പാനമ രേഖകളിൽ കുടുങ്ങി പണിപോകുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണു നവാസ് ഷരീഫ്. രേഖകൾ പുറത്തുവന്ന കഴിഞ്ഞ വർഷം ഏപ്രിലിൽ തന്നെ ഐസ്‌ലൻഡ് പ്രധാനമന്ത്രി സിഗ്മുൻഡർ ഡേവിഡ് ഗുൺലാഗ്‌സൻ രാജിവച്ചു. മാൾട്ടയുടെ പ്രധാനമന്ത്രി ജോസഫ് മാസ്‌കറ്റ് ആരോപണം നേരിട്ടെങ്കിലും കഴിഞ്ഞ ജൂണിൽ നടന്ന തിരഞ്ഞെടുപ്പിലും ജയിച്ചു.
മൊസാക് ഫൊൻസെകയുടെ സേവനം പ്രയോജനപ്പെടുത്തി വിദേശത്തു കമ്പനികൾ റജിസ്‌റ്റർ ചെയ്‌ത ഇന്ത്യക്കാരെക്കുറിച്ചു 32 രാജ്യങ്ങളിൽ നിന്നു കേന്ദ്ര സർക്കാർ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. നികുതിയില്ലാത്ത രാജ്യങ്ങളിൽ കമ്പനികൾ റജിസ്റ്റർ ചെയ്‌തവരെക്കുറിച്ചുള്ള അന്വേഷണത്തിൽ ഏകദേശം 11,010 കോടി രൂപയുടെ വെട്ടിപ്പ് ഇതുവരെ കണ്ടെത്തിയെന്നാണു ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലി പാർലമെന്റിൽ പറഞ്ഞത്.
എന്തുകൊണ്ട് പാനമ?
സ്വന്തം രാജ്യത്തെ നികുതി വെട്ടിക്കാൻ മധ്യ അമേരിക്കൻ രാജ്യമായ പാനമയിലേക്കു വമ്പൻമാർ ചെല്ലുന്നതിന്റെ ചരിത്രത്തിനു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. യുഎസിലെ നികുതികളിൽ നിന്നു രക്ഷപ്പെടാൻ സ്‌റ്റാൻഡേർഡ് ഓയിലിന്റെ കപ്പലുകൾ റജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയാണു തുടക്കം – ഇന്നും ഒട്ടേറെ കപ്പൽ കമ്പനികൾ പാനമയുടെ ‘സേവനം’ പ്രയോജനപ്പെടുത്തുന്നു.
പാനമ പേപ്പേഴ്‌സ്
ജർഗൻ മൊസാക്, റമോൺ ഫൊൻസെക എന്നിവരുടേതാണ് 1977ൽ തുടങ്ങിയ മൊസാക് ഫൊൻസെകയിലൂടെ റജിസ്‌റ്റർ ചെയ്യപ്പെട്ട 2,14,000 കമ്പനികളെയും അവയുടെ യഥാർഥ ഉടമകളെയും മറ്റും സംബന്ധിച്ച വിവരങ്ങളാണു ചോർത്തപ്പെട്ട രേഖകളിലുള്ളത്. മാധ്യമപ്രവർത്തരാണ് ഇവയെ പാനമ പേപ്പേഴ്‌സ് എന്നു വിളിച്ചത്.
ഇന്ത്യയിലെ പാനമക്കാർ
പാനമ രേഖകളിൽ പരാമർശിക്കപ്പെടുന്ന എഴുനൂറിലേറെ ഇന്ത്യക്കാരുണ്ട്. അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, ഡിഎൽഎഫിന്റെ കെ.പി.സിങ്, ഇന്ത്യാ ബുൾസിന്റെ സമീർ ഗെലോട്ട്, ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി, ഛത്തിസ്‌ഗഡ് മുഖ്യമന്ത്രി രമൺ സിങ്ങിന്റെ മകൻ അഭിഷേക് തുടങ്ങിവരാണു പട്ടികയിലെ പ്രമുഖർ.