ബോളിവുഡിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാള്‍, സൂപ്പര്‍ താരങ്ങൾ മുഖം കാണിക്കാൻ മല്‍സരിക്കുന്ന ചിത്രങ്ങളുടെ നിർമ്മാതാവ്, ആരാധകരെ ഹരം കൊള്ളിക്കുന്ന സിനിമകൾ...കരൺ ജോഹർ ചിത്രങ്ങളുടെ വിശേഷങ്ങൾ ഇങ്ങനെ നീളുന്നു. എന്നാൽ തന്റെ സിനിമകൾ പോലെയാണ് തന്റെ ജീവിതവുമെന്ന് കരുതിയ ആരാധകർക്ക് മുന്നിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് ബോളിവുഡിന്റെ പ്രിയ സംവിധായകൻ.
താൻ വിഷാദ രോഗത്തിലകപ്പെട്ടതിന്റെയും അതിനെ അതിജീവിച്ചതിന്റെയും രഹസ്യങ്ങളാണ് കരൺ ഈയിടെ നടന്ന ഒരു അഭിമുഖത്തിൽ പങ്കുവച്ചത്. ജീവിതത്തിലെ സന്തോഷങ്ങൾ പങ്കിടാൻ ആരും കൂട്ടിനില്ലാത്തതാണ് വിഷാദത്തിന്റെ ലോകത്തേക്ക് താൻ വഴുതിവീഴാൻ കാരണമെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. നാല്പതാമത്തെ വയസിൽ എല്ലാസൗഭാഗ്യങ്ങളുമുണ്ടായിട്ടും അതൊന്നും പങ്കിടാൻ ആരുമില്ലാത്തത് വേദനാജനകമാണ്. ജീവിതപങ്കാളിയെ കണ്ടെത്താൻ സാധിക്കാതിരുന്നത് തളർത്തിയിട്ടുണ്ട്, സ്നേഹത്തിന്റെ സന്തോഷത്തിന്റെ അഭാവം നന്നായി അനുഭവിച്ചിട്ടുണ്ട്. സിനിമമാത്രമായി സിനിമക്കുള്ളിൽ ജീവിക്കുന്ന അവസ്ഥയായിരുന്നു.
ഒരു ഘട്ടത്തിൽ തനിക്ക് ഹൃദയാഘാതം വരുമോയെന്ന് പോലും സംശയിച്ചിരുന്നതായും കരൺ വെളിപ്പെടുത്തി. രോഗബാധിതനായ സമയത്ത് സന്തോഷമെന്തെന്ന് താന്‍ അറിഞ്ഞിട്ടില്ല. ജീവിതത്തിലെ കറുത്ത അധ്യായമായിരുന്നു വിഷാദരോഗത്തിൽ അകപ്പെട്ട കാലം. ചികിൽസയ്ക്ക് ശേഷം വളരെ പതുക്കെയാണ് സന്തോഷാവസ്ഥ തിരിച്ചറിയാൻ തുടങ്ങിയത്.
അച്ഛൻ മരിച്ചിട്ട് 12 വർഷമായെങ്കിലും തനിക്കിതുവരെ അദ്ദേഹത്തിന്റെ മരണം ഉൾകൊള്ളാൻ ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അച്ഛനും വിഷാദരോഗബാധിതനായാണ് മരിച്ചതെന്നും കരൺ വിശ്വസിക്കുന്നു. വിഷാദം ഒരു രോഗമാണെന്ന് ആളുകൾ മനസിലാക്കാത്തതാണ് രോഗബാധിതര്‍ നേരിടുന്ന പ്രധാന പ്രശ്നമെന്ന് കരൺ പറഞ്ഞു. കരണ്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രമായ ഏ ദില്‍ ഹേ മുശ്കിലിന്റെ ട്രെയിലർ കണ്ട് അദ്ദേഹത്തിന്റെ സൈക്കോളജിസ്റ്റ് സിനിമ സന്തോഷം നിറഞ്ഞതാണ് അത് കാണുമ്പോൾ എനിക്കും സന്തോഷമുണ്ടെന്ന് പറഞ്ഞു. വിഷാദ രോഗത്തെ പറ്റി തുറന്ന് പറഞ്ഞത് രോഗം നേരിടുന്ന മറ്റുള്ളവർക്കും മടിയില്ലാതെ രോഗത്തെക്കുറിച്ച് തുറന്ന് പറയാനുള്ള പ്രചോദനം നൽകുമെന്നും കരൺ വെളിപ്പെടുത്തി.