സൂപ്പർ ഹിറ്റ് ചിത്രം തിയറ്ററിൽ തകർത്തോടുമ്പോൾ പൊടുന്നനെ വൈദ്യുതി നിലച്ചതു പോലെ ഇരുട്ടിലാണു മലയാള ചലച്ചിത്രലോകം. ദിലീപ് ചിത്രങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലായതോടെയാണിത്. വ്യവസായികൾ കണക്കാക്കുന്നത് 60 കോടിയുടെയെങ്കിലും നഷ്ടം.
ദിലീപ് നായകനായ നാലു ചിത്രങ്ങളുടെ ഭാവിയാണു തുലാസിൽ. ടോമിച്ചൻ മുളകുപ്പാടം നിർമിച്ച ‘രാമലീല’ റിലീസിനു സജ്ജമാണെങ്കിലും ഗോകുലം മൂവീസിന്റെ ‘കമ്മാരസംഭവം’, അശോക് കുമാറിന്റെ ‘സഞ്ചാരി’, സനൽ തോട്ടം നിർമിക്കുന്ന ‘പ്രഫ. ഡിങ്കൻ’ എന്നിവ പൂർത്തിയായിട്ടില്ല. രാമലീലയുടെ റിലീസ് തൽക്കാലം വേണ്ടെന്ന നിലപാടിലാണ് അണിയറ പ്രവർത്തകർ. ചിത്രത്തിനു 14 കോടി രൂപയാണു ചെലവിട്ടതത്രെ.
ഗോകുലം മൂവീസ് 20 കോടിയിലേറെ ചെലവിട്ടു നിർമിക്കുന്ന കമ്മാരസംഭവം ഓണം റിലീസ് ആണു ലക്ഷ്യമിട്ടിരുന്നത്. ത്രിഡി ചിത്രമായ പ്രഫ.ഡിങ്കൻ പ്രീ പ്രൊഡക്‌ഷൻ ജോലികളിലാണ്. 24 കോടിയാണു നിർമാണച്ചെലവ്.
അശോക് കുമാർ നിർമിച്ചു സംവിധാനം ചെയ്യുന്ന സഞ്ചാരിയുടെ ചിത്രീകരണം പൂർത്തിയായി. പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികളാണു ശേഷിക്കുന്നത്. ആറു കോടിയോളം രൂപ ചെലവിട്ട ചിത്രത്തിന്റെ ഭാവിയും അവ്യക്തം.
നാദിർഷ ദിലീപിനെ നായകനാക്കി ആലോചിക്കുന്ന ചിത്രം, ‘റൺവേ’ യുടെ രണ്ടാം ഭാഗം, വാളയാർ പരമശിവം തുടങ്ങിയ പ്രോജക്ടുകളും സ്തംഭിച്ചു. വിവാദങ്ങൾ പ്രേക്ഷകരെ തിയറ്ററുകളിൽ നിന്ന് അകറ്റുന്നുവെന്ന സൂചനയുമുണ്ട്. തിയറ്ററുകളിലുള്ള മിക്ക ചിത്രങ്ങളുടെയും കലക്‌ഷനിൽ ഇടിവുണ്ട്. ആദ്യനാളുകളിൽ ഹിറ്റിലേക്കു കുതിച്ച ചിത്രത്തിനു പോലും പിന്നീടു കലക്‌ഷൻ കുറഞ്ഞു.