യുവനടി കൊച്ചിയിൽ ആക്രമിക്കപ്പെട്ട കേസിൽ ഇരയുടെ പേര് പരസ്യമായി വെളിപ്പെടുത്തിയ നടി റിമ കല്ലിങ്കലിനെതിരെ കേസെടുക്കണമെന്ന് ദിലീപ് ഫാൻസ്. ദിലീപിന് ജാമ്യം ലഭിച്ചതിന്റെ സന്തോഷത്തിൽ ആലുവ ജയിലിന് മുന്നിൽ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെയാണ് ആരാധകർ റിമയ്ക്കെതിരെ രംഗത്തെത്തിയത്. റിമ കല്ലിങ്കല്ലിനെതിരെ മാത്രം പൊലീസ് കേസെടുക്കുന്നില്ലെന്നും ആലുവ പൊലീസിന് രജിസ്റ്റേർഡ് പോസ്റ്റ് വരെ അയച്ചിട്ടും ഇതുവരെയും യാതരു പ്രതികരണം ഉണ്ടായിട്ടില്ലെന്നും ഇവർ പറയുന്നു. ഉന്നതന്റെ ഭാര്യയായതുകൊണ്ടാണോ കേസെടുക്കാത്തതെന്ന് സംശയമുണ്ടെന്നും ഇവർ ആരോപിക്കുന്നു.
നടിയുടെ പേര് പറഞ്ഞതിനെതിരെ തെന്നിന്ത്യൻ സൂപ്പർസ്റ്റാർ കമല്‍ഹാസനെതിരെ കേന്ദ്ര വനിത കമ്മിഷൻ രംഗത്തു വന്നിരുന്നു. കമൽഹാസനെതിരെയും പൊലീസിൽ പരാതി കിട്ടിയിരുന്നു. നേരത്തെ നടിയുടെ പേര് വെളിപ്പെടുത്തിയ സലിംകുമാർ, അജു വർഗീസ്, സജി നന്ത്യാട്ട്, ദിലീപ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നടൻ അജുവിനെ അറസ്റ്റ് ചെയ്ത് വിട്ടയയ്ക്കുകയും ചെയ്തു. നടന്റെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു.
ഇതേ കുറ്റത്തിന് കേസിൽപ്പെട്ട നടൻ അജു വർഗീസ്, എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെ ഹൈക്കോടതി നടത്തിയ ചില പരാമർശങ്ങും ശ്രദ്ധേയമായിരുന്നു. ഇരയ്ക്ക് പരാതിയില്ലെങ്കില്‍ കുറ്റം കുറ്റമല്ലാതാവില്ലെന്നായിരുന്നു കോടതിയുടെ പരാമർശം. അജു വർഗീസിനെതിരായ എഫ്ഐആറിനു സ്റ്റേ നൽകാൻ വിസമ്മതിച്ചുള്ള ഉത്തരവിലാണ് ഇരയ്ക്ക് പരാതിയില്ലെങ്കില്‍ കുറ്റം ഇല്ലാതാവില്ലെന്ന ഹൈക്കോടതിയുടെ പരാമർശം.
ഈ വിഷയം രണ്ട് വ്യക്തികള്‍ തമ്മിലുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. കേസ് റദ്ദാക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയച്ചു. കേസ് റദ്ദാക്കുന്നത് സംബന്ധിച്ച് പരാതിക്കാരോട് നിലപാട് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.ആക്രമണത്തിനിരയായ നടി പേരുവച്ചു പുറത്തിറക്കിയ വാർത്താക്കുറിപ്പ് അതേപടി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ റിമ പങ്കുവച്ചിരുന്നു. നടിയുടെ പേര് ആ കുറിപ്പിന്റെ അവസാനം ഉണ്ടെന്നത് മറ്റുള്ളവര്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നു റിമ പിന്നീടു നീക്കം ചെയ്തു. സിനിമാമേഖലയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ പ്രധാന അംഗമാണ് റിമ.