മൊബൈൽ തന്നെ ജീവിതമാക്കിയ, മൊബൈൽ കാരണം കൈവിരലുകൾക്ക് വേദന വന്ന് ബാൻറ്റേജ് ചുറ്റിയിട്ടും മൊബൈൽ ഉപയോഗിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ മൊബൈൽ ഇല്ലാതായാൽ എന്തു സംഭവിക്കും? സന്ദീപ് മോഹൻ സംവിധാനം ചെയ്ത ശ്രീലാൻസർ സംസാരിക്കുന്നത് അത്തരമൊരു ചെറുപ്പക്കാരന്റെ കഥയാണ്. ശ്രീപദ് നായിക്ക് എന്ന ഇരുപത്തിയെട്ടുകാരനിലൂടെ ഇന്നത്തെ സമൂഹത്തിന്റെ കഥ കൂടി പറയുകയാണ് ശ്രീലാൻസർ എന്ന ഹിന്ദി സിനിമ.
എവിടെ തിരിഞ്ഞുനോക്കിയാലും ഏതുനേരവും ഫോണിലും കംപ്യൂട്ടറിലും ടക്ക് ടക്ക് എന്നു കുത്തി ചുറ്റുമുള്ളതൊന്നും കാണാതെയിരിക്കുന്ന ഒരു സമൂഹത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്. ഫോണിന് അടിമയായ അഥവാ സാങ്കേതികവിദ്യയ്ക്ക് അടിമയായ സമൂഹത്തിന്റെ പ്രതിനിധിയാണ് അർജ്ജുൻ രാധാകൃഷ്ണന്റെ അവതരിപ്പിച്ച ശ്രീപദ് എന്ന കഥാപാത്രം.
സ്വയം ഒരു കലാകാരനെന്നും ഫ്രീലാൻസ് എഴുത്തുകാരനെന്നും വിശേഷിപ്പിക്കുന്ന വ്യക്തിയാണ് എൻജിനിയറിങ് ബിരുദധാരിയായ ശ്രീപദ്. എഴുത്തുകാരനും കലാകാരനുമാണെങ്കിലും തന്റെ ചുറ്റുമുള്ള സമൂഹത്തിൽ നടക്കുന്ന യാതൊന്നും ശ്രീപദ് കാണുന്നില്ല, കാണുന്ന കാഴ്ച്ചകളാകട്ടെ മൊബൈലിന്റെ ക്യാമറാലെൻസിലൂടെ മാത്രമുള്ളതും. ആ കാഴ്ച്ചകളെയെല്ലാം ആസ്വാദനത്തിനപ്പുറം ഫെയ്സ്ബുക്ക് സ്റ്റാറ്റസുകളാക്കാനാണ് ശ്രീപദ് താൽപര്യപ്പെടുന്നത്.
താൻ ജീവിക്കുന്ന ചെറുപട്ടണത്തിനപ്പുറത്തേക്ക് ശ്രീപദ് നടത്തിയ ഏകയാത്ര ഗോവയിലേക്കാണ്. കൃത്യമായ വരുമാനമില്ലാതെ ഇന്നും അച്ഛനെ ഒരുപരിധിവരെ ആശ്രയിച്ച് കഴിയുമ്പോഴാണ് ഛണ്ഡീഗഡിലേക്ക് സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാൻ പോകുന്നത്. ആ ഒത്തുചേരലിന്റെ ഇടയിലുണ്ടാകുന്ന ചെറിയ അടിപിടി അവിചാരിതമായി ശ്രീപദിനെ മണാലിയിൽ എത്തിക്കുന്നു. അവിടെ ശ്രീപദിന്റെ എല്ലാമെല്ലാമായ മൊബൈലിന് റെയ്ഞ്ചും ചാർജും നഷ്ടമാകുന്നു.
ഓഫ്ബീറ്റ് രീതിയിൽ തുടങ്ങുന്ന സിനിമ ഇടവേളയിലേക്ക് കടക്കുമ്പോഴേക്കും ത്രില്ലർ സ്വഭാവത്തിലേക്ക് മാറും. തിരക്കഥയിലെ തന്മയത്വം കൊണ്ടും സ്വാഭാവികതകൊണ്ടും പ്രേക്ഷകനെ തെല്ലും മുഷിപ്പിക്കാതെയാണ് സിനിമ പുരോഗമിക്കുന്നത്. ലക്ഷ്യബോധമില്ലാത്ത ചെറുപ്പകാരന്, അസ്തിത്വത്തിന് വേണ്ടിയുള്ള അവന്റെ പരിശ്രമങ്ങൾ, ടെക്നോളജിയുടെ ലോകത്ത് വിഹരിക്കുന്ന മകനോടൊപ്പം ഓർമകൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ഒരു അച്ഛൻ, അദ്ദേഹത്തിന്റെ ഏകാന്തകൾ, അമ്മ ഇല്ലാതെയായിപോകുന്ന വീട്ടിന്റെ ശൂന്യത ഇവയെല്ലാം വളരെ ചെറിയ വരികളിലൂടെയും മനോഹരമായ ഫ്രയിമുകളിലൂടെയും പറഞ്ഞുപോകുന്നു. സിനമ പുരോഗമിക്കുമ്പോൾ അർജുൻ രാധാകൃഷ്ണൻ എന്ന നടനെ അല്ല കാണുന്നത് ശ്രീപദ് എന്ന കഥാപാത്രത്തെ മാത്രമാണ്. സിനിമയുടെ ചെറിയ ഷോട്ടിൽ കടന്നുവരുന്ന അഭിനേതാക്കൾ പോലും മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. മുഷിപ്പിക്കാത്ത ഫീൽ-ഗുഡ് ഗണത്തിൽപ്പെടുന്ന വ്യത്യസ്തമായ ചിത്രമാണ് ശ്രീലാൻസർ.