കണ്ടാലും തീരില്ല കൊച്ചിയുടെ കാഴ്ചകൾ, പറഞ്ഞാലും തീരില്ല കൊച്ചിയുടെ കഥകൾ. സിനിമയിൽ ആ കഥക്കൂട്ടുകള്‍ ഒരുപാട് വന്നുപോയിട്ടുണ്ട്. സൗബിനുമെത്തുന്നത് അങ്ങനെയൊരു കഥയുമായിട്ടാണ്. മുൻപൊരിക്കലും കേട്ടിട്ടില്ലാത്ത കൊച്ചിക്കഥ പറയുന്ന ഈ ചിത്രം, തെളിഞ്ഞ ആകാശത്തേയ്ക്കു പറന്നുയരുന്നൊരു 'പറവ'യെ പോലെ സുന്ദരമാണ്.
കേട്ടുപരിചയം പോലുമില്ലാത്ത, മട്ടാഞ്ചേരിക്കാരുടെ ഒരു വിനോദമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. മട്ടാഞ്ചേരിയിലെ ഒരുസാധാരണ കുടുംബത്തിലെ കുട്ടികളാണ് ഇച്ചാപ്പിയും (ഇർഷാദ്) ഹസീബും രണ്ടുപേർക്കും ക്രിക്കറ്റിലോ ഫുട്ബോളിലോ ഒന്നുമല്ല പ്രാവ് വളർത്തലിലാണ് താൽപര്യം. അടുത്ത പ്രാവ് പറത്തൽ മത്സരത്തിൽ പങ്കെടുത്ത് സമ്മാനം നേടുകയാണ് ഇരുവരുടെയും ലക്ഷ്യം.
എന്നാൽ ഇച്ചാപ്പിയുടെയും ഹസീബിന്റെയും മാത്രം കഥയല്ല പറവ. മട്ടാഞ്ചേരിയിലെ പച്ചയായ കുറേ മനുഷ്യരുടെ, ആ നാടിന്റെ ആകാശത്തിലേക്ക് പറന്നെത്തുന്ന പ്രാവിൻ കൂട്ടങ്ങളുടെ. കൂടെ പ്രണയവും സൗഹൃദവും പ്രതികാരവുമുണ്ട്. ആഢംബരവും അതിശയോക്തിയുമില്ലാതെ അവരുടെ ജീവിതം സിനിമയെന്ന മാധ്യമത്തിന്റെ മനോഹാരിതയോടെ സത്യസന്ധമായി സൗബിൻ അവതരിപ്പിച്ചിരിക്കുന്നു.
സൗബിൻ തന്നെയാണ് സിനിമയുടെ കഥ എഴുതിയിരിക്കുന്നത്. സിനിമയില്ലാതെയെങ്ങനെ സിനിമയെടുക്കാമെന്ന് ഒരു സംവിധായകൻ കൂടി പ്രേക്ഷകനു കാണിച്ചു തന്നു. അനുഭവസമ്പത്തുള്ള അമരക്കാരന്റെ സാന്നിധ്യം തന്നെയാണ് ഈ സിനിമയുടെ നട്ടെല്ല്. സിനിമയിൽ അസോഷ്യേറ്റായും നടനായുമൊക്കെ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള സൗബിൻ ഷാഹിറിന്റെ ആദ്യസംവിധാനസംരംഭം എന്ന നിലയിൽ പറവ ചിരിച്ചുണർന്ന് ഉയർന്നു പറക്കും.