ബിരുദദാന ചടങ്ങിൽ മമ്മൂട്ടി നടത്തിയ പ്രസംഗം വൈറലാകുന്നു. ഈ ചടങ്ങിൽ പങ്കെടുക്കുമ്പോൾ എനിക്ക് അച്ഛനെ ഓർമ്മവരുന്നു, അദ്ദേഹത്തിന്റെ ആഗ്രഹം തന്നെ ഡോക്ടറാക്കാനായിരുന്നു എന്നു പറഞ്ഞാണ് താരം പ്രസംഗം തുടങ്ങിയത്. തേവരകൊളജിലെ പഠനകാലവും താരം ഓർത്തെടുത്തു. പഠിച്ചത് മലയാളം മീഡിയത്തിലായതിനാൽ പ്രീഡ്രിഗികാലത്തെ ക്ലാസുകൾ മനസിലാക്കിയെടുക്കാൻ പ്രയാസമായിരുന്നു. നാട്ടിൻപുറത്തെ സാധാരണ സ്കൂളിലായിരുന്നു പഠനം അതിനാൽ ഇംഗ്ലീഷിൽ പരിജ്ഞാനം ഇല്ലായിരുന്നു. ഒപ്പം തീവ്രമായ സിനിമാപ്രേമവും കാരണം ഉഴപ്പി പ്രീഡിഗ്രിക്ക് തോറ്റു.
അതോടെ തന്നെ ഡോക്ടറാക്കറണമെന്ന അച്ഛന്റെ മോഹം പൊലിഞ്ഞു. എങ്കിലും ഇന്ന് കേരളയൂണിവേഴ്സിറ്റിയും കാലിക്കറ്റ്‌യൂണിവേഴ്സിറ്റിയും ഡോക്ടറേറ്റ് നൽകി ആദരിച്ചതോടെ ഡോക്ടറായി എന്നും താരം പറഞ്ഞു. മെഡിക്കൽ ബിരുദദാനചടങ്ങിൽ വരുമ്പോൾ ധരിക്കേണ്ട കറുത്തതൊപ്പിയും കോട്ടും അണിയാനുള്ള യോഗ്യതതനിക്കില്ല അതുകൊണ്ടാണ് അത് അണിയാതെ ഇരുന്നത്. എങ്കിലും ആതുരസേവനമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ എന്ന ആശയം കേരളത്തിൽ പ്രചാരത്തിൽ കൊണ്ടുവരാൻ സാധിച്ചതിൽ സന്തോഷമുണ്ട്.
എനിക്ക് എന്റെ സ്വഭാവം മാറ്റാൻ സാധിക്കില്ല, പക്ഷെ ശീലങ്ങൾ മാറ്റാം. ഉറക്കെസംസാരിക്കുന്നതും ദേഷ്യപ്പെടുന്നതുമൊക്കെ എന്റെ സ്വഭാവത്തിന്റെ ഭാഗമാണ്. ഡോക്ടറുമാരാകുന്നവർക്കും ഇതുപോലെ ശീലങ്ങൾ മാറ്റാനാവും. നല്ല മനുഷ്യരാകുക, അതിനുശേഷം നല്ല ഡോക്ടറന്മാരാകുക. സേവനം ഒരു ജോലിയല്ല, വികാരമാണ്. സമാധാനിപ്പിക്കുക, ആശ്വസിപ്പിക്കുക, ചികിത്സിക്കുക. മനുഷ്യനെ മനസിലാക്കുക. രോഗം വരാതിരിക്കാനുള്ള ചികിത്സയാണ് ഇന്ന് മലയാളികൾക്ക് വേണ്ടതെന്നും മമ്മൂട്ടി ചടങ്ങിൽ പറഞ്ഞു.