നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് രാമലീല എന്ന ചിത്രം. ഈ വര്‍ഷത്തെ വമ്പന്‍ റിലീസുകളില്‍ ഒന്നാണ് രാമലീല. ജൂലൈ 21ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഈ സാഹചര്യത്തിൽ റിലീസ് നീട്ടിവച്ചതായി സംവിധായകൻ അരുൺ ഗോപി മനോരമ ഓൺലൈനോട് പറഞ്ഞു.
‘രാമലീലയുടെ റിലീസ് മാറ്റിവച്ചിരിക്കുകയാണ്. പുതിയ തിയതി ഇതുവരെയും തീരുമാനിച്ചിട്ടില്ല. ഞങ്ങളെല്ലാം റിലീസിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. ഉടൻ തന്നെ അതുണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്.–അരുൺ ഗോപി പറഞ്ഞു.
കേസിൽ ദിലീപ് ജാമ്യത്തിലിറങ്ങിയാൽ റിലീസ് ഉണ്ടാകുമെന്ന് ചിത്രത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ദിലീപിന്റെ ഡബ്ബിങ് ഉൾപ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻസ് വർക്ക് ഇനിയും പൂർത്തിയാകാനുണ്ട്. നാളെയാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്.
ദിലീപ് നായകനായ പുതിയ ചിത്രം രാമലീലയുടെ റിലീസിന് ഒരു തടസ്സവുമില്ലെന്ന് എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ (ഫിയോക്ക്) പ്രസിഡന്റ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. ചിത്രം റിലീസ് ചെയ്യാന്‍ വേണ്ടി നിര്‍മാതാക്കള്‍ ഇതുവരെ സംഘടനയെ സമീപിച്ചിട്ടില്ലെന്നും സമീപിച്ചാല്‍ അതിന്‌വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു.
എന്നാൽ ദിലീപ് കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ തന്നെ ആളുകൾ ഈ സിനിമ കാണാൻ താൽപര്യം കാണിക്കുമോ എന്ന് സംശയമുണ്ടെന്ന് തിയറ്റർ ഉടമകൾ സൂചിപ്പിക്കുന്നു.
ദിലീപിന്റെ മാത്രമല്ല, നൂറിലധികം ആളുകളുടെ പ്രയത്നമാണ് ഈ സിനിമയെന്നും നടന്മാരുടെ വ്യക്തിപരമായ പ്രശ്നങ്ങള്‍ നോക്കിയല്ല മലയാളികള്‍ സിനിമ കാണുന്നതെന്നും രാമലീലയുടെ നിർമാതാവ് ടോമിച്ചൻ മുളകുപാടം പറയുന്നു.
പുതിയ സാഹചര്യങ്ങളില്‍ ദിലീപിന്റെ കരിയറില്‍ ഏറെ നിര്‍ണായകമാണ് രാമലീല.