക്ഷയെക്കുറിച്ച്
വീട് സ്വാതന്ത്ര്യം തന്നു തന്നെയാണ് വളര്‍ത്തിയത്. ആണെന്നോ പെണ്ണെന്നോ ഉള്ള വിവേചനം അതുകൊണ്ട് തന്നെ സ്ത്രീ പുരുഷ ബന്ധങ്ങളില്‍ തോന്നാറില്ല. മിക്കവാറും തനിച്ചു തന്നെയാണ് യാത്ര ചെയ്യുന്നത്. പക്ഷേ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുമ്പോള്‍ ഡാഡിയെയോ ഭര്‍ത്താവിനെയോ കൂടെ കൂട്ടാറുണ്ട്. അത് സുരക്ഷയെ ഭയപ്പെട്ടല്ല.
പേയ്മെന്റ് തരുമ്പോള്‍ സ്ത്രീയാണല്ലോ എന്ന വിവേചനത്തോടെ പറഞ്ഞ തുക തരാന്‍ മടിക്കുന്ന ധാരാളം പേരുണ്ട്. അതൊഴിവാക്കാന് അവരെ കൂടെ കൂട്ടാറ്. സിനിമാ മേഖലയിലെ ജോലി മറ്റേതു ജോലിയും പോലെ തന്നെയാണ്. അത് ആളുകള്‍ തിരിച്ചറിയുന്നില്ല എന്നു മാത്രം. ഈ മേഖലയിലെ ഒരേ ഒരു പ്രശ്നം കൃത്യമായ ഒരു സമയ പരിധി ഇല്ല എന്നത് മാത്രമാണ്. രാത്രിയിലെ യാത്രകള്‍ പലപ്പോഴും ആവശ്യമാണ്. യാത്രയില്‍ അരക്ഷിതമായ സാഹചര്യങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്.
ഒരിക്കല്‍ രാത്രിയില്‍ യൂബറില്‍ യാത്ര ചെയ്യുമ്പോള്‍ ഓട്ടോയില്‍ ഒരു കൂട്ടം പുരുഷന്മാര്‍ വന്ന് തടഞ്ഞു വെയ്ക്കുകയും ഡ്രൈവറെ വലിച്ചു പുറത്തിടാന്‍ ശ്രമിക്കുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. ഈ പ്രശ്നം അറിഞ്ഞപ്പോള്‍ ആളുകള്‍ ചോദിച്ചത് രാത്രിയില്‍ ഒരു സ്ത്രീയെന്തിനു യാത്ര ചെയ്തു എന്നാണ്. അങ്ങനെ ചിന്തിക്കുന്ന സ്ത്രീകളും ഏറെയുണ്ട്. തികച്ചും പുരുഷാധിപത്യ മനോഭാവം വെച്ച് പുലര്‍ത്തുന്ന ഒരു ചോദ്യമാണത്. സ്ത്രീകള്‍ തന്നെയാണ് സ്ത്രീകളെ ഏറ്റവും അധികം സപ്പോര്‍ട്ട് ചെയ്യേണ്ടത് എന്ന് ചിന്തിക്കുന്ന ഒരാളാണ് ഞാന്‍. പക്ഷേ നിര്‍ഭാഗ്യവശാല്‍ സ്ത്രീകളെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത് സ്ത്രീകള്‍ തന്നെയാണ് എന്നതാണ് അനുഭവങ്ങള്‍ക്കൊണ്ട് മനസിലാക്കുന്നത്. അതാണ് സങ്കടകരവും.