മുടിയില്ലായ്മയാണ് ഫഹദിനെ വ്യത്യസ്തനാക്കുന്നതെങ്കിൽ മുടി ചീകില്ല എന്നതാണ് അനിയൻ ഫർഹാന്റെ പ്രത്യേകത. തേയ്ക്കാത്ത ഷർട്ട് ഇട്ട് മുടി ചീകാതെ അലസനായി നടക്കാനാണ് തനിക്ക് ഇഷ്ടമെന്നു പറയുമ്പോഴും സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അടുക്കും ചിട്ടയുമുള്ള കാഴ്ചപ്പാട് ഫർഹാനുണ്ട്. ആദ്യ സിനിമ ഇറങ്ങി 3 വർഷത്തെ ഇടവേളയ്ക്കു ശേഷമിറങ്ങുന്ന രണ്ടാം ചിത്രമായ ബഷീറിന്റെ പ്രേമലേഖനത്തിന്റെ ആവേശത്തിലാണ് ഫർഹാൻ.
3 വർഷത്തെ ഇടവേള, സെലക്റ്റീവായതാണോ ?
ഇൗ ഇടവേള മന:പൂർവ്വം സൃഷ്ടിച്ചതല്ല. സ്റ്റീവ് ലോപ്പസ് കഴിഞ്ഞ് ഉടനെ അടുത്ത പടം ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ അതു കഴിഞ്ഞു കേട്ട കഥകളൊക്കെ ഒാഫ് ബീറ്റ് മൂഡുള്ളവയായിരുന്നു. ഒരുപാട് ഗൗരവമുള്ള സിനിമകൾ. എന്നാൽ എനിക്ക് ഒരു ഫീൽ ഗുഡ് ചിത്രം െചയ്യാനായിരുന്നു ആഗ്രഹം. ഇടയ്ക്ക് രണ്ടു സിനിമകൾ കമ്മിറ്റ് ചെയതു. ഒന്ന് ചില കാരണങ്ങളാൽ മുടങ്ങിപ്പോയി. രണ്ടാമത്തേത് അടുത്ത കൊല്ലം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഫഹദിന്റെ മികച്ച പ്രകടനം ഫർഹാനെ സമ്മർദത്തിലാക്കുന്നുണ്ടോ ?
ഫഹദ് എന്റെ ജ്യേഷ്ഠനാണ്. പക്ഷേ ഞങ്ങളെ തമ്മിൽ താരതമ്യം ചെയ്യുന്നത് ശരിയല്ല. ഞാനുമായി താരതമ്യം ചെയ്യുന്നത് ഫഹദിന് അപമാനമായിരിക്കും. ഞങ്ങൾ രണ്ടാളും രണ്ടു തരത്തിലുള്ള സിനിമകൾ ചെയ്യാനാഗ്രഹിക്കുന്നവരാണ്. ഞങ്ങളുടെ ഇഷ്ടങ്ങൾ വ്യത്യസ്തമാണ്. ഞങ്ങൾ രണ്ടു വ്യക്തികളല്ലേ രണ്ടു വഴികളിലൂടെ സഞ്ചരിക്കട്ടെ.
വാപ്പ, ജ്യേഷ്ഠൻ, ജ്യേഷ്ഠത്തി എല്ലാവരും സിനിമയിൽ നിന്നുള്ളവർ. വീട്ടിലെ ചർച്ചകൾ ?
സിനിമ ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്. പക്ഷേ ഞങ്ങളുടെ സിനിമകളെ പറ്റി അധികം സംസാരമില്ല. ഫഹദിന്റെ സിനിമ എന്താണെന്ന് എനിക്കോ എന്റെ സിനിമയെക്കുറിച്ച് ഫഹദിനോ ധാരണ കാണില്ല. നേരത്തെ പറഞ്ഞതു പോലെ ഞങ്ങളുടെ ഇഷ്ടങ്ങൾ പലതാണ്. എന്നാൽ ഞാനും നസ്റിയയും ഇഷ്ടപ്പെടുന്ന സിനിമകൾ ഏതാണ്ട് ഒരുപോലെയാണ്. എല്ലാവരുമായും ഒരുപോലെ അടുപ്പമുള്ളയാളാണ് ഞാൻ. ഫഹദിന് ഉമ്മയുമായാണ് കൂടുതൽ അടുപ്പം.