നടിയെ ആക്രമിച്ച കേസില്‍ 85 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് നേര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ ആരാധനാലയങ്ങള്‍ കയറിയിറങ്ങുന്നു. ജയില്‍മോചിതനായ രണ്ടാം ദിവസം തന്നെ ആലുവ ചൂണ്ടിയിലെ സെന്റ് ജൂഡിന്റെ നാമത്തിലുള്ള എട്ടേക്കര്‍ പള്ളിയില്‍ എത്തി കുര്‍ബാനയിലും നെവേനയിലും പങ്കെടുത്തു. രാവിലെ 6.45ന് എത്തിയ ദിലീപ് ആരാധനയ്ക്കു ശേഷം 8.10 ഓടെയാണ് മടങ്ങിയത്.
ആലുവ നഗരസഭാ കൗണ്‍സിലര്‍ ജെറോം മൈക്കിള്‍, സുഹൃത്ത് ശരത്ത്, മിമിക്രി ആര്‍ട്ടിസ്റ്റ് ഏലൂര്‍ ജോർജ് എന്നിവര്‍ ദിലീപിനൊപ്പം ഉണ്ടായിരുന്നു. ജയിലിലായിരുന്നപ്പോള്‍ നേര്‍ന്ന നേര്‍ച്ച വീട്ടുന്നതിനായാണ് ദിലീപ് ഇവിടെ എത്തിയതെന്നാണ് സൂചന.
പള്ളി വികാരി മൈക്കിള്‍ ഡിസൂസയുമായി ദിലീപ് കൂടിക്കാഴ്ച നടത്തി. പള്ളിയിലേക്ക് നേര്‍ന്നിരുന്ന മറ്റ് നേര്‍ച്ചകളും ദിലീപ് നടത്തി. ജയിലിൽ നിന്ന് പുറത്തിറങ്ങുമ്പോള്‍ തന്റെ നാട്ടിലെ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ഇതുപ്രകാരമാണ് എത്തിയതെന്നും ദിലീപ് പറഞ്ഞു. ദിലീപിന്റെ ജന്മനാടായ ആലുവ ദേശം ശ്രീ പള്ളിപ്പാട്ടുകാവ് ക്ഷേത്രം, ആലുവ മണപ്പുറ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി.