മഴവിൽ മനോരമ മലയാളികൾക്ക് നൽകിയ സർപ്രൈസ് ഓണസമ്മാനമാണ് ഹാൻഡ്സ് ഓഫ് ഗോഡ് എന്ന ചെറിയ വലിയ സിനിമ. ഒറ്റപെടലിന്റെ വിഹ്വലതകളും നിസഹായതയുടെ നോവുകളും മനോഹരമായി ചിത്രീകരിച്ച സിനിമ ഇതിനോടൊകം പ്രേക്ഷകർ സ്വീകരിച്ചുകഴിഞ്ഞു. ഹാൻഡ്സ് ഓഫ് ഗോഡ് എന്ന ഹ്രസ്വചിത്രത്തിലെ കേന്ദ്രകഥാപാത്രം നിഥിനായി എത്തിയ ഹിതേഷ് ഷായുടെ വിശേഷങ്ങൾ:
എങ്ങനെയാണ് ഹാൻഡ്സ് ഓഫ് ഗോഡിന്റെ ഭാഗമാകുന്നത്?
ഹാൻഡ് ഓഫ് ഗോഡിന്റെ സംവിധായിക യമുന വഴിയാണ് മിനിസ്ക്രീനിൽ എത്തുന്നത്. ജീവിതത്തിൽ തനിച്ചായിപ്പോയി എന്ന് അറിയുന്ന നിമിഷം ഒരാൾക്കുണ്ടാകുന്ന മാനസികസംഘർഷങ്ങളാണ് പ്രമേയം. ഇതിലെ കേന്ദ്രകഥാപാത്രമാകാൻ പറ്റിയ വ്യക്തിയെ തിരഞ്ഞു നടക്കുമ്പോഴാണ് യമുന എന്നെ പരിചയപ്പെടുന്നത്. ഓഡിഷന് പങ്കെടുത്ത ശേഷമാണ് തിരഞ്ഞെടുത്തത്.
ഇതിനുമുമ്പ് അഭിനയിച്ചിട്ടുണ്ടോ?
ഇല്ല, ഞാനൊരു ബിസിനസ്മാന്‍ ആണ്.
എങ്ങനെയുണ്ടായിരുന്നു തുടക്കം?
എനിക്ക് നല്ല ടെൻഷനുണ്ടായിരുന്നു. ഈ ചിത്രത്തിൽ കോമഡി ഒഴിച്ച് ബാക്കി എല്ലാ വികാരങ്ങളും അഭിനയിക്കേണ്ടതായിട്ടുണ്ടായിരുന്നു. സ്പൊണ്‍ടേനിയസ് ആക്ടിങ്ങായിരുന്നു വേണ്ടിയിരുന്നത്. അതുകൊണ്ടുതന്നെ മുൻകൂട്ടി സീൻ പറയാറില്ല. അങ്ങനെ പറഞ്ഞാൻ ഞാൻ കൂടുതൽ ചിന്തിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നോട് സീൻ പറയുമ്പോൾ അപ്പോൾ മനസിൽ തോന്നുന്ന രീതിയിൽ അഭിനിയിക്കാനുള്ള സ്വാതന്ത്ര്യം തന്നിരുന്നു. കൂടുതൽ വിചിന്തനം ചെയ്യാതെ വൈകാരികമായി അഭിനയിക്കേണ്ട ഒന്നായിരുന്നു ഹാൻഡ്സ് ഓഫ് ഗോഡ്. ആദ്യമൊക്കെ തെറ്റുപറഞ്ഞുതന്നു. പിന്നെ പിന്നെ തെറ്റിയ ഭാഗം എനിക്കു തന്നെ മനസിലാകാൻ തുടങ്ങി, ഞാൻ തന്നെ അത് ഒന്നുകൂടി ചെയ്യാം എന്ന് പറയുമായിരുന്നു.
ഏതാണ് ഇഷ്ടപ്പെട്ട രംഗം?
തനിച്ചായി പോയി എന്ന് തിരിച്ചറിയുന്ന നിമിഷം കഥാപാത്രം നിസഹായനായി നിലവിളിക്കുന്ന ഒരു രംഗമുണ്ട്. എനിക്ക് ചുറ്റുമുള്ള ഇരുൾ നിറഞ്ഞ് ഭൂമി കറങ്ങുന്നത് പോലെയുള്ള രംഗമായിരുന്നു. വ്യക്തിപരമായി ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു അത്. പിന്നെ കാർ ചെയ്സ് ചെയ്യുന്ന രംഗം ഇഷ്ടമാണെങ്കിലും പേടിയുണ്ടായിരുന്നു.
കുടുംബത്തിന്റെ അഭിപ്രായം എന്തായിരുന്നു?
എല്ലാവർക്കും ഇഷ്ടമായി. ബിസിനിസുകാരനായിട്ട് ഇത്രയൊക്കെ അഭിനയിക്കാനറിയാമോ എന്നാണ് അവർ ചോദിച്ചത്.
എവിടെയാണ് സ്വദേശം?
ഞാൻ ജന്മം കൊണ്ട് ഗുജറാത്തിയാണ്. പ്രൈമറിതലം വരെ പഠിച്ചതും വളർന്നതും കൊച്ചിയിലാണ്. അതിനുശേഷം തിരുവനന്തപുരത്തായിരുന്നു. ഇപ്പോൾ ബംഗളൂരിൽ സ്ഥിരതാമസമാണ്.