പതിനാല് വർഷം മുൻപ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വിമാനം കയറിയത്, സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ. സംഭവ ബഹുലമായ വർഷങ്ങൾക്ക് ശേഷം വീണ്ടും ഇതേ മരുഭൂമിയിൽ കാലുകുത്തിയത്, സിനിമാ പ്രേമികളുടെ മനം കവരുന്ന സൂപ്പർ സ്റ്റാറായി. തമിഴിലെ യുവ സൂപ്പർ താരം വിജയ് സേതുപതിയുടേത് തമിഴ് സിനിമയെ വെല്ലുന്ന ത്രില്ലടിപ്പിക്കുന്ന ജീവിത കഥ. താരം തന്നെയാണ് ഈ കഥ ദുബായിൽ നിന്ന് മനോരമ ഓൺലൈനിനോട് ഇൗ കഥ വെളിപ്പെടുത്തിയത്.
തുടരെ ഹിറ്റുകൾ സമ്മാനിച്ചുകൊണ്ടിരിക്കുന്ന വിജയ് സേതുപതിക്ക് സാഹചര്യങ്ങളോട് പൊരുതിയ ഒരു ദുബായ് ജീവിതം ഉണ്ടായിരുന്നു എന്നത് പലർക്കും പുതിയ അറിവാണ്. 2000ലായിരുന്നു വിജയ്, ഗുരനാഥ സേതുപതി എന്ന തമിഴ്നാട്ടിലെ രാജപാളയം സ്വദേശിയായ യുവാവ് ജോലിതേടി യുഎഇയിലെത്തിയത്. ദുബായിലെ ഒരു ഡിഷ് വിതരണ കമ്പനിയിൽ അക്കൗണ്ടന്റായി ഉപജീവനം ആരംഭിച്ചു. ബർദുബായിലെ ബറോഡ ബാങ്കിനടുത്തെ ഒരു കെട്ടിടത്തിലായിരുന്നു നാട്ടുകാരായ ചില സുഹൃത്തുക്കളോടൊപ്പം താമസം. കൊച്ചുമുറിയിലെ അട്ടിക്കട്ടിലിൽ ചുരുണ്ടുകൂടി ഉറങ്ങുമ്പോൾ സ്വപ്നം കണ്ടത് സിനിമ മാത്രം.
എന്നാൽ, സിൽവർ സ്ക്രീനിൽ ഇടം നേടാൻ അവസരം തേടി അലയുംമുൻപ് മാതാപിതാക്കളും പറക്കമുറ്റാത്ത സഹോദരങ്ങളടക്കമുള്ള കുടുംബത്തിൻ്റെ ജീവിതം സുരക്ഷിതമാക്കണം എന്ന ചിന്ത കൂടെത്തന്നെയുണ്ടായിരുന്നു. അതിന് ഇൗ മരുഭൂമയില്‍ അധ്വാനിച്ചേ തീരൂ. സ്വപ്നങ്ങൾ ഒരു ഭാഗത്ത് ഒതുക്കിവച്ച് വിജയ് ദുബായ് ജീവിതം തുടർന്നു. കൂട്ടുകാരോട് സിനിമാക്കഥ പറഞ്ഞും പാർക്കിൽ വട്ടമിട്ടിരുന്ന കഥകൾ പറഞ്ഞും, ബീച്ചുകളിൽ നീന്തിത്തുടച്ചും സ്വകാര്യ ദുഃഖങ്ങളെ ആട്ടിയോടിച്ചു.
താമസ സ്ഥലത്തെ ടെലിവിഷനില്‍ വരുന്ന സിനിമകൾ ഒന്നുപോലും വിടാതെ കാണുമായിരുന്നു വിജയ്. കൂടാതെ, ഇടയ്ക്ക് തിയറ്ററുകളിൽ ചെന്നും മലയാളമടക്കമുള്ള സിനിമകൾ കാണ്ടു. സിനിമയോട് ഇത്രമാത്രം അഭിനിവേശമുള്ളയാളെ താൻ കണ്ടിരുന്നില്ലെന്ന് അന്ന് സഹമുറിയനായിരുന്ന, ഇന്ന് ദുബായിൽ സ്വന്തമായി ബിസിനസ് നടത്തുന്ന മുരളി പറയുന്നു.
2000 നവംബർ ആറിനാണ് ഞാൻ ദുബായിലെത്തിയത്. 2003 ഒക്ടോബർ മൂന്നിന് തിരിച്ച് നാട്ടിലേയ്ക്ക് വിമാനം കയറി–വിജയ് സേതുപതിക്ക് തന്റെ ജീവിതത്തിന്റെ നാൾവഴികൾ മനപ്പാഠം. കൊല്ലം സ്വദേശിനി ജെസ്സിയായിരുന്നു വിജയുടെ ഹൃദയം കവർന്ന സുന്ദരി. ഒാൺലൈനിലൂടെ കണ്ടുമുട്ടി, അടുത്തു. വിവാഹം കഴിക്കാൻ തീരുമാനിച്ചു. ജെസ്സിയെ സ്വന്തമാക്കുക എന്നത് അന്ന് ഒരു ലഹരിപോലെ വിടാതെ പിടികൂടിയിരുന്നു. ദുബായിൽ നിന്നുള്ള ചെറിയൊരു സമ്പാദ്യവും കൊണ്ട് തിരിച്ച് നാട്ടിലെത്തി ജെസ്സിയെ ജീവിത സഖിയാക്കി.
തുടർന്ന് സിനിമയിൽ കയറിപ്പറ്റുന്നതെങ്ങനെ എന്ന ചിന്തയും കൊണ്ട് നടന്നു. എന്നാൽ അതത്ര എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞതോടെ ചെന്നൈയിലെ കുത്തുപ്പട്ടറെ എന്ന തിയറ്ററിൽ അക്കൗണ്ടൻ്റായി വീണ്ടും ജീവിതം ആരംഭിച്ചു. അതോടൊപ്പം സിനിമയിലും പരിശ്രമിച്ചുകൊണ്ടിരുന്നു. സൂപ്പർതാരങ്ങളുടെ ചിത്രത്തിൽ ചെറിയ ചെറിയ വേഷങ്ങളിലൂടെയായിരുന്നു തുടക്കം. ഫൊട്ടോജനിക് ആയ മുഖമാണ് വിജയ് സേതുപതിയുടേത് എന്ന് അന്തരിച്ച പ്രശസ്ത സംവിധായകൻ ബാലുമഹേന്ദ്ര വിശേഷിപ്പിച്ചതോടെ സിനിമ തൻ്റെ വഴിയാണെന്ന് ഉറപ്പിച്ചു.
2010ൽ സീനു രാമസ്വാമിയുടെ തേന്മർക്ക് പരുവക്കാറ്റ് എന്ന ചിത്രത്തിലാണ് ആദ്യമായി നായകനായത്. തുടർന്ന് 2012 കാര്‍ത്തിക് സുബ്ബരാജിന്റെ പിസ്സ എന്ന ഹൊറർ ചിത്രം ഹിറ്റായതോടെ വിജയിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ചെറിയ കാലയളവിൽ ഒാറഞ്ച് മിഠായി, സേതുപതി, ധർമദുരൈ, ആണ്ടവൻ കട്ടാളൈ തുടങ്ങി വിജയിയുടെ ഹിറ്റുകൾ തുടരുന്നു. തുടർച്ചയായ ഏഴ് വമ്പൻ വിജയങ്ങൾ. പത്ത് വർഷത്തിന് ശേഷം ഒരിക്കൽ, ദുബായിൽ തിരിച്ചെത്തി, ഒരു അവാർഡ് ദാന ചടങ്ങിൽ മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങാൻ. അന്ന് പക്ഷേ, തിരക്ക് കാരണം പഴയ താമസ സ്ഥലവും മറ്റും സന്ദർശിക്കാൻ സാധിച്ചില്ല.
കാവൻ സിനിമയുട രാജ്യാന്തര പ്രിമിയർ ഷോയ്ക്ക് വേണ്ടി വിജയ് സേതുപതി ദുബായിലെത്തിയിരുന്നു. പണ്ട് തന്നോടൊപ്പം കഴിഞ്ഞ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം താരത്തെ കാണാൻ ഹോട്ടലിലെത്തിയിരുന്നു. റൂം മേറ്റായിരുന്ന മുരളിയോടൊപ്പം ബർദുബായി അടക്കമുള്ള സ്ഥലങ്ങൾ വിജയ് സേതുപതി സന്ദർശിച്ചു. താരത്തിന്റെ മനസിൽ പോയകാലത്തിന്റെ മധുര നൊമ്പരങ്ങൾ ഇച്ചുകയറി. ആത്മാർഥമായ പരിശ്രമമുണ്ടെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥാനത്ത് എത്തുക തന്നെ ചെയ്യുമെന്ന് തന്റെ ജീവിതം തുറന്നുവച്ച് വിജയ് സേതുപതി എല്ലാവരോടുമായി പറയുന്നു. എന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്ന ദുബായിയെ ഒരിക്കലും മറക്കാനാവില്ല. നാട്ടിൽ കിട്ടിയിരുന്നതിനേക്കാളും നാലിരട്ടി ശമ്പളം തന്ന ഇൗ രാജ്യത്തെ അന്നും ഇന്നും ഏറെ ഇഷ്ടം. ഇവിടുത്തെ പഴയ കൂട്ടുകാർ ഇന്നും എന്റെ പ്രിയപ്പെട്ടവർ തന്നെ.
തങ്ങളുടെ മുന്നിലൂടെ കടന്നുപോകുന്ന പ്രിയ താരത്തെ കണ്ടതോടെ ബർദുബായിലുണ്ടായിരുന്ന തമിഴ് നാട്ടുകാരും മലയാളികളും ചുറ്റും കൂടി. തന്നെ സമീച്ചവരുടെ മൊബൈൽ ക്യാമറ വാങ്ങി താരം തന്നെ സെൽഫിയെടുത്തു കൊടുത്തു. ഒരു പടത്തിൽ മുഖം കാണിച്ചാൽ പിന്നെ നിലത്ത് കാലുറയ്ക്കാത്ത 'താര'ങ്ങളുടെ കാലത്ത്, യാതൊരു ജാഡയോ നാട്യമോ ഇല്ലാതെ പുഞ്ചിരിച്ചുകൊണ്ട് കുശലം പറഞ്ഞു, പൊലീസ് വേഷത്തിലൂടെ അരങ്ങ് തകർത്ത വിജയ് സേതുപതി. എത്ര ഉയരത്തിലെത്തിയാലും താൻ പഴയ ബർദുബായ് അക്കൗണ്ടന്റ് വിജയ് സേതുപതിയാണെന്ന് വിളിച്ചുപറയുംപോലെ.
(കാവൻ സിനിമയുടെ റിലീസ് സമയത്ത് പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ നിന്നും)