യുവ നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയിൽ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ അടക്കം നാലുപേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ഹണീ ബീ ടുവിന്റെ സെറ്റില്‍ വച്ച് സംവിധായകന്‍ ജീന്‍ പോള്‍ ലാലും നടന്‍ ശ്രീനാഥ് ഭാസിയും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നാണ് യുവനടിയുടെ പരാതി.
വാര്‍ത്ത പുറത്തു വന്നതോടെ ജീനിനെതിരെ പരാതി നല്‍കിയ ആ യുവനടി ആരെന്നറിയാനായിരുന്നു എല്ലാവരുടെയും ആകാംക്ഷ. സിനിമയിൽ ഒരു പ്രധാനവേഷം അവതരിപ്പിച്ച ആര്യയുടെ പേരും ഇതിനിടെ പറഞ്ഞുകേട്ടു. വാർത്ത ചൂടുപിടിച്ചതോടെ അവസാനം പ്രതികരണവുമായി നടി തന്നെ രംഗത്തെത്തി.
ഈ സംഭവുമായി ബന്ധപ്പെട്ട് രാവിലെ മുതല്‍ നിലയ്ക്കാത്ത ഫോണ്‍കോളുകളും സന്ദേശങ്ങളുമാണ് തനിക്കു വരുന്നതെന്ന മുഖവുരയോടെയാണ് ആര്യ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് ആരംഭിക്കുന്നത്.
‘നിരവധി ഫോണ്‍കാളുകള്‍ക്കും മെസേജുകള്‍ക്കും മറുപടി പറയേണ്ടി വന്നതുകൊണ്ടാണ് ഈ പോസ്റ്റ് എഴുതുന്നത്. ആ നടി ഞാനല്ല. എന്തിനാണ് ഞാന്‍ അങ്ങനെയൊരു പരാതി നല്‍കുന്നത്. ആ സിനിമയിലഭിനയിച്ച നിരവധി സ്ത്രീ അഭിനേതാക്കളിൽ ഒരാളു മാത്രമാണ് ഞാന്‍. ഇതുവരെ പ്രവർത്തിച്ച സിനികളിൽ വളരെ സൗഹാര്‍ദപരവും സുരക്ഷിതവുമായ അന്തരീക്ഷമായിരുന്നു ഹണീബി ടുവിന്റെ സെറ്റ്. ഒരു കുടുംബത്തിലെ പോലെയായിരുന്നു ഞങ്ങളെല്ലാവരും. ലൊക്കേഷനിലുണ്ടായിരുന്ന മുഴുവന്‍ വനിതാ താരങ്ങള്‍ക്കും വേണ്ടത്ര പരിഗണനയും ബഹുമാനവും ലഭിച്ചിരുന്നു.’
‘ഇതൊന്നും കൂടാതെ ലാൽ സാറിന്റെ മുഴുവൻ കുടുംബവും ജീൻ ചേട്ടന്റെ ഭാര്യയും മകനും മുഴുവന്‍ സമയവും സെറ്റില്‍ ഉണ്ടായിരുന്നു, അതുകൊണ്ടാണ് ഞാൻ മുകളിൽ പറഞ്ഞത്, ഇതൊരു കുടുംബം പോലെയായിരുന്നെന്ന്. കൃത്യസമയത്ത് പ്രതിഫലവും നൽകിയിരുന്നു. എന്നാൽ ഇപ്പോൾ എന്തിനാണ് ഇങ്ങനെ വിവേകശൂന്യമായ ആരോപണങ്ങളുമായി ആളുകൾ രംഗത്തെത്തുന്നതെന്ന് അറിയില്ല. – ആര്യ പറഞ്ഞു.