ഈ മാസം 28ന് റിലീസിനൊരുങ്ങുന്ന ദിലീപിന്റെ പുതിയ ചിത്രം രാമലീലയിൽ അഭിനയിക്കേണ്ടിയിരുന്നത് പൃഥ്വിരാജ് ആയിരുന്നു എന്ന വാർത്തയോട് പ്രതികരിച്ച് സംവിധായകൻ അരുൺഗോപി. രാമലീലയിലേക്ക് മറ്റൊരു നടനെ ചിന്തിച്ചിട്ടുപോലുമില്ല. പൃഥ്വിരാജിനെവച്ച് തിരക്കഥാകൃത്ത് സച്ചി മറ്റൊരു ചിത്രം ആലോചിച്ചിരുന്നു. അനാർക്കലി സിനിമയ്ക്കും മുമ്പേയായിരുന്നു അത്. ആ സിനിമയുടെ കഥ പൃഥ്വിരാജിനോട് പറയുകയും ചെയ്തിരുന്നു. രാമലീലയുടെ കഥാപശ്ചാത്തലവുമായി ഒരു ബന്ധവുമില്ലാത്ത സിനിമയാണത്. പക്ഷെ സാഹചര്യവശാൽ അനാർക്കലി ആദ്യം സംഭവിക്കുകയും ആ സിനിമ നടക്കാതെ പോവുകയും ചെയ്തു. ബിജുമേനോനെ നായകനാക്കിയാണ് അനാർക്കലി ആദ്യം ചെയ്യാൻ പദ്ധതിയിട്ടിരുന്നത്.
ഈ സംഭവങ്ങൾക്കെല്ലാം ശേഷമാണ് രാമലീലയുടെ കഥ ഉരുത്തിരിയുന്നത്. രാമലീലയുടെ കഥ ദിലീപിനോട് മാത്രമേ പറഞ്ഞിട്ടുള്ളൂ. മറ്റൊരു നടനോടും ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. രാമനുണ്ണി എന്ന കഥാപാത്രത്തെക്കുറിച്ച് എഴുതുമ്പോൾ ദിലീപ് മാത്രമായിരുന്നു മനസിലെന്ന് അരുൺഗോപി വ്യക്തമാക്കി. പൃഥ്വിരാജുമായിചേർന്നുള്ള സച്ചിയുടെ ചിത്രം ഭാവിയിൽ ചിലപ്പോൾ സംഭവിച്ചേക്കാമെന്നും അരുൺഗോപി പറഞ്ഞു. രാമലീലയുെട കഥ മനസിൽ ആദ്യം രൂപപ്പെടുമ്പോൾ ദിലീപ് ആയിരുന്നില്ല, മറ്റൊരു പശ്ചാതലത്തിലുള്ള ചിത്രത്തിലേക്ക് പൃഥ്വിരാജിനെയാണ് പരിഗണിച്ചതെന്ന് സച്ചി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.