രാമലീല തീർച്ചയായും കാണുമെന്ന് നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഇൗ സിനിമ മാത്രമല്ല, ഇപ്പോഴിറങ്ങുന്ന എല്ലാ സിനിമയും ഞാൻ കാണാറുണ്ട്. സിനിമയിലെ ഒരു തൊഴിലാളി സംഘടനയുടെ വൈസ് പ്രസിഡന്റാണ് ഞാൻ. എന്റെ സഹപ്രവർത്തകരാണ് ആ സിനിമയ്ക്കു വേണ്ടി കഷ്ടപ്പെട്ടത്. ഒരു നടൻ ചെയ്ത കുറ്റാരോപണത്തിന്റെ പേരിൽ സിനിമയെ ശിക്ഷിക്കാൻ പാടില്ല. സിനിമ എന്ന തൊഴിലാണ് എനിക്ക് അന്നം തരുന്നത്. ഇൗ സിനിമയ്ക്ക് വേണ്ടി അതിന്റെ സംവിധായകൻ ഒട്ടേറെ കഷ്ടപ്പെട്ടിട്ടുണ്ട്. അരുൺഗോപി എന്ന സംവിധായകന്റെ അഞ്ച് വർഷത്തെ കഷ്ടപ്പാടാണ് രാമലീല എന്ന ചിത്രം.
നൂറുശതമാനവും അവൾക്കൊപ്പമാണ് ഞാൻ. അതേ സമയം രാമലീലയുടെ സംവിധയകനോടൊപ്പവും. ഇൗ സിനിമയിൽ പ്രവർത്തിച്ച മറ്റാരും നടിയെ ആക്രമിച്ച കേസിൽ ഒരു തരിമ്പുപോലും ആരോപണ വിധേയരായിട്ടില്ല. പിന്നെ, ഇൗ നടന്റെ പേരിൽ മാത്രം സിനിമയെയും എന്റെ സഹപ്രവർത്തകരെയും വേദനിപ്പിക്കാൻ കഴിയില്ല. സിനിമ നല്ലതാണെങ്കിൽ നല്ല അഭിപ്രായം പറയും. അത് കേസിനെ ബാധിക്കില്ല. സഹതാപ തരംഗം നോക്കിയൊന്നുമല്ല കോടതി ശിക്ഷ വിധിക്കുന്നത്. തെളിവുകൾ നോക്കിയാണ്. അയാൾ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പൊലീസ് അത് കോടതിയിൽ തെളിയിക്കട്ടെ.
കെപിഎസി ലളിതച്ചേച്ചി ദിലീപിനെ കാണാൻ ജയിലിൽ പോയതിൽ എനിക്ക് ശക്തമായ പ്രതിഷേധമുണ്ട്. ഞാൻ മുമ്പ് പറഞ്ഞിരുന്നു, നടിമാരൊന്നും ജയിലിൽ ദിലീപിനെ കാണാൻ പോകാതിരുന്നതിൽ ആശ്വാസമുണ്ടെന്ന്. എനിക്കുള്ള മറുപടിയായാണോ ചേച്ചി പോയതെന്ന് അറിയില്ല. ഒരു സർക്കാർ സ്ഥാപനത്തിൽ ഇരുന്നുകൊണ്ട് കുറ്റാരോപിതനായ നടനെ കാണാൻ പോയതിനെ ഒരു രീതിയിലും ന്യായീകരിക്കാനാകില്ല.
വ്യക്തിപരമായുള്ള അടുപ്പമാണെങ്കിൽ പോലും അദ്ദേഹത്തിന്റെ കുടുംബത്തെ സമാധാനിപ്പിക്കാനായി വീട്ടിൽ ചെന്നു കാണാമായിരുന്നു. അങ്ങനെ ഒരുപാടുപേർ പോകുന്നുമുണ്ട്. പക്ഷെ ജയിലിൽ പോയി ദിലീപിനെ കണ്ടതിൽ സ്ത്രീ എന്ന നിലയിൽ എനിക്ക് വലിയ പ്രതിഷേധമുണ്ട്. ഭാഗ്യലക്ഷ്മി മനോരമ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.