‘മടുത്തു, ഇനി കലാസംവിധാനത്തിനില്ല. ഈ മേഖലയുടെ പ്രാധാന്യം അറിയാവുന്നവർ കുറയുന്നു. അതുകൊണ്ടു കൂടിയാണ് ഈ തീരുമാനം’’ പറയുന്നത് കലാസംവിധാനത്തിനു സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയിട്ടുള്ള പി.രാജശേഖരൻ പറയുന്നു. നിഴൽക്കൂത്ത് മുതലുള്ള അടൂർ ഗോപാലകൃഷ്ണൻ ചിത്രങ്ങളിലെ കലാസംവിധായകനാണ് രാജശേഖരൻ.
‘നാലു പെണ്ണുങ്ങൾ’ എന്ന ചിത്രത്തിന് 2007ൽ രാജശേഖരന് സംസ്ഥാന അവാർഡും ലഭിച്ചത്. ‘ഒരു പെണ്ണും രണ്ട് ആണും’, ‘പിന്നെയും’ എന്നീ അടൂർ ചിത്രങ്ങളിലും അടൂരിന്റെ തന്നെ ‘കലാമണ്ഡലം രാമൻകുട്ടിയാശാൻ’, ‘മോഹിനിയാട്ടം’ എന്നീ ഡോക്യുമെന്ററികളിലും കലാസംവിധായകനായിരുന്നു രാജശേഖരൻ. ലോകത്തെ ഏറ്റവും വലിയ ഇസൽ ചിത്രകാരൻ എന്ന ഗിന്നസ് റെക്കോർഡിന് ഉടമകൂടിയാണ്. ശ്രീനിവാസൻ അഭിനയിച്ച ‘അയാൾ ശശി’യുടെ കലാസംവിധാനമാണ് ഒടുവിൽ ചെയ്തത്.
‘കന്യക ടാക്കീസിനും’ തമിഴിൽ ഗൗതമിന്റെ ‘മകഴ്ചി’ക്കും കലാസംവിധാനം നിർവഹിച്ചു. കന്യക ടാക്കീസിനായി പൊൻമുടിയിൽ ഏറെ കഷ്ടപ്പെട്ടു. നിർമിച്ച സിനിമ തിയറ്റർ ശ്രദ്ധിക്കപ്പെടാതെ പോയതിലും അദ്ദേഹത്തിനു നിരാശയുണ്ട്. ‘അതു സെറ്റാണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്തവർ വിധി നിർണയിച്ചാൽ എന്തു ചെയ്യും? – രാജശേഖരൻ ചോദിക്കുന്നു.
കലാസംവിധാനത്തെക്കുറിച്ച് തികഞ്ഞ ബോധ്യമുള്ള അടൂർ ഗോപാലകൃഷ്ണനെപ്പോലെയുള്ള മഹത് വ്യക്തികളുടെ കൂടെ ജോലി ചെയ്തിട്ടു മറ്റുള്ളവരുടെ കൂടെ പ്രവർത്തിക്കുമ്പോൾ ആ വ്യത്യാസം മനസ്സിലാവും. എങ്ങനെയെങ്കിലും കാര്യങ്ങൾ ചെയ്താൽ മതിയെന്ന് ശഠിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. വെല്ലുവിളി ഉയർത്താൻ കഴിവുള്ളവർ കുറയുന്നു.’ – രാജശേഖരൻ പറഞ്ഞു.
വര കൊണ്ടു മാറിയ തലേവര
വര കൊണ്ടു തലേവര മാറ്റിവരച്ച കലാകാരനാണ് രാജശേഖരൻ. ഒരു പക്ഷേ നമ്മൾ അറിയുന്നതിനേക്കാൾ ലോകം അറിയുന്നു അദ്ദേഹത്തെ. മലേഷ്യയിൽ പെനാങ്ങിൽ ലക്സഗി ഗാലറി എന്ന സ്ഥിരം ചിത്രപ്രദർശന വേദി ലഭിച്ച ഏക ഇന്ത്യക്കാരനാണ്. ഇവിടെ നാൽപതു ലക്ഷം രൂപയ്ക്കു മുകളിലാണ് അദ്ദേഹത്തിന്റെ ഒരു ചിത്രം വിറ്റത്.
ആർട്സ് നൗ എന്ന രാജ്യാന്തര സംഘടന നടത്തുന്ന ഒക്സ്ഫഡ് ഇന്റർനാഷനൽ ആർട് ഫെയർ, റോട്ടർ ഡാം ഫെയർ എന്നിവിടങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. ദക്ഷിണ കൊറിയയിലെ ഡിയാഗോയിലും ചിത്രപ്രദർശനം നടത്തുന്നു. ആർട്സ് ലാൻഡ് ഓൺലൈനിൽ നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതാണ് രാജശേഖരനെ രാജ്യാന്തര പ്രശസ്തനാക്കിയത്.
രണ്ടു വർഷം മുൻപായിരുന്നു അത്. അവരുടെ കൺടംപററി ആർട്ടിസ്റ്റ് ബുക്കിൽ രാജശേഖരന്റെ ബ്ലിസ് എന്ന ചിത്രവും അടിച്ചു വന്നു. ഒരു പക്ഷേ ഈ ബുക്കിൽ ഇടം നേടിയ ഏക ഇന്ത്യക്കാരനും അദ്ദേഹമാണ്. ഇപ്പോൾ മലേഷ്യയിലും ലണ്ടനിലുമായി വർഷത്തിൽ പലപ്രാവശ്യം പ്രദർശനങ്ങൾ. 2010ൽ ഡൽഹി ആർട് മാൾ നടത്തിയ മത്സരത്തിൽ ദേശീയ അവാർഡും അദ്ദേഹം സ്വന്തമാക്കി. ആ ചിത്രം വികാസഭവനിലെ ഗാന്ധി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ആനന്ദവികടൻ പ്രസിദ്ധീകരണം അവരുടെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ചു തമിഴ്നാട്ടിലെ 75 ചിത്രകാരന്മാരുടെ ചിത്രങ്ങൾ തിരഞ്ഞെടുത്തപ്പോൾ അതിലൊന്ന് രാജശേഖരന്റേതായിരുന്നു. ഈ ചിത്രം പിന്നീടു വായനക്കാർ അവർക്ക് ഇഷ്ടപ്പെട്ട ഒന്നാമത്തെ ചിത്രമായും തിരഞ്ഞെടുത്തു. ഇത്രയും നേട്ടങ്ങൾ സ്വന്തമാക്കിയ രാജശേഖരൻ ചിത്രകല അഭ്യസിച്ചിട്ടില്ല എന്നറിയുമ്പോഴാണ് ആ വരയുടെ വലുപ്പം അറിയുന്നത്.
വര കണ്ടു വീണു
പണ്ടേ പോസ്റ്ററുകളോടു വലിയ കമ്പമായിരുന്നു രാജശേഖരന്. പി.എൻ.മേനോന്റെ ചലച്ചിത്ര പോസ്റ്ററുകൾ കണ്ട് ആരാധകനായി. വരച്ച ചിലത് അദ്ദേഹത്തിന് അയച്ചുകൊടുത്തെങ്കിലും ഫലമുണ്ടായില്ല. ഒരിക്കൽ പി.എൻ.മേനോനെ വഴിയിൽ വച്ചു കണ്ടു. അദ്ദേഹം ചില്ലറ ജോലികൾ ഏൽപ്പിച്ചു. തുടർന്നു മുഖവുര എന്ന അദ്ദേഹത്തിന്റെ ടെലിഫിലിമിൽ സഹകരിക്കാൻ പറഞ്ഞു. എന്നാൽ മെഡിക്കൽ റപ്രസന്റേറ്റീവ് എന്ന അപ്പോഴത്തെ ജോലി ഉപേക്ഷിക്കാൻ സാധിച്ചില്ല.
പിന്നീടു വർഷങ്ങൾക്കു ശേഷം തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പി.എൻ.മേനോനെ വീണ്ടും കണ്ടു. അഞ്ചടി ഉയരമുള്ള ക്യാൻവാസിൽ അദ്ദേഹത്തിന്റെ മുഖം മാത്രം വരച്ച് അദ്ദേഹത്തിനു സമ്മാനിച്ചു. ചിത്രം കണ്ട് കൊച്ചുകുട്ടികളെപ്പോലെ പി.എൻ.മേനോൻ ആഹ്ലാദിച്ചു. അത് കണ്ട് രാജശേഖരനും.
മതിലുകൾ കണ്ടു മയങ്ങി
‘മതിലുകൾ’ കണ്ടതോടെയാണ് അടൂർ ഗോപാലകൃഷ്ണനോടു രാജശേഖരന് ആദരം തോന്നിയത്. നിഴൽക്കൂത്തിന്റെ ചിത്രീകരണം കന്യാകുമാരിയിൽ നടക്കുന്നുണ്ടെന്ന് അറിഞ്ഞ് അടൂർ ഗോപാലകൃഷ്ണനുമായി ബന്ധപ്പെട്ടു. നിഴൽക്കൂത്തിൽ ആർട് അസിസ്റ്റന്റായി ചേർന്നു.
പഴയകാലത്ത് ബാർബർമാർ ഉപയോഗിക്കുന്ന കത്തി, കാളി പൂജയ്ക്കുള്ള സാമഗ്രികൾ, വാൾ തുടങ്ങിയവ സംഘടിപ്പിക്കുന്ന ജോലിയാണ് ആദ്യം ചെയ്തത്. തുടർന്ന് അടിയന്തര ഘട്ടത്തിൽ അവിശ്വസനീയ വേഗത്തിൽ പലതും ചെയ്തത് അടൂർ ഗോപാലകൃഷ്ണന്റെ ഇഷ്ടക്കാരനാക്കി. പിന്നീട് അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലും കലാസംവിധാനം ചെയ്തു.
മരിക്കാനൊരുങ്ങി മൂന്നു തവണ
‘ജീവിതത്തിൽ എങ്ങും എത്തിയതായി തോന്നാത്ത കാലം. ലഹരിയുടെ കാലം കൂടിയായിരുന്നു അത്. മദ്യപാനത്തിനു പണം ഒപ്പിക്കാൻ ജോലി ചെയ്യുകയായിരുന്നു എന്നു വേണമെങ്കിൽ പറയാം. അടൂർ ഗോപാലകൃഷ്ണൻ സർ തന്ന 10,000 രൂപയാണ് ആദ്യമായി ഒരുമിച്ചു കണ്ട ഏറ്റവും വലിയ തുക.
ലഹരിക്ക് അടിമപ്പെട്ടാണ് മൂന്നു തവണയും ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ മൂന്നാം തവണയും പരാജയപ്പെട്ട് ആശുപത്രിയിൽ കഴിഞ്ഞ നാളുകളിൽ ഒന്നുറപ്പിച്ചു – ഇനി മദ്യം വേണ്ട. 1998ൽ ആയിരുന്നു അത്. അതോടെ ജീവിതം മാറിത്തുടങ്ങി. ജീവിത ചിത്രത്തിനും മിഴിവ് വരാൻ തുടങ്ങി.
2015നു ശേഷം രാജ്യാന്തര ശ്രദ്ധ കൈവന്നതോടെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. എന്നാൽ ഈ നേട്ടങ്ങൾ കാണാൻ ഭാര്യ ഇല്ലെന്ന ദുഃഖം മാത്രം ബാക്കി. നാലു വർഷം മുൻപ് അവർ മരിച്ചു’ – രാജശേഖരൻ പറഞ്ഞു.
ഗിന്നസ് റെക്കോർഡ്
2008ൽ സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് അതു സംഭവിച്ചത്. ചിരിതൂകി നിൽക്കുന്ന ഇഎംഎസിന്റെ കൂറ്റൻ ചിത്രം വരച്ചു. 56 അടി ഉയരമുള്ള ഇസലിൽ (ചിത്രകാരന്മാർ പടം വരയ്ക്കാൻ ക്യാൻവാസ് വയ്ക്കുന്ന സ്റ്റാൻഡ്) 25 അടി പൊക്കത്തിലും 50 അടി വീതിയിലുമാണ് ആ ചിത്രം വരച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഇസൽ ചിത്രമായി അത്.
ചിത്രം വരച്ചു, ജീവൻ വച്ചു
താൻ വരച്ചു നൽകിയ ചിത്രം കണ്ട് ജീവിതത്തിലേക്ക് ഒരു പെൺകുട്ടി തിരികെയെത്തിയതാണ് ഏറ്റവും സന്തോഷം തോന്നുന്ന അനുഭവമെന്ന് രാജശേഖരൻ. മൂന്നു വർഷം മുൻപാണ് സംഭവം. ലണ്ടനിൽ നോർത്ത്‌വുഡിൽ നിന്നാണ് രാജശേഖരന് ഒരു ഫോൺ സന്ദേശം എത്തിയത്. അവിടെ തുണി വ്യാപാരിയായ അലോഷ്യസ് തെയ്സിയാണ് വിളിച്ചത്.
തന്റെ കാൻസർ ബാധിതയായ മകൾ ചെൽസിയയുടെ ചിത്രം വരച്ചു നൽകണം എന്നാണ് ആവശ്യം. നിരാശയായ മകളെ സന്തോഷിപ്പിക്കാൻ പിതാവ് കണ്ടെത്തിയ മാർഗം. ഏറ്റവും മികച്ച മുഖചിത്രകാരന്മാർക്കായി നടത്തിയ അന്വേഷണമാണ് രാജേശഖരനിൽ എത്തിയത്.
മകളുടെ പടവും നെറ്റിലൂടെ അയച്ചു. ഒരു മാസത്തിനകം ചിത്രം വരച്ച് അയച്ചു കൊടുത്തു. ആ ചിത്രം ചെൽസിയയെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നു. (ലാസ്റ്റ് ലീഫ് എന്ന ഒ.ഹെൻറി കഥയിലെ ക്ലൈമാക്സ് പോലെ ഒന്ന്). ലണ്ടൻ സന്ദർശന വേളയിൽ ആ കുടുംബം ഒന്നാകെ എത്തി രാജശേഖരനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. ഇപ്പോഴും രാജശേഖരനുമായി അവർ ബന്ധം പുലർത്തുന്നു.