അതിഭാവുകത്വമില്ലാത്ത ഒരു കൊച്ചുസിനിമ- കാപ്പുചീനോയെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. പുതുമുഖങ്ങളെവച്ചുള്ള ചിത്രങ്ങൾ മലയാളത്തിൽ അടുത്തകാലത്തായി നിരവധി ഇറങ്ങാറുണ്ട്. ഈ ശ്രേണിയിൽപ്പെടുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പുചീനോ. നവാഗതനായ നൗഷാദ് സംവിധാനം ചെയ്ത സിനിമ, റൊമാന്റിക് കോമഡി ഗണത്തിൽപ്പെടുന്നു. പാനിംഗ് ക്യാം ഫിലിംസിന്റെ ബാനറിൽ പുറത്തിറക്കിയ ചിത്രത്തിൽ ഹാസ്യതാരങ്ങളായ ധര്‍മജന്‍, ഹരീഷ് കണാരന്‍, വിനീത് മോഹന്‍, സുനില്‍സുഗത, മനോജ് ഗിന്നസ് തുടങ്ങിയവർ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് അനീഷ് ജി മേനോന്‍, അന്‍വര്‍ ഷരീഫ്, നടാഷ, അനിത എന്നിവരാണ്.
തൃശൂർ പശ്ചാതലമാക്കിയുള്ള ചിത്രം, ചാപ്പ എന്ന സാധാരണ പരസ്യകമ്പനി നടത്തുന്ന ഒരു കൂട്ടം യുവാക്കളുടെ കഥയാണ് പറയുന്നത്. അല്ലറചില്ലറ പ്രാരാബ്ദങ്ങളും നെട്ടോട്ടങ്ങളുമായി പായുന്ന നായകന്റെ (അനീഷ് ജി മേനോൻ) ജീവിതത്തിലേക്ക് അവിചാരിതമായിട്ടാണ് പ്രണയം കടന്നുവരുന്നത്. വാട്സാപ്പും ഫെയ്സ്ബുക്കും ട്വിറ്ററുമൊക്കെയുള്ള സമകാലീന കാലത്തും ശബ്ദത്തിലൂടെയാണ് ആദ്യം പ്രണയിക്കുന്നത്. പിന്നീട് പ്രണയിനിയുടേതെന്ന് പറഞ്ഞ് അയച്ചുകൊടുക്കുന്ന ഫോട്ടോ നായകനെയും കൂട്ടുകാരെയും പുലിവാൽ പിടിപ്പിക്കുന്നതോടെയാണ് കഥയുടെ ഗതി മാറുന്നത്. ഇടവേളവരെ ചെറിയ തമാശകളും പ്രണയവുമായി മുന്നേറുന്ന സിനിമ തുടർന്ന ഉദ്വേഗഭരിതമായ മുഹൂർത്തങ്ങളിലേക്ക് നീങ്ങുന്നു. കഥാഗതിയെ തന്നെ മാറ്റുന്ന കഥാപാത്രമാണ് ശ്രീജിയുടേത്. നായികയുടെ കുടുംബസു ഹൃത്തായി എത്തുന്ന കഥാപാത്രം സിനിമയില് നിർണ്ണായക വഴിത്തിരിവ് സൃഷ്ടിക്കുന്നു. തരക്കേടില്ലാത്ത അഭിനയമാണ് എല്ലാവരും കാഴ്ച്ചവച്ചിരിക്കുന്നത്. നമ്മൾ തമാശയായി ചെയ്യുന്ന ചിലകാര്യങ്ങൾ മറ്റുള്ളവരുടെ ജീവിതത്തെ എങ്ങനെയൊക്കെ മോശമായി ബാധിക്കും എന്നുള്ള തിരിച്ചറിവ് കൂടിയാണ് ഈ സിനിമ.
അസാധാരണത്വങ്ങളോ അതിഭാവുകത്വങ്ങളോ അവകാശപ്പെടാനില്ലാത്ത സിനിമയാണ് കാപ്പുചിനോ. രസകരമായ പ്രമേയമാണെങ്കിലും തിരക്കഥയിലെ കെട്ടുറപ്പില്ലായ്മ സിനിമയെ ദുർബലപ്പെടുത്തുന്നുണ്ട്. അനാവശ്യമായ വലിച്ചുനീട്ടലുകൾ ഇടയ്ക്കെങ്കിലും പ്രേക്ഷകനെ മുഷിപ്പിക്കും. സിനിമയേക്കാളുപരി പലപ്പോഴും പരസ്യചിത്രത്തിന്റെ പ്രതീതിയാണ് കാപ്പുചീനോ അനുഭവവേദ്യമാക്കുന്നത്.
ചിത്രത്തിലെ ഗാനങ്ങള്‍ചിട്ടപ്പെടുത്തിയിരിക്കുന്നത് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഹിഷാം അബ്ദുല്‍വഹാബ് ആണ്. റഫീഖ് അഹ്മദ്, വേണു വി ദേശം, ഹസീന കാനം എന്നിവര്‍രചന നിര്‍വഹിച്ച ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ജയചന്ദ്രന്‍. വിനീത് ശ്രീനിവാസന്‍, ഷഹബാസ് അമന്‍, മഞ്ജരി, നിവാസ് എന്നിവരാണ്.
കൃത്യമായ അളവിൽ പാലും ക്രീമും കാപ്പിപൊടിയും ചേർക്കുമ്പോഴാണ് മികച്ച കാപ്പുചിനോ ഉണ്ടാകുന്നത്. അത്തരത്തിൽ നോക്കുമ്പോൾ കാപ്പുചീനോയെ മികച്ച ചിത്രമെന്ന് വിളിക്കാനാകില്ല. പുതുതലമുറയുടെ ജീവിതരീതിയും അവരുടേതായ തമാശകളും ജീവിതവീക്ഷണവുമൊക്കെ ഭംഗിയായി സിനിമ കാണിച്ചുതരുന്നുണ്ട്. എന്നാൽ ഒഴിവാക്കാമായിരുന്ന രംഗങ്ങൾ ഒഴിവാക്കി വലിച്ചുനീട്ടൽ ഇല്ലാതെയിരുന്നിരുന്നെങ്കിൽ കാപ്പുചീനോ കൂടുതൽ മധുരമുള്ളതാകുമായിരുന്നു. എഡിറ്റിങ്ങിലെയും തിരക്കഥയിലെയും ബലമില്ലായ്മ ചവർപ്പില്ലാത്ത എന്നാൽ അതിമധുരമില്ലാത്ത കാപ്പുചീനോയാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.