ദുൽക്കർ സൽമാനെ നായകനാക്കി ബിജോയ് നമ്പ്യാർ ഒരുക്കിയ സോളോ മലയാളത്തിലും തമിഴിലും ഒരേസമയം റിലീസ് ചെയ്തിരുന്നു. മലയാളത്തിൽ 225 കേന്ദ്രങ്ങളിൽ റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അതേസമയം തമിഴ്നാട്ടിലെ തിയറ്റര്‍ സമരം കാരണം സോളോയുടെ പ്രദര്‍ശനം അനിശ്ചിതത്വത്തിലാണ്. ഇന്നുമുതൽ തിയറ്റർ അടച്ചിട്ടുള്ള സമരത്തിലാണ് ഉടമകൾ.
സിനിമാ ടിക്കറ്റുകള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പത്ത് ശതമാനം നികുതിയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച മുതല്‍ പുതിയ തമിഴ് റിലീസുകള്‍ വേണ്ടെന്നാണ് തമിഴ് ഫിലിം പ്രോഡ്യൂസേഴ്സ് കൌണ്‍സിലിന്‍റെ തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ വിനോദത്തിനുള്ള നികുതി ഒഴിവാക്കുന്നതുവരെ ഇത് തുടരുമെന്നാണ് തീരുമാനം. സമരത്തോടനുബന്ധിച്ച് മൾട്ടിപ്ലക്‌സുകൾ ഉൾപ്പെടെ 1100 തിയേറ്ററുകൾ അടച്ചു.
സമരം ഒത്തു തീര്‍പ്പാകാത്ത സാഹചര്യത്തിൽ ചിത്രത്തെ ഇത് പ്രതികൂലമായി ബാധിക്കും. സോളോ തമിഴ്നാട്ടിലെ തിയറ്ററില്‍ നിന്ന് നീക്കം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതെക്കുറിച്ച് സംവിധായകന്‍ ബിജോയ് നമ്പ്യാർ പറയുന്നതിങ്ങനെ. 'ഹൃദയം തകര്‍ന്നാണ് ഞാന്‍ ഇത് പറയുന്നത്. ഒരുപാട് കഠിനാധ്വാനത്തിന് ശേഷം സോളോ തിയേറ്റില്‍ എത്തിച്ചിട്ടും തിയറ്ററുകളില്‍ നിന്ന് ചിത്രം നീക്കം ചെയ്യപ്പെടുന്നത് ഞങ്ങള്‍ക്ക് തടയാനാകുന്നില്ല. എനിക്കും എന്റെ സഹനിര്‍മാതാവിനും ഇത് അംഗീകരിക്കാനാകുന്നതല്ല.
സിനിമയില്‍ ഞങ്ങള്‍ക്ക് ആഴത്തിലുള്ള വിശ്വാസവും ബോധ്യവുമുണ്ട്. ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. എല്ലാ പ്രശ്‌നങ്ങളും പെട്ടന്ന് അവസാനിക്കുമെന്ന് നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം'- ബിജോയ് നമ്പ്യാര്‍ ട്വിറ്ററില്‍ കുറിച്ചു.