അച്ഛനെന്നാൽ പെൺമക്കൾക്കു ജീവനാണ്. അച്ഛന്മാർക്കു തിരിച്ചും. ആരാധ്യയുടെ പേരന്റിങ് വിശേഷങ്ങളെക്കുറിച്ചു സംസാരിക്കുമ്പോൾ എല്ലാക്കണ്ണുകളും ഇതുവരെ ഫോക്കസ് ചെയ്തിരുന്നത് ഐശ്വര്യ റായിയിലാണ്. മകളെ അച്ചടക്കത്തോടെ മിടുക്കിയായി വളർത്തുന്നതിന്റെ ക്രെഡിറ്റ് മുഴുവൻ നൽകിയിരുന്നതും ഐശ്വര്യയ്ക്കു തന്നെ. എന്നാൽ അഭിഷേക് ബച്ചൻ ആ രഹസ്യം തുറന്നു പറഞ്ഞതോടെ ഓരോ പെൺമക്കളും പ്രാർഥിക്കുന്നത് അടുത്ത ജന്മമെങ്കിലും അഭിഷേകിന്റെ മകളായി പിറക്കാൻ പറ്റണേയെന്നാണ്.
അടുത്തിടെ പങ്കെടുത്ത ഒരു ഗെയിംഷോയിൽവെച്ചാണ് അഭിഷേക് ബച്ചൻ ആ രഹസ്യം തുറന്നു പറഞ്ഞത്. ആരാധ്യയുടെ കാതുകുത്തു ചടങ്ങുമായി ബന്ധപ്പെട്ടതാണ് ആ സംഭവം. പെൺകുഞ്ഞുങ്ങളുടെ കാതുകുത്തുന്നതാണല്ലോ എല്ലാ നാട്ടിലെയും പതിവ്. ആ പതിവും ആചാരവും ആരാധ്യയുടെ കാര്യത്തിലും തെറ്റിക്കാൻ പാടില്ലല്ലോ. കാതു കുത്തുമ്പോൾ നല്ല വേദനയുണ്ടെന്നു കേട്ടുകേൾവിമാത്രമുള്ള അഭിഷേക് ആരാധ്യയുടെ കാതുകുത്തിന്റെ ദിവസമെത്തിയപ്പോൾ വല്ലാതെ പരിഭ്രാന്തനായി.
കുഞ്ഞ് ആരാധ്യയുടെ ശരീരത്തിൽ ഒരു മുള്ളുപോലും കൊള്ളുന്നതു സഹിക്കാൻവയ്യാത്ത അഭിഷേക് ആകെ അസ്വസ്ഥനായി. കാതുകുത്തുമ്പോൾ എത്രത്തോളം വേദനയെടുക്കുമെന്നറിയാനായി അദ്ദേഹം മകൾക്കു മുമ്പേ സ്വന്തം കാതുതുളച്ചു. അതിനുശേഷമാണ് മകളുടെ കാതുകുത്തു ചടങ്ങ് നടത്തിയത്. ഷോയിലൂടെ അഭിഷേക് ഇക്കാര്യം വെളിപ്പെടുത്തിയപ്പോൾ അമിതാബ് ബച്ചൻ പോലും വികാരാധീനനായി. ചാനൽപരിപാടിയിൽ അഭിഷേക് ഈ വിവരം തുറന്നു പറഞ്ഞപ്പോഴാണ് മകൾക്കുവേണ്ടി അഭിഷേക് ചെയ്ത ത്യാഗം ഐശ്വര്യപോലും അറിയുന്നത്.
പെൺമക്കളെ ജീവനാണെന്നു പറയുന്ന എത്ര അച്ഛന്മാർ അഭിഷേകിനെപ്പോലെ വേദനസഹിക്കാൻ തയാറാകുമെന്നാണ് ആരാധകരുടെ ചോദ്യം. എന്തായാലും ഈ സംഭവത്തിലൂടെ ബിടൗണിലെ മികച്ച അച്ഛന്മാരുടെ പട്ടികയിൽ അഭിഷേകും എത്തിയെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.