സോളോ ഒരു സിനിമയല്ല. നാലു ചെറിയ സിനിമകളാണ്. ശേഖർ, ത്രിലോക്, ശിവ, രുദ്ര എന്നിങ്ങനെ നാലു കഥാപാത്രങ്ങളുടെ കഥകൾ. ഇവ തമ്മിൽ പ്രത്യക്ഷത്തിലോ അല്ലാതെയോ ഒരു ബന്ധവുമില്ല. നാലും നാലാണെങ്കിലും ആസ്വാദനത്തെ ബാധിക്കുന്നതല്ല ഇൗ വേർതിരിവ്. കഥകൾ കൂട്ടിയിണക്കിയ പരീക്ഷണങ്ങൾ നേരത്തെ മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും എല്ലാ കഥകളിലും ഒരാൾ തന്നെ നായകനാകുന്നു എന്നതാണ് സോളോയുടെ പ്രത്യേകത.
കുറവുകളില്ലാത്ത ശേഖറും രാധികയും
അന്ധയായ രാധിക വിക്കുള്ള ശേഖറിനെ പ്രണയിക്കുന്നു. വീട്ടുകാരുടെ എതിർപ്പിനിടയിലും കൂട്ടുകാരുടെ പിന്തുണയോടെ അവർ ഒന്നാകുന്നു. പക്ഷേ കാലം അവർക്ക് കാത്തു വച്ച വിധി മറ്റൊന്നായിരുന്നു. മനോഹരമായ ഇൗ പ്രണയകഥയോടെയാണ് സോളോ ആരംഭിക്കുന്നത്. കുറവുകളുള്ള ശേഖറിന്റെയും രാധികയുടെയും ലോകം കുറവുകളില്ലാതെയാണ് ബിജോയ് നമ്പ്യാർ ഒരുക്കിയിരിക്കുന്നത്. മികച്ച പശ്ചാത്തല സംഗീതവും ഗാനങ്ങളും ചേർന്നപ്പോൾ അവരിരുവരുടെയും ലോകം കൂടുതൽ മനോഹരമാകുന്നു. കബാലിയിലെ ടോംബോയ് ലുക്കിന് നേർവിപരീതമായി അതുസുന്ദരിയായാണ് ധൻസിക എത്തുന്നത്. വേദനയുടെ നുറുങ്ങുകൾ സമ്മാനിച്ചാണ് കഥ അവസാനിക്കുന്നതെങ്കിലും പ്രേക്ഷകന് പോസിറ്റിവിറ്റി പകർന്നു തരുന്നതാണ് ക്ലൈമാക്സ്.
നിഗൂഢതയുടെ ത്രിലോക്
അരമണിക്കൂർ മാത്രം ദൈർഘ്യമുള്ള ഒരു സസ്പെൻസ് ത്രില്ലറാണ് ത്രിലോക്. ഒരു പ്രതികാരത്തിന്റെ കഥ. ദുൽക്കറിന്റെ ത്രിലോക് എന്ന കഥാപാത്രത്തിനൊപ്പം ആൻസൺ പോൾ, രഞ്ജി പണിക്കർ, ആൻ അഗസ്റ്റിൻ എന്നിവരും അഭിനയിച്ചിരിക്കുന്നു. നാലു കഥകളിൽ വച്ച് സാധാരണ പ്രേക്ഷകനെ കൂടുതൽ ആകർഷിക്കുക ഒരു പക്ഷെ ത്രിലോക് ആയിരിക്കാം.