ഇരട്ട സംഗീത സംവിധായകരെ ഏറെ കണ്ടിട്ടുള്ള മലയാളത്തിൽ രണ്ട് സഹോദരിമാർ ഒന്നിച്ച് സിനിമയ്ക്ക് സംഗീതം നൽകുന്നു. അമൃതം ഗമയ എന്ന ബാൻഡിലൂടെ ശ്രദ്ധേയരായിക്കൊണ്ടിരിക്കുന്ന യുവഗായികമാർ അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവരാണ് ചരിത്രം തിരുത്തിയെഴുതിയത്. ക്രോസ് റോഡ് എന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ചേർന്ന് ആരെടാ വീരാ പോരിന് വാടാ എന്ന് തുടങ്ങുന്ന ടൈറ്റിൽ ഗാനമൊരുക്കിയത്.
പത്ത് സ്ത്രീ കഥാപാത്രങ്ങളെ ഒരുക്കി പത്ത് സംവിധായകർ സംവിധാനം ചെയ്യുന്ന ക്രോസ് റോഡ് പൂർണമായും സ്ത്രീകളുടെ ചിത്രമാണ്. അവിറ റബേക്ക രചിച്ച വരികൾക്ക് സംഗീതം നൽകുന്നതോടൊപ്പം ആലപിക്കുന്നതും രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നതും ഇവർ തന്നെ. ചിത്രം റിലീസാകുന്നതിന് മുൻപ് തന്നെ പാട്ട് യു ട്യൂബിൽ ഹിറ്റായതിന്റെ സന്തോഷവുമായാണ് രണ്ടുപേരും ദുബായിൽ അമൃതംഗമയ പരിപാടിക്കെത്തിയത്. മലയാളികൾക്ക് സുപരിചിതരായ, എറണാകുളം ഇടപ്പള്ളി സ്വദേശികളായ അമൃതയും സഹോദരി അഭിരാമിയും തങ്ങളുടെ സംഗീത ജീവിതത്തെക്കുറിച്ച് മനോരമ ഒാൺലൈനിനോട് മനസ്സ് തുറക്കുന്നു:
സംഗീതവുമായുള്ള ബന്ധം തുടങ്ങുന്നതെങ്ങനെയാണ്?
അച്ഛൻ സുരേഷ് കേരളത്തിലെ അറിയപ്പെടുന്ന പുല്ലാങ്കുഴൽ വായനക്കാരനാണ്. അച്ഛന്റെ കുടുംബത്തിലെ മിക്കവരും സംഗീതവുമായി ബന്ധമുള്ളവരും. കുഞ്ഞുനാളിലെ സംഗീതം പഠിക്കാൻ അച്ഛനും വല്യച്ഛൻ മുരളിയും മത്തുശ്ശിയുമൊക്കെ നിർബന്ധിക്കുമായിരുന്നു. അവർക്കൊക്കെ നേരത്തെ അറിയാമായിരുന്നു, ഞങ്ങളുടെ ജീവിതം സംഗീതത്തിലൂടെയായിരിക്കുമെന്ന്. അന്ന് മടിയോടെയാണെങ്കിലും സംഗീതം പഠിച്ചു. അച്ഛൻ സംഗീത പരിപാടിക്ക് പോകുമ്പോൾ എന്നെ കൂട്ടിക്കൊണ്ടുപോകും. ഇതെന്റെ മോൾ അമൃത എന്ന് പറഞ്ഞ് എല്ലാവർക്കും പരിചയപ്പെടുത്തും. അങ്ങനെ അച്ഛന്റെ സംഗീത പരിപാടിയിൽ പാടാനുള്ള അവസരം ലഭിച്ചു. ഇതുകണ്ട് ഒരിക്കൽ സംവിധായകനും നടനുമായ നാദിർഷാ തന്റെ സ്റ്റേജ് ഷോയിൽ അവസരങ്ങൾ തന്നു. ഇത് വഴിത്തിരിവായി. ഞാനന്ന് കേരളത്തിലെ ഏറ്റവും തിരക്കുള്ള ബാല ഗായികയായി. പിന്നീട്, ഗായകൻ ഇളയനിലാ ബാബു എന്ന പ്രദീപ് ബാബുവിന്റെ നിർബന്ധപ്രകാരം ചാനലിലെ റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെ പ്രശസ്തയായി. അടുത്തിടെ പുറത്തിറക്കിയ അണയാതെ എന്ന ആൽബം ഗാനം വൻ ഹിറ്റാണ്.
അഭിരാമിയുടെ സംഗീത രംഗത്തേയ്ക്കുള്ള പ്രവേശനം?
അഭിനയത്തിലായിരുന്നു എനിക്ക് കമ്പം. ടെലിവിഷൻ ചാനലിൽ കുട്ടികളുടെ സീരിയലായ ഹലോ, കുട്ടിച്ചാത്തനിലൂടെയായിരുന്നു തുടക്കം. പിന്നീട്, 100 ഇയേഴ്സ് ഒാഫ് ലവ്, ബിവേർ ഡോഗ് അടക്കമുള്ള മലയാള ചിത്രത്തിലും തമിഴിലും അഭിനയിച്ചു. 100 ഇയേഴ്സിൽ നായകൻ ദുൽഖർ സൽമാനെ എപ്പോഴും ചീത്ത പറഞ്ഞ് നയക്കുന്ന പൂർവ കാമുകിയായിട്ടായിരുന്നു അഭിനയിച്ചത്. ഒഴിവു സമയങ്ങളിൽ ചേച്ചി അമൃതയുടെ സംഗീത പരിപാടിയുടെ റിഹേഴ്സൽ ക്യാംപിലൊക്കെ പോകുമായിരുന്നു. അതൊക്കെ കണ്ട് പാട്ടുമൂളാൻ തുടങ്ങി. ഒരിക്കൽ അമൃത ചോദിച്ചു, എടീ നിനക്ക് ശരിക്കും പാടിക്കൂടെ എന്ന്. അങ്ങനെ ഞാനും പാട്ടുകാരിയായി.
സംഗീത ബാന്‍ഡുകൾ കേരളത്തിൽ അല്പായുസ്സാണ് എന്നൊരു ദോഷം കേട്ടിട്ടുണ്ട്. എന്തായിരിക്കും അമൃതംഗമയുടെ ഭാവി?
ഞങ്ങൾക്ക് യാതൊരു പേടിയുമില്ല. ഇപ്പോൾ തന്നെ വിജയകരമായ മൂന്ന് വർഷം പിന്നിട്ടു. കേരളത്തിലങ്ങോളമിങ്ങോളം നൂറിലേറെ സ്റ്റേജുകളിൽ അരങ്ങേറി. വ്യത്യസ്ത വിഭവങ്ങൾ നൽകിയാൽ ബാന്‍ഡ് വിജയകഥ തുടരുമെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ, പാട്ട് മാറ്റിപ്പിടിക്കാം എന്ന് കരുതിയാൽ, എവിടെ ചെന്നാലും ആളുകൾക്ക് ഞങ്ങളുടെ ഹിറ്റ് പാട്ട് അയല പൊരിച്ചതുണ്ട് എന്ന കവർവേർഷൻ മതി. എല്ലാവരും ആ പാട്ട് ആവർത്തിച്ച് പാടാൻ പറയും. അച്ഛൻ സുരേഷ് അടക്കം എട്ടുപേരാണ് ബാൻഡിന് പിന്നിൽ. മൂന്ന് ഗായകരും അഞ്ച് പിന്നണിക്കാരുും.
ഇത്തരം മികച്ച പാട്ടുകളെ നശിപ്പിക്കുകയല്ലേ കവർ വേർഷൻ കൊണ്ട് ചെയ്യുന്നത്?
അത് കാര്യമറിയാതെയുള്ള പരാതികളാണ്. കവർ വേർഷൻ ഒരിക്കലും ഒരു പാട്ടിനെ നശിപ്പിക്കില്ല. വിസ്മൃതിയിലാണ്ട പല നല്ല പാട്ടുകളേയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിയത് ഞങ്ങളെ പോലുള്ള ബാന്‍ഡുകാരാണ്.
ഭാവി പരിപാടികൾ?
ബാൻഡിനെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുമ്പോൾ തന്നെ സംഗീത സംവിധാനത്തിലും ശ്രദ്ധകേന്ദ്രീകരിക്കും. അഭിരാമിക്ക് അഭിനയത്തിലും സംഗീതത്തിലും തുടരണമെന്നാണ് ആഗ്രഹം.
സുരേഷ് സിസ്റ്റേഴ്സ് എന്ന പേരിന് പിന്നിലാണ്?
നിങ്ങളെപ്പോലുള്ള മാധ്യമങ്ങളാണ് അങ്ങനെ വിശേഷിപ്പിച്ചത്. അതിൽ ഏറെ സന്തോഷവുമുണ്ട്. കാരണം, അച്ഛനാണ് ഞങ്ങളുടെ വഴികാട്ടി.
പ്രവാസ ലോകത്ത് ആദ്യത്തെ പരിപാടിയാണല്ലോ ഇത്?
പ്രവാസികളാണ് ഏതൊരു കലാകാരനെയും വളർത്തുന്നത് എന്നത് വലിയൊരു യാഥാർഥ്യമാണ്. ഞങ്ങളെയും ഇരുകൈ നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
ഇന്ന്(വ്യാഴം) വൈകിട്ട് ആറരയ്ക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിലും നാളെ വൈകിട്ട് ഏഴിന് ദുബായ് ദെയ്റ ക്രൗൺ പ്ലാസ ഹോട്ടലിലുമാണ് അമൃതംഗമയയുടെ പരിപാടികൾ. കൂടാതെ, ശനിയാഴ്ച അൽഖൂസ് മാളില്‍ അമൃത ഒറ്റയ്ക്കും പരിപാടി അവതരിപ്പിക്കും.