രണ്ടു വിവാഹങ്ങൾ, അതും രണ്ടു മതാചാരപ്രകാരം. സമാന്ത– നാഗചൈതന്യ വിവാഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതായിരുന്നു. ഹിന്ദു– ക്രിസ്ത്യൻ വിവാഹാചരപ്രകാരം വിവാഹം നടന്നപ്പോൾ വിവാഹ വസ്ത്രങ്ങളിലും ആഭരണങ്ങളിലുമെല്ലാമുണ്ടായിരുന്നു വൈവിധ്യം. ഗോവയിൽ നടന്ന വിവാഹ മാമാങ്കത്തിൽ അതിസുന്ദരമായ വിവാഹവേഷങ്ങളിൽ സമാന്ത ആരാധകരെ അൽഭുതപ്പെടുത്തി. തെന്നിന്ത്യയിലെ പ്രമുഖ നടൻ നാഗാർജുനയുടെ മരുമകളായി തെലുങ്കിലെ സിനിമാ പാരമ്പര്യമുള്ള അകിനേനി കുടുംബത്തിലേക്കു വലതുകാൽ വച്ചു കയറുമ്പോൾ സമാന്ത തിളങ്ങിയതു രാജകുമാരിയെപ്പോലെ.
ഹിന്ദു വധു
ഒക്ടോബർ ആറിനു വെള്ളിയാഴ്ച വൈകിട്ട് മെഹന്ദി ചടങ്ങുകളോടെയായിരുന്നു വിവാഹ ആഘോഷങ്ങൾക്കു ഗോവയിൽ തുടക്കമിട്ടത്. നാഗചൈതന്യയുടെ മുത്തശ്ശി രാജേശ്വരി അണിഞ്ഞ വെള്ള നിറമുള്ള സാരിയായിരുന്നു അന്നു സാമന്തയുടെ വേഷം. ആഭരണങ്ങളിൽ പലതും തലമുറകൾ കൈമാറിയത്. ബാക്കി ആഭരണങ്ങൾക്കുമുണ്ടായിരുന്നു എത്‌നിക് ടച്ച്. കൈകൾ നിറഞ്ഞ് വളകൾ. നെറ്റിച്ചുട്ടി. വലിയ ജിമിക്കി കമ്മൽ.
ക്രിസ്ത്യൻ വധു
മുംബൈയിൽ നിന്നുള്ള ഡിസൈനർ കൃഷ ബജാജ് ഡിസൈൻ ചെയ്തതായിരുന്നു ആ വെഡിങ് ഗൗൺ. ഹൈവി വർക്ക് ചെയ്ത ഡ്രസിന് മാച്ചാകുന്ന ഒറ്റ പീസ് നെക്‌ലേസ്. വിരലിൽ ഒറ്റക്കൽ മോതിരം. തീർന്നു ആഭരണങ്ങൾ. ഗൗണിന്റെ ഭംഗിയിൽ മാത്രം കണ്ണുകൾ ഉടക്കാതെന്തു ചെയ്യാൻ. ജനുവരിയിൽ നടന്ന വിവാഹനിശ്ചയച്ചടങ്ങിൽ സമാന്ത ധരിച്ച ലഹംഗയും കൃഷയുടെ ഡിസൈൻ തന്നെ. ഗൗണിന്റെ ഭംഗി വിവാഹനാൾ വരെ സസ്പെൻസാക്കി നിർത്തിയില്ല സമാന്ത. വിവാഹത്തിന് ആഴ്ചകൾക്കു മുൻപേ ഗൗൺ അണിഞ്ഞ ക്ലോസപ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അന്നു മുതൽക്കേ തുടങ്ങിയതാണ് അഭിനന്ദനപ്രവാഹം.
പ്രണയപൂർവം ഗോവ
രണ്ടു വർഷം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹം നിശ്ചയിച്ചപ്പോൾ വിവാഹം ഗോവയിൽ നടത്തണമെന്നായിരുന്നു താരങ്ങളുടെ ആദ്യ ഡിമാൻഡ്. ഒരാഴ്ച മുൻപേ തന്നെ വധൂവരന്മാരും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഗോവയിലെത്തി. ഗോവയിൽ ബീച്ച് റിസോർട്ടിൽ വച്ചായിരുന്നു ഹൈന്ദവാചാര പ്രകാരമുള്ള ചടങ്ങുകൾ. ക്രൈസ്തവാചാര പ്രകാരമുള്ള മോതിരം മാറലും വിവാഹവാഗ്ദാനവും പള്ളിയിൽ നടന്നു.
പത്തു കോടിയുടെ വിവാഹം
വിവാഹ മാമാങ്കത്തിനു പത്തു കോടി രൂപ ചെലവായെന്നാണു കണക്ക്. 150 കുടുംബങ്ങൾക്കായിരുന്നു ഗോവയിലെ ചടങ്ങുകളിലേക്കു ക്ഷണം. ഇനി ഹൈദരാബാദിൽ റിസപ്ഷനും നടക്കും. ഷൂട്ടിങ് തിരക്കുള്ളതിനാൽ ഹണിമൂൺ ആഘോഷങ്ങൾക്കായി ഉടൻ യാത്രയില്ല. ക്രിസ്മസ്– ന്യൂഇയർ ആഘോഷങ്ങളോടനുബന്ധിച്ചു ന്യുയോർക്കിലേക്കു പറക്കും. ഹണിമൂൺ മധുരവുമായി ബഹാമാസ് ദ്വീപ് കാത്തിരിക്കുന്നു.