സുരഭിക്ക് മികച്ചനടിക്കുള്ള ദേശീയപുരസ്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന് കേരളരാജ്യാന്തര ചലച്ചിത്രമേളയിൽ ഇടം നൽകാത്തിൽ പ്രതിഷേധവുമായി സംവിധായകൻ അനിൽ തോമസ്. ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന് പരാതി നൽകിയെന്ന് അദ്ദേഹം പറഞ്ഞു. സെക്സി ദുർഗ എന്ന ചിത്രം മൽസരവിഭാഗത്തിൽ ഉൾക്കൊള്ളിക്കാത്തതിൽ പ്രതിഷേധിച്ച് സനൽകുമാർ ശശിധരൻ ചിത്രം ഐ.എഫ്.എഫ്.കെ യിൽ പിൻവലിച്ചിരുന്നു.
ഒരുനാൽപ്പത്തഞ്ചുകാരിയുടെ സമാകാലിക ജീവിതം അവതരിപ്പിച്ച മിന്നാമിനുങ്ങ് ദേശീയ തലത്തിൽ തന്നെ ശ്രദ്ധനേടിയ ചിത്രമാണ്. പ്രധാനവേഷം അവതരിപ്പിച്ച സുരഭിക്ക് ദേശീയ പുരസ്കാരം കിട്ടുകയും ചെയ്തു. ഈ ചിത്രത്തിന് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഇടംകിട്ടുമെന്നായിരുന്നു സംവിധായകൻ അനിൽതോമസിന്റെ പ്രതീക്ഷ. പക്ഷേ ചിത്രം തഴയപ്പെട്ടു.
ചിത്രം ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന് നേരിട്ട് പരാതി നൽകി. മന്ത്രി ബാലൻ വിദേശത്തായതിനാൽ പരാതിനൽകാനായില്ല. ഒട്ടേറേ രാജ്യാന്തരമേളകളിൽ മികവുകാട്ടി സെക്സി ദുർഗ എന്നചിത്രത്തെ മൽസരവിഭാഗത്തിൽ ഉൾക്കൊള്ളിക്കാത്തതും വിവാദമായി. ചിത്രം മേളയിൽ നിന്ന് പിൻവലിക്കുന്നുവെന്ന് സംവിധാകൻ സനൽകുമാർ ശശിധരൻ പ്രഖ്യാപിച്ചിരുന്നു.