നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെതിരെ നിരവധി ആരോപണങ്ങളാണ് പുറത്തുവരുന്നത്. നിലവിലെ കേസുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് അന്വേഷണസംഘം പുറത്തുവിടുന്നതെന്നതാണ് പ്രധാനവസ്തുത. മഞ്ജു വാര്യരെ വിവാഹം ചെയ്യുന്നതിന് മുമ്പ് ദിലീപ് ബന്ധുവായ മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നെന്നും പിന്നീട് വിവാഹമോചനം നേടിയെന്നും തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയം.
ഈ വിഷയത്തിൽ സുപ്രീംകോടതി അഭിഭാഷകനായ ശ്രീജിത്ത് പെരുമന രംഗത്തെത്തി. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ലംഘിച്ചു അയാളെ അവഹേളിക്കുന്നത് തികച്ചും പരിതാപകരമാണെന്നും ചികിത്സ വേണ്ടത് മലയാളികളുടെ മനസിനാണെന്നും അദ്ദേഹം പറയുന്നു.
അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ വായിക്കാം–
ഇതാ കണ്ടുപിടിച്ചിരിക്കുന്നൂ ദിലീപിന് മഞ്ജുവിനേക്കാൾ മുന്നൊരു ഭാര്യയുണ്ട്.. രേഖകൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ ആലുവ സബ് രജിസ്ട്രാർ ആപ്പീസിനുള്ളിൽ ആഴത്തിൽ കുഴിച്ചാണ് കണ്ടെത്തിയത്. നാസയുടെ ബഹിരാകാശ പേടകം എടുത്ത് നൽകിയ ത്രിമാന ചിത്രത്തിൽ നിന്നുമാണ് ആദ്യവിവാഹത്തിന്റ രേഖകൾ തെളിഞ്ഞു വന്നത്. പിന്നീട് കേരളപൊലീസിലെ സദാചാര വിഭാഗം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് യന്ത്രണങ്ങളുപയോഗിച് വിവാഹ രജിസ്റ്റർ കണ്ടെത്തിയത്.
സോഷ്യൽ മീഡിയയിൽ ധൃതംഗ പുളകിതരായ് രമിക്കുന്ന പോരാളികൾക്ക് സദാചാര ആത്മരതിക്ക് മറ്റെന്തുവേണം. എന്തായാലും വാർത്തയുടെ ചീഫ് എഡിറ്റർ മലയാളികളുടെ സാമൂഹ്യപാഠവും ബയോളജിയും, ഫിസിയോളജിയും എന്നുവേണ്ട സൈക്കോളജിയും ഞരമ്പോളജിയും മാത്തമാറ്റിക്സുമറിയുന്ന ഒരു മികച്ച ബിസിനസ് മാർക്കേറ്റർ ആണെന്നത് പറയാതെ വയ്യ. ഞാനും നിങ്ങളുമടങ്ങുന്ന നാം നമ്മെ തന്നെ ഒരുതരം സരോജ്‌കുമാർ സ്റ്റൈലിൽ വിളിക്കുന്ന പ്രബുദ്ധർ എന്ന വാക്കിനു യഥാർത്ഥത്തിൽ ഞരമ്പർ എന്നാണ് പര്യായം എന്നത് ഇത്തരം വാർത്തകൾ സൃഷ്ട്ടിച്ച ഓളങ്ങളിൽ നിന്നും പകൽ പോലെ വ്യക്തമാണ്. അത്തരം ഒരു കപട സദാചാര മാനസികാവസ്ഥ മുതലെടുത്താണ് ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജനാധിപത്യത്തിന്റെ നാലാം തൂണിൽ ഇക്കിളി മാർക്കെറ്റിങിന്റെ പുത്തൻ ആണികൾ അടിച്ചു കേറ്റുന്നത്.
സദാചാര ഫണം വിടർത്തിയാടുന്ന ലിംഗമാണിവിടുത്തെ അഖില ലോക പ്രശ്‌നം ! സമ്പൂർണ്ണ സാക്ഷരതാ എന്ന് കൊട്ടിഘോഷിക്കുന്ന, ദൈവത്തിന്റെ സ്വന്തം നാട് എന്ന് കള്ളപ്പേരുണ്ടാക്കി മാർക്കറ്റ് ചെയുന്ന നാട്ടിലെ ആഗോള പ്രശ്നം ലിംഗമാണ്. മാറ് മറയ്ക്കാൻ സമരത്തിന്റെ ചരിത്രത്തിലൂടെ സഞ്ചരിച്ച് പ്രബുദ്ധ മലയാളക്കര ഇന്ന് എത്തി നിൽക്കുന്നത് സദാചാര റിപ്പബ്ലിക് എന്ന വേലിക്കെട്ടിലേക്കാണ്. സംഗതി സിംപിൾ ആണ്
ചുംബനവും രതിയുമൊക്കെ അവിടെ നിൽക്കട്ടെ , ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ചാൽ , വിവാഹമോചനം നടത്തിയാൽ കപ്പല് കയറി പോകുന്നതാണ് മലയാളിയുടെ വിശ്വ വിഖ്യാത സംസ്ക്കാരവും സദാചാര ബോധവുമെല്ലാം. പൊതുവേ വലിയ വിശാലമനസ്ക്കാരനാണ് നമ്മൾ എന്നാണു നമ്മുടെ തന്നെയൊരു വെപ്പ് എങ്കിലും ഇടുങ്ങിയതും ദുർബലവും മലീമസവുമായ മനസ്സിനുടമകളും ഒളിഞ്ഞുനോട്ടിസം എന്ന ഞരമ്പ് രോഗത്തിന് പ്രത്യക്ഷമായോ പരോക്ഷമായോ അടിമകളുമാണ് നമ്മൾ എന്നതാണ് യാഥാർഥ്യം.
തനിക്ക് കിട്ടാത്തത് അവന് കിട്ടുന്നുണ്ടോ എന്ന വര്‍ണ്യത്തില്‍ ആശങ്ക ഉല്‍പ്രേക്ഷ അലങ്കൃതി സന്ദേഹം അതാണ് ലിംഗഭേദമന്യേ നാമനുഭവിക്കുന ലൈംഗിക അരാചകത്വത്തിന്റെ അടിസ്ഥാനം.
മറ്റുള്ളവരുടെ കുറ്റവും കുറ്റവും ആത്മരതിക്കുള്ള ഉപാധിയായി മാറ്റുന്ന സ്ത്രീയും പുരുഷനും ഒക്കെ ഈ ആധിയില്‍ തുല്യ പങ്ക് വഹിക്കുന്നു. കേരളം അനുഭവിക്കുന്ന ലൈംഗീക ദാരിദ്ര്യം തന്നെയാണ് സദാചാര പോലീസിങ്ങിലേക്ക് സംസ്ഥാനത്തെ നിയമപാലകരെപോലെയും, മാധ്യമങ്ങളെ ഉൾപ്പെടെ കൊണ്ടുചെന്നെത്തിക്കുന്നത് .
ഈ വാർത്ത സംസാരിക്കുന്നതു അത് തന്നെയാണ്. ദിലീപോ കോവാലകൃഷ്ണനോ കാവ്യയോ വക്കീലോ ആരുമാകട്ടെ അവർക്കിഷ്ടമുള്ളവരെ നിയമപരമായി വിവാഹം ചെയ്യാനോ ഡിവോഴ്സ് ചെയ്യാനോ ലിവിങ് ടുഗെതർ നടത്താനോ ശാരീരിക ബന്ധത്തിലേർപ്പെടാനോ ഈ രാജ്യത്ത് നിയമപരമായി അവകാശമുണ്ട്. അത് ചോദ്യം ചെയ്യാൻ സ്റ്റേറ്റിനോ അതിലെ ഫോഴ്സിനോ ഏതു നിയമമാണ് അനുവാദം നൽകിയിട്ടുള്ളത് ?
ഇനി ദിലീപ് മഞ്ജുവിന് മുൻപ് മറ്റൊരു വിവാഹം കഴിച്ചിരുന്നു എന്നുതന്നെ വയ്ക്കുക , വിവാഹം കഴിക്കുന്നതിനും, ഡിവോഴ്സ് ആകുന്നതിനും, പുനർവിവാഹത്തിനും, ഇനി വിവാഹം കഴിക്കാതെ പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും ഒന്നിച്ച് താമസിച്ചാല്‍, ഇനി അവര്‍ ശാരീരിക ബന്ധം പുലര്‍ത്തി എന്ന് തന്നെ ഇരിക്കട്ടെ, സ്റ്റേറ്റിന് ഇതില്‍ എന്താണ് കാര്യം.
ലൈംഗികതയും, സിനിമ ജീവിതവും, കന്യാചർമ്മവും കുശുമ്പും കുന്നായ്മയും ഉഡായിപ്പും ഒരു മഹാസംഭവമായി കൊണ്ട് നടക്കുന്നതാണ് നമ്മുടെ അടിസ്ഥാന പ്രശ്നം.അതിന് കേരളീയന്‍റെ മഹത്തായ സംസ്കാരം എന്ന ഓമനപ്പേരും. കണ്ണടച്ച് ഇരുട്ടാക്കുകയാണ് നാം. സദാചാരത്തിന്‍റെ അപ്പോസ്തലന്മാരുടെ നാട്ടില്‍ അര്‍ദ്ധരാത്രി സൂര്യന്‍ ഉദിക്കാതിരിക്കാട്ടെ.
ഭൂരിപക്ഷത്തിനും തനിക്കു അനുഭവിക്കാന്‍ കഴിയാത്തതിലുള്ള രോഷം സദാചാരത്തിന്റെ മേലങ്കി അണിഞ്ഞു ചെറുത് തോല്‍പിക്കുക എന്ന വെറും തരം താണ പ്രവൃത്തികളാണ് ചെയ്യുന്നത്. ഉഭയ കക്ഷി സമ്മത പ്രകാരം വിവാഹം കഴിച്ചാലും , സെക്സിലേർപ്പെട്ടാലും ഉമ്മവെച്ചാലും അതിന്റെ ചരിത്രവും സാമൂഹ്യപാഠവും അന്വേഷിക്കേണ്ട ആവശ്യം പോലീസിനുമില്ല തീർത്തും വ്യക്തിജീവിതത്തിന്റ ഭാഗമായ അവ ഇക്കിളി വാർത്തകളാക്കേണ്ട കാര്യം നാലാംകിട മാധ്യമങ്ങൾക്കുമില്ലാ.
സദാചാരം ഊണിലും ഉറക്ക്ക്തിലും എല്ലാം മലയാളിയെ വേട്ടയാടുകയാണ്. ഇത്രയും സദാചാര വാദികളായ മലയാളികളുടെ നാട്ടില്‍ എന്തുകൊണ്ടാണ് സൗമ്യമാര്യം ശാരി മാരും പെരുകുന്നത്? ഒരാണും പെണ്ണും ഒരുമിചിരിക്കുന്നതിനും സംസാരിക്കുന്നതിനും മാത്രമാണ് ഇവിടെ പ്രശ്നം.മലയാളിയുടെ സദാചാര സങ്കൽപ്പത്തിലെ പ്രകടമായ വൈരുധ്യങ്ങളില്‍ ഒന്നാണിത്.
ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ലംഘിച്ചു അയാളെ അവഹേളിക്കുന്നത്..അത് എന്തിനെ പേരിലാണെങ്കിലും തികച്ചും പരിതാപകരമാണ്.ചികിത്സ വേണ്ടത് മലയാളികളുടെ മനസിനാണ്... പാശ്ചാത്യ സംസ്‌കാരത്തിന്റെ അധിനിവേശവും, നമ്മുടെ പഴയ സംസ്കാരത്തിന്റെ ചില സങ്കൽപ്പങ്ങളുടെ നിലനിൽപ്പും തമ്മിലുള്ള യുദ്ധം ..... സത്യത്തിൽ അതാണു ഇവിടെ നടക്കുന്നത്...
കാര്യങ്ങളിങ്ങനെയൊക്കെ ആയി, വർഗ്ഗീയ വിഷം തുപ്പുന്ന കൂട്ടിക്കൊടുപ്പു സംഘടനകളായിരുന്നു ഇതുവരെ കപട സദാചാരത്തിന്റെ വക്താക്കളും പോരാളികളുമുണ് ആയിരുന്നതെങ്കിൽ ഇപ്പോൾ ആ ദൗത്യം സർക്കാർ ചിലവിൽ ശരിക്കും പൊലീസിനെ വെച്ച് നടപ്പിലാക്കാൻ ഭരണകൂടം ശ്രമിക്കുകയാണ്. ഇത് എതിർക്കപ്പെടേണ്ടതാണ് മറ്റൊന്നിനുമല്ല നാലാളുടെ മുൻപിൽ തലയുയർത്തി നമ്മുടെ നാടിന്റെ പേര് പറയാൻ പോലും നമുക്കാവില്ല ഈ മോറൽ പൊലീസ് രാജെയും സർക്കാർ രാജെയും, മാധ്യമ രാജെയും തുടർന്നാൽ.