വർഷങ്ങൾ നീണ്ട സിനിമാജീവിതത്തിൽ മൂന്നു കാര്യങ്ങളിലാണ് താൻ അഭിമാനം കൊള്ളുന്നതെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. ‘ഒന്ന് യേശുദാസ് എന്റെ വരികൾക്ക് വേണ്ടി പാടി. രണ്ട് സംഗീത ചക്രവർത്തി ഇളയരാജ സാറിനോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചു. മൂന്നാമത് മോഹൻലാലിനെ എന്റെ ക്യാമറക്ക് മുൻപിൽ നിർത്തി അഭിനയിപ്പിക്കാൻ സാധിച്ചു.’ മോഹൻലാലിന് ആദരമായി മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന 'വേഷങ്ങൾ' എന്ന സമ്പൂർണ മോഹൻലാൽ ആപ് പ്രകാശന ചടങ്ങിലാണ് സത്യൻ അന്തിക്കാട് ഇക്കാര്യം വെളിപ്പെടുത്തിയത്.
സത്യൻ അന്തിക്കാടിന്റെ വാക്കുകളിലേക്ക്–
ഇരുപത്തിമൂന്നോളം സിനിമകള്‍ ലാലിനെവച്ച് ചെയ്തെങ്കിലും ഇപ്പോഴും അദ്ദേഹവുമായി സിനിമ ചെയ്യാൻ എനിക്ക് കൊതിയാണ്. ലാൽ എന്റെ കൂട്ടുകാരനാണ്, സഹപ്രവർത്തകനാണ് അതോടൊപ്പം തന്നെ മോഹൻലാൽ എന്ന നടന്റെ ആരാധാകനാണ്.
കംപ്ലീറ്റ് ആക്ടർ എന്നു പറയുന്ന വ്യക്തിത്വത്തിനുടമ. അടിമുതൽ മുടി വരെ അഭിനയം. അത് അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളിലും കാണാൻ സാധിക്കും. അതിനൊരു ഉദാഹരണം പറയാം. രസതന്ത്രം എന്ന സിനിമയിൽ അച്ഛന്‍ മരിച്ച ശേഷം ലാലിന്റെ റിയാക്ഷൻ കാണിക്കുന്നത് ഒരു ആലംബമില്ലാതെ പോകുന്ന കയ്യുടെ ക്ലോസ്അപ് ഷോട്ട് വച്ചാണ്. ആ കയ്യിൽ കഥാപാത്രത്തിന്റെ നൊമ്പരം കാണാൻ സാധിക്കും.–സത്യൻ അന്തിക്കാട് പറഞ്ഞു.