തെന്നിന്ത്യൻ സിനിമകളിലെ മാദകറാണിയായിരുന്ന സിൽക് സ്മിത ഓർമയായിട്ട് 21 വർഷം തികയുന്നു. കാമം കത്തുന്ന കണ്ണുകളും ലഹരി പിടിപ്പിക്കുന്ന അംഗലാവണ്യവുമായി ഒരു കാലഘട്ടത്തിലെ യുവത്വത്തിന്റെ ഉറക്കം കെടുത്തിയ സ്മിതയുടെ ജീവിതം, പക്ഷെ ഇന്നും പലർക്കും ഒരശ്ളീല ചിത്രമാണ്. ജീവിച്ചിരുന്നപ്പോഴും മരണശേഷവും വിവാദങ്ങളായിരുന്നു കൂട്ട്.
ആരാധകരേയും സിനിമാമേഖലയേയും ഞെട്ടിപ്പിക്കുന്നതായിരുന്നു 1996 സെപ്റ്റർബർ 23 ലെ വാർത്ത. സിൽക്ക് സ്മിത ജീവനൊടുക്കിയിരിക്കുന്നു. ഈ വാർത്ത ഏറ്റവും അധികം തളർത്തിയത് സിൽക്ക് സ്മിതയുടെ അടുത്ത സുഹൃത്തായിരുന്ന നടി അനുരാധയെ ആയിരുന്നു.
മരണത്തിന്റെ തലേന്ന് രാത്രി അവൾ തന്നെ വിളിച്ചിരുന്നെന്നു അനുരാധ പറഞ്ഞു. മനസിലെ അലട്ടുന്ന ഒരു പാട് പ്രശ്നങ്ങളുണ്ടെന്നും ഒന്നു കാണണമെന്നും സംസാരിക്കണമെന്നും അവൾ ആവശ്യപ്പെട്ടു. എന്നാൽ ചില കാരണങ്ങളായ തനിക്ക് അന്ന് സിൽക്ക് സ്മിതയെ കാണാൻ പോകാൻ സാധിച്ചില്ല. അടുത്ത ദിവസം രാവിലെ കാണാമെന്നും സമാധാനമായിരിക്കുവെന്നും പറഞ്ഞ് താൻ അവളെ ആശ്വസിപ്പിച്ചു. എന്നാൽ അടുത്ത ദിവസം കേട്ടത് സിൽക്ക് സ്മിതയുടെ മരണ വാർത്തയായിരുന്നു. ആ രാത്രി അവളുടെ അടുക്കലേക്ക് പോയിരുന്നെങ്കിൽ ഒരു പക്ഷെ അവളിന്ന് ജീവനോടെ ഉണ്ടായിരുന്നേനെയെന്നും അനുരാധ പറഞ്ഞു. ഒരു പഴയ അഭിമുഖത്തിലായിരുന്നു അനുരാധ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.