സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കത്തുകൾ. നടനെ എതിർത്തും അനുകൂലിച്ചും മുപ്പതോളം കത്തുകളാണ് എത്തിയത്. ഇതിൽ രണ്ടെണ്ണം റജിസ്ട്രേഡ് തപാലാണ്. ഭൂരിഭാഗം കത്തുകളിലെയും വിലാസം ഒന്നുതന്നെ: ദിലീപ്, സെൽ നമ്പർ 2/ 523, സബ് ജയിൽ, ആലുവ. ഒരു കത്തിന്റെ പുറത്തു ഗോപാലകൃഷ്ണൻ, പത്മസരോവരം, കൊട്ടാരക്കടവ്, ആലുവ എന്നതിനൊപ്പം ബ്രാക്കറ്റിൽ ‘ഇപ്പോൾ ആലുവ സബ് ജയിൽ’ എന്നും കുറിച്ചിരിക്കുന്നു.
സാധാരണ കവറുകളും ഇൻലൻഡും പോസ്റ്റ് കാർഡുമൊക്കെയാണ് കത്തയയ്ക്കാൻ ഉപയോഗിച്ചിരിക്കുന്നത്. എല്ലാത്തിലും മതിയായ സ്റ്റാംപുമുണ്ട്. റജിസ്ട്രേഡ് തപാലുകൾ ജയിലധികൃതർ ദിലീപിനെക്കൊണ്ടു തന്നെ ഒപ്പിടീച്ചു വാങ്ങിച്ചു. കത്തുകൾ സൂപ്രണ്ട് വായിച്ച ശേഷം തടവുകാർക്കു കൊടുക്കുകയാണു രീതി. എന്നാൽ, ദിലീപ് ഇവ വായിക്കാൻ താൽപര്യം കാട്ടാത്തതിനാൽ ഓഫിസിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. പുറത്തിറങ്ങുമ്പോൾ കൊടുത്തുവിടും.
ദിലീപിന്റെ സഹോദരൻ അനൂപ് ഇന്നലെയും ജയിലിൽ എത്തി 15 മിനിറ്റോളം ദിലീപുമായി സംസാരിച്ചു. അനൂപിനു പുറമെ ഏതാനും സുഹൃത്തുക്കളും ദിലീപിനെ കാണാൻ അനുമതി തേടി. പക്ഷേ, അധികൃതർ അനുവദിച്ചില്ല. വീട്ടുകാർക്കും അഭിഭാഷകനും മാത്രമേ സന്ദർശനാനുമതി നൽകാവൂ എന്ന് അന്വേഷണ സംഘവും ഉന്നത ജയിൽ ഉദ്യോഗസ്ഥരും കർശന നിർദേശം നൽകിയിട്ടുണ്ട്.
മലപ്പുറം കാടാമ്പുഴ സ്വദേശിയായ ഒരാൾ ദിലീപിനു ജാമ്യം നിൽക്കാൻ തയാറാണെന്ന് അറിയിച്ചു കരമടച്ച രസീതും രേഖകളുമായി വന്നിരുന്നു. നടനെ കാണാൻ അനുമതി നിഷേധിച്ചതിനാൽ അഭിഭാഷകനെ കണ്ടു മടങ്ങി.
Advertisement