നെയ്യാറ്റിൻകര∙ ടിവി സീരിയലുകളിലൂടെ മലയാളി മനസ്സിൽ ഇടംപിടിച്ച സംസ്ഥാന പുരസ്കാര ജേതാവായ നടി ഇപ്പോൾ തട്ടുകടയുടെ തണലിൽ. സ്ത്രീധനം പരമ്പരയിൽ ചാള മേരിയുടെ മരുമകളുടെ വേഷം ഉൾപ്പെടെ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച കവിതാലക്ഷ്മിയാണു കടക്കെണിയിൽനിന്നു കരകയറാൻ മൂന്നുകല്ലിൻമൂട് റോളൻസ് ആശുപത്രിക്കു മുന്നിൽ തട്ടുകട തുടങ്ങിയത്. 1996ൽ മികച്ച പ്രഫഷനൽ നാടക നടിക്കുളള സംസ്ഥാന പുരസ്കാരം നേടിയ എറണാകുളം മുളന്തുരുത്തി സ്വദേശി കവിത പത്തുവർഷം മുൻപാണ് നെയ്യാറ്റിൻകരയിൽ താമസമായത്.
നാടകത്തിൽനിന്നു സീരിയലിലേക്കു മാറി. ഇടയ്ക്കു സിനിമയിലും അഭിനയിച്ചു. മകൻ ആകാശ് കൃഷ്ണയ്ക്കു മികച്ച പഠനം നൽകാൻ നടത്തിയ ശ്രമമാണു കടക്കെണിയിലാക്കിയത്. സുഹൃത്തിന്റെ മകൾക്കു ലണ്ടനിൽ മെഡിസിൻ എംഡിക്കു പഠിക്കാൻ വിവരങ്ങൾ ചോദിച്ച് ഒരു ട്രാവൽ ഏജൻസിയിൽ പോയതാണു കവിതയുടെ ജീവിതം മാറ്റിമറിച്ചത്. സംസാരത്തിനിടെ, മകൻ ആകാശിനെ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിനു പഠിപ്പിക്കാൻ തയാറാണോയെന്ന് അവർ ചോദിച്ചു.
ഏജൻസി ഉടമയ്ക്കു ലണ്ടനിൽ മൂന്നു ഹോട്ടലുകൾ ഉണ്ട്. പഠനത്തിനൊപ്പം അവിടെ ജോലി ചെയ്യാം. നാലുവർഷ കോഴ്സിന് 50 ലക്ഷം രൂപയാണു ഫീസ് എങ്കിലും വർഷം 12 ലക്ഷം രൂപ വച്ചു 36 ലക്ഷം തന്നാൽ മതിയെന്ന വാഗ്ദാനവും ലഭിച്ചു. സീരിയലിൽ തിരക്കുള്ളതിനാൽ ഇതത്ര പ്രയാസകരമല്ലെന്നു കവിത വിചാരിച്ചു.
മകനൊരു ഭാവിയുണ്ടാകുമല്ലോ. എന്നാൽ, ആകാശിനു ഹോട്ടൽ ജോലിക്കു നിസാരശമ്പളമാണു കിട്ടിയത്. മഞ്ഞുകാലം ഒഴിവാക്കി അവിടെ ആറുമാസമേ ക്ലാസ് ഉള്ളൂ. ആറുമാസം കൊണ്ടു 12 ലക്ഷം രൂപ നൽകണം. ഇതൊന്നും ട്രാവൽ ഏജൻസി പറഞ്ഞിരുന്നില്ല. ആദ്യവർഷത്തെ ഫീസ് അടച്ചു. ആകാശ് മികച്ച മാർക്കും നേടി.
ഈ വർഷം ഫീസ് അടയ്ക്കാനുള്ള കാലാവധി കഴിഞ്ഞു. മകന്റെ ആവശ്യങ്ങൾക്കു വേണ്ടി ഓടിനടന്നതിനാൽ സീരിയലിൽ അവസരം കുറഞ്ഞു. തട്ടുകട കൊണ്ടു മകന്റെ പഠനത്തിനുള്ളതു കിട്ടില്ലെന്നു കവിതയ്ക്കറിയാം. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ തട്ടുകട ജീവിതം എത്രനാളേക്കെന്നും ഉറപ്പില്ല. ആകാശിനെ ആരെങ്കിലും സ്പോൺസർ ചെയ്തിരുന്നെങ്കിലെന്ന് ആശിക്കുകയാണ് അവർ. മകൾ ഉമാപാർവതി നെയ്യാറ്റിൻകര ഗവ. സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്നു.