നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. ജയിലിൽ നിന്നും പുറത്തിറങ്ങിയ ദിലീപിനെ സ്വീകരിക്കാൻ ആരാധകരുടെ ഒരുവലിയ നിര തന്നെ എത്തിയിരുന്നു. എന്നാൽ ദിലീപിന് ലഭിച്ച ഈ സ്വീകരണം വലിയൊരു കുറ്റത്തെ ഇല്ലായ്മ ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടി വിമർശനങ്ങൾ എത്തിയിരുന്നു. ഈ സംഭവത്തിൽ ദിലീപിന് ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നുണ്ടായ ആഘോഷങ്ങളെ വിമര്‍ശിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഞാനെഴുതിയതല്ല... ഏതോ വിവരമുളള ഒരു മനുഷ്യനെഴുതിയതാണ് എന്ന ആമുഖക്കുറിപ്പോടെ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത പോസ്റ്റിലൂടെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
ഭാഗ്യലക്ഷ്മി പങ്കുവച്ച കുറിപ്പ് താഴെ കൊടുക്കുന്നു
ഞാനെഴുതിയതല്ല..ഏതോ വിവരമുളള ഒരു മനുഷ്യനെഴുതിയതാണ്..
ബലാത്സംഗ കുറ്റത്തിന് രണ്ടു മാസത്തിൽ അധികം ജയിലിൽ കിടന്ന ഒരാൾക്ക് ജാമ്യം കിട്ടിയപ്പോൾ ഉള്ള സ്വീകരണവും വ്യാഖ്യാനവും വേദനാജനകവും ജനാധിപത്യത്തോടു പുച്ഛം തോന്നിക്കുന്നതുമാണ്. ഏതെങ്കിലും ഒരു വ്യാജ പരാതിയിൽ ആരെയെങ്കിലും ഒന്ന് അറസ്റ്റ് ചെയ്തു പൊലീസ് സ്റ്റേഷനിൽ നിന്നും തന്നെ ജാമ്യത്തിൽ വിട്ടാൽ പോലും എന്തോ വലിയ കുറ്റത്തിന് അറസ്റ്റ് ചെയ്തവൻ എന്ന് പറഞ്ഞു ആഘോഷിക്കുന്നവരുടെ നാട്ടിലാണ് ഇത് എന്നോർക്കണം.
ദിലീപിനെ അറസ്റ്റ് ചെയ്തപ്പോൾ ഞാൻ അടക്കം ഉള്ളവർ കരുതിയത് രണ്ടോ മൂന്നോ ദിവസത്തിനകം ജാമ്യം കിട്ടുമെന്നാണ്. എന്തായാലും പതിന്നാലാം ദിവസം ജാമ്യം ഉറപ്പാണെന്ന് കരുതി. എന്നാൽ ഇത്രയും കാലം ജാമ്യം നിക്ഷേധിച്ചതു കേസിന്റെ ആഴവും വ്യാപ്തിയും കൊണ്ട് തന്നെയാണ് എന്ന് തീർച്ച. രണ്ടു മാസത്തിൽ അധികം ജയിലിൽ കിടന്ന ശേഷം കിട്ടുന്ന ജാമ്യം വ്യക്തമാക്കുന്നത് കേസിന്റെ ഗുരുതരാവസ്ഥ തന്നെയാണ്. ഏതു കൊടും കുറ്റവാളിയെയും കുറ്റപത്രം ഇല്ലാതെ ജയിലിൽ കിടത്താൻ മൂന്നു മാസമേ നിയമം അനുവദിക്കുന്നുള്ളൂ. അതിനു ഇനി അഞ്ചു ദിവസം മാത്രമേ ബാക്കിയുള്ളൂ. അതിനു മുൻപ് ജാമ്യം കൊടുത്തത് വഴി വാസ്തവത്തിൽ പോലീസ് മുഖം രക്ഷിച്ചിരിക്കുകയാണ് എന്ന് പറയാം. എന്നിട്ടും കുറ്റവിമുക്തനാക്കി എന്ന തരത്തിലുള്ള ആഘോഷം എത്ര അപകടകരവും നിയമസംവിധാനത്തോടുള്ള വെല്ലു വിളിയുമാണ്.
ഇതൊക്കെ മനുഷ്യരായ ജഡ്‍ജിമാരും കാണുന്നുണ്ട് എന്ന് ആരും മറക്കരുത്. അഥവാ ദിലീപ് കുറ്റവിമുക്തനായാൽ സംഭവിക്കാൻ ഇടയുള്ള ജനധിപത്യവിരുദ്ധ പ്രചാരണങ്ങളെ കുറിച്ചുള്ള ഒരു മുന്നറിയിപ്പായെ കോടതികൾ ഇതിനെ സ്വീകരിക്കൂ. ജനവികാരം ആണ് മാനദണ്ഡം എങ്കിൽ ബാബ ഗുർമീത് സിംഗിനെ ജയിലിൽ അടക്കേണ്ടി വരുമായിരുന്നില്ലല്ലോ. ഞാൻ നിയമ വ്യവസ്ഥക്കൊപ്പം അടിയുറച്ചു നിൽക്കുന്ന വ്യക്തിയാണ്. ഈ ഓരോ ആഘോഷവും ഇരയെ അപമാനിക്കുന്നതിനു തുല്യമാണ്. അപമാനിക്കപ്പെടുന്ന ഓരോ സ്ത്രീക്കുമെതിരെയുള്ള വെല്ലു വിളിയാണ്. ഇതൊക്കെ കാണുമ്പോൾ ദിലീപ് കുറ്റവിമുക്തനാക്കപ്പെടരുതേ എന്ന് ആരെങ്കിലും അറിയാതെ ആഗ്രഹിച്ചു പോയാൽ അവരെ എങ്ങനെ കുറ്റം പറയാൻ പറ്റും? #അവളോടൊപ്പം..