സിനിമാതാരങ്ങൾ സിനിമയുടെ പ്രചാരണപരിപാടികളിൽ പങ്കെടുക്കുന്നില്ലെന്ന് പൊതുവെ ഒരു ആരോപണം തമിഴ് സിനിമയിലുണ്ട്. നയൻതാര ഉൾപ്പടെയുള്ളവർക്കെതിരെ ഈ വിമർശനം ഉയർന്നിട്ടുണ്ട്. ഇപ്പോഴിതാ ഒരു തമിഴ് സിനിമയുടെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാതിരുന്ന മലയാളം തമിഴ് നടി ഇനിയയ്ക്കെതിരെ ഗുരുതര ആരോപണവുമായി സംവിധായകനും നടനുമായ ഭാഗ്യരാജ് രംഗത്തെത്തി.
സതുര അടി 3500 എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ് ചടങ്ങില്‍ നിന്നുമാണ് കാരണം വ്യക്തമാക്കാതെ ഇനിയ മാറി നിന്നത്. നവാഗതരായ ജയ്‌സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇനിയയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
റഹ്മാനും ചിത്രത്തിലൊരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പരിപാടിയില്‍ പരസ്യമായിട്ടായിരുന്നു ഭാഗ്യരാജിന്റെ പ്രതികരണം.ചിത്രത്തില്‍ ഒരു പാട്ട് മാത്രം ചെയ്തിട്ടുള്ള മേഘ്ന മുകേഷ് അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തപ്പോഴായിരുന്നു ചിത്രത്തിലെ നായിക പ്രത്യേകിച്ച ഒരു കാരണവുമില്ലാതെ ചടങ്ങില്‍ നിന്നു വിട്ടു നിന്നത്.
‘നഷ്ടം അവര്‍ക്കുമാത്രമാണ് ക്രൂവിനല്ല. പ്രൊമോഷണല്‍ ഇവന്റുകളില്‍ പങ്കെടുക്കുക എന്നത് ഓരോ ആര്‍ട്ടിസ്റ്റിന്റേയും ഉത്തരവാദിത്വമാണ്. ഇനി ഇങ്ങനെ അവർ തെറ്റ് ചെയ്യാൻ പാടില്ല. ഇനിയ അത്ര വലിയ നടിയൊന്നുമായിട്ടില്ല , സ്റ്റാറുമല്ല. അങ്ങനെ ആകണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ ഇതുപോലെ ആവര്‍ത്തിക്കരുത്. ഇനി മറ്റു ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ അത് ഓര്‍മ ഉണ്ടാവട്ടെ. വലിയ സിനിമകള്‍ മാത്രമല്ല ചെറിയ സിനിമകളും ഓടണം. ആ സിനിമകള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാതിരിക്കരുത്'–ഭാഗ്യരാജ് പറഞ്ഞു.
സംവിധായകനും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ രാഹുലും ഇനിയക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. “സ്ത്രീ കേന്ദ്രീകൃതമായ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗില്‍ നിന്നും മാറി നില്‍ക്കുന്നത് ശരിയല്ല, ഫോണ്‍ ചെയ്തപ്പോള്‍ എടുത്തതുമില്ല, ഈ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ല. ചിത്രത്തിന്റെ നിർമാതാവിനോട് മറുപടി പറയാന്‍ ഇനിയ ബാധ്യസ്ഥയാണ്.’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ ഈ ആരോപണത്തോട് ഇനിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഹൊറര്‍ ത്രില്ലര്‍ മൂഡിലുള്ള സത്തൂറ അടി 3500 സംവിധാനം ചെയ്യുന്നത് സ്റ്റീഫനാണ്. ജയ്‌സണ്‍ പഴയത്ത്, നിധി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നിഖില്‍ മോഹന്‍, റഹ്മാന്‍, പ്രതാപ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.