ദിലീപിനെ പിന്തുണച്ച് നടൻ സുധീർ സുകുമാരൻ. ദിലീപിന്റെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണെന്നും അദ്ദേഹത്തിനിതിരെ വരുന്ന കളളക്കഥകൾക്കെതിരെ പ്രതികരക്കണമെന്നും സുധീർ പറയുന്നു. തന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് ദിലീപ് ആണെന്നും കോടതി തെറ്റുകാരനാണെന്ന് വിധിക്കുന്നതുവരെ അദ്ദേഹത്തിനൊപ്പമാണെന്നും സുധീർ വ്യക്തമാക്കി.
സുധീറിന്റെ വാക്കുകളിലേക്ക്–
ഇന്ന് സൗഹൃദദിനം. പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് എന്നെയൊരു സിനിമയിലേക്ക് കാസ്റ്റ് ചെയ്ത ദിവസം കൂടിയാണ് ആഗസ്റ്റ് 6. സിനിമയുടെ പേര് സിഐഡി മൂസ. അന്ന് ഉദയേട്ടനും സിബിചേട്ടനും ജോണി ആന്റണി ചേട്ടനും ദിലീപേട്ടനും ഇരിക്കുന്ന സദസ്സിന്റെ നടുവിലേക്ക് ഞാൻ ചെല്ലുന്നു. പാലാരിവട്ടം ഹൈവേ ഗാർഡനിൽ വച്ചാണ് കൂടിക്കാഴ്ച. എന്നെ സിനിമയിലേക്ക് സെലക്ട് ചെയ്തു. ജീവിതത്തിൽ മറക്കാനാകാത്ത ദിവസമായിരുന്നു അത്.
ഈ അവസരത്തിൽ ഞാൻ ദിലീപേട്ടനെ ഓർക്കുന്നു. കാരണം സിഐഡി മൂസ എന്ന സിനിമ ഇല്ലായിരുന്നെങ്കിൽ ജീവിതം വഴിമാറിപ്പോയേനെ. ദിലീപേട്ടനാണ് എന്നെ സിനിമയിലേക്ക് തിരഞ്ഞെടുത്തത്. അദ്ദേഹം തന്നെയായിരുന്നു ആ സിനിമയുടെ നിർമാതാവും. ഇന്ന് അദ്ദേഹം ജയിലിലാണ്. എന്താണ് ചെയ്ത തെറ്റെന്നോ കേസിന്റെ പിന്നിലെ കാര്യങ്ങളോ എനിക്ക് അറിയില്ല.
പലരും പറഞ്ഞപ്പോഴും അദ്ദേഹം ആകരുതേ എന്ന് ആഗ്രഹിച്ചു. എന്നാൽ അറസ്റ്റ് ചെയ്ത കഴിഞ്ഞപ്പോൾ ഞെട്ടിപ്പോയി. പിന്നെ നമ്മള്‍ സംസാരിച്ചിട്ടോ പ്രതികരിച്ചിട്ടോ കാര്യമില്ല. അറസ്റ്റ് ചെയ്ത ശേഷം അദ്ദേഹത്തിന് ജാമ്യം ലഭിക്കുമെന്ന് വിചാരിച്ചു, പക്ഷേ അതുണ്ടായില്ല. ഇപ്പോൾ ഇരുപത്തിയഞ്ച് ദിവസമായി അദ്ദേഹം ജയിലിലായിട്ട്. ഈ ദിവസങ്ങൾക്കിടെ എന്തെല്ലാം കെട്ടുകഥകളാണ് അദ്ദേഹത്തിനെതിരെ വന്നത്. ക്രിമിനലും കയ്യേറ്റക്കാരനുമാക്കി, നാറ്റിച്ച് അദ്ദേഹത്തെ ഇല്ലാതാക്കുകയായിരുന്നു. ഇതൊക്കെ തെണ്ടിത്തരമെന്നേ പറയാൻ കഴിയൂ.
തിയറ്റർ പൂട്ടുന്നതൊക്കെ ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. കേരളത്തിലെ ജനങ്ങൾ ഇതിനിതിരെ പ്രതികരിക്കണം. ശത്രുക്കൾ പോലും കിടക്കരുതെന്ന് ആഗ്രഹിക്കുന്ന സ്ഥലമാണ് ജയിൽ. പതിനെട്ടാം വയസ്സിൽ ഞാനും ജയിലിൽ കിടന്നിട്ടുണ്ട്. അന്ന് കല്‍ക്കത്തയിൽ വച്ച് ഐജിയുടെ മകനുമായി വഴക്കുപിടിച്ച് അവസാനം രക്ഷപ്പെടാനായി ഒരു സോഡാക്കുപ്പി എടുത്ത് തലക്കടിച്ചു. അന്നെന്നെ ഒരാഴ്ചയോളം ജയിലിലിട്ടു. അതുകഴിഞ്ഞ് പുറത്തിറങ്ങിയ മാനസികാവസ്ഥ വളരെ മോശമായിരുന്നു. ശത്രുക്കൾക്ക് പോലും ഈ ഗതി വരരുതെന്ന് അന്ന് ഞാൻ ഓർത്തു.
ദിലീപ് എന്ന മനുഷ്യൻ അവിടെ ജയിലിൽ കിടക്കുകയാണ്. കേരളത്തിലെ പൊലീസിനെ എനിക്ക് ബഹുമാനമുണ്ട്. എന്നാൽ ഒരു രാജ്യദ്രോഹിയായി മാധ്യമങ്ങളോ സോഷ്യൽമീഡിയയോ ദിലീപിനെ ചിത്രീകരിക്കരുത്. ഉണ്ട ചോറിന് നന്ദിയെന്ന് പറയാം.
വിനയനെ വിലക്കിയപ്പോൾ ഞാൻ ഒപ്പം നിന്നു. അന്ന് ഞാനും ഒരുപാട് അനുഭവിച്ചു. ഒറ്റയ്ക്ക് നേരിടുന്ന ഒരു ഫൈറ്ററോടുള്ള ബഹുമാനമാണ് എനിക്ക് വിനയൻ ചേട്ടനോട് തോന്നിയത്. ഞാൻ അങ്ങോട്ട് പോയി സിനിമ ചെയ്യുകയായിരുന്നു. എന്റെ മനസാക്ഷിക്ക് ശരിയെന്ന് തോന്നിയതാണ് ചെയ്തത്. ദിലീപേട്ടനൊക്കെ അന്ന് എനിക്ക് എതിരെ നിന്നു.
എന്നാല്‍ ഇന്ന് ദിലീപേട്ടന്റെ അവസ്ഥ വളരെ ദയനീയമാണ്. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ കോടതി ശിക്ഷിക്കട്ടെ. അതല്ലാതെ ഇല്ലാക്കഥകൾ ദയവായി പടച്ചുവിടാതിരിക്കുക. ദിലീപേട്ടനെ നശിപ്പിക്കരുത്. ഇത്രയും പറഞ്ഞില്ലെങ്കിൽ അത് നന്ദികേടായിപ്പോകും. ഇതൊരു അപേക്ഷയാണ്.
എന്റെ അഭിപ്രായം പറഞ്ഞതുകൊണ്ട് ദയവ് ചെയ്ത ഉപദ്രവിക്കരുത്. അത്താഴപ്പട്ടിണിക്കാരനാണ്. ഇപ്പോഴും ഒരു സിനിമയ്ക്ക് വേണ്ടി ഒരുപാട് പേരോട് ചാൻസ് ചോദിച്ച് വിളിക്കുന്ന നടനാണ് ഞാൻ. അതുകൊണ്ട് വേദനിപ്പിക്കരുത്. –സുധീർ പറഞ്ഞു.