ബോളിവുഡിന്റെ സൈസ് സീറോ സുന്ദരി കരീന കപൂർ ഗർഭിണിയായതു മുതൽ പാപ്പരാസികൾ പിന്നാലെയുണ്ട്. കരീന വീട്ടിനുള്ളിൽ അടങ്ങിയൊതുങ്ങി ഇരിക്കാതെ സിനിമയിൽ അഭിനയിക്കുന്നതിനെയും ഫാഷൻ ഷോകളിൽ പങ്കെടുക്കുന്നതിനെയുമൊക്കെയായിരുന്നു അന്നു കുറ്റപ്പെടുത്തിയിരുന്നതെങ്കിൽ ഇന്ന് മറ്റൊരു കാര്യത്തിനാണ് താരം പഴികേട്ടു കൊണ്ടിരിക്കുന്നത്. മറ്റൊന്നുമല്ല, മകൻ തൈമുർ അലി ഖാനെ വീട്ടിലാക്കി ജിമ്മിൽ പോകുന്നതിനാണത്രേ താരത്തെ പലരും കുറ്റപ്പെടുത്തുന്നത്.
സൈസ് സീറോ ഫിഗർ വീണ്ടെടുക്കുന്നതിനായി താൻ വർക്ഔട്ട് ചെയ്യുന്നില്ലെന്നും പ്രസവശേഷമുള്ള വണ്ണംവെക്കൽ സ്വാഭാവികമാണെന്നും കരീന നേരത്തെ പറഞ്ഞിരുന്നു. എന്നാൽ പ്രസവിച്ച് അധികനാൾ കഴിയുംമുമ്പേ താരം ജിമ്മിലും പോയിത്തുടങ്ങി, ഇതാണ് വീണ്ടും വിമർശനങ്ങൾക്കിരയാക്കിയത്. പക്ഷേ സമൂഹമാധ്യമത്തിൽ തനിക്കെതിരെ വിമർശനപ്പെരുമഴയുമായി രംഗത്തെത്തുന്നവരോട് മൗനം പാലിച്ചിരിക്കാനൊന്നും കരീന തയ്യാറല്ല, നല്ല ചുട്ടമറുപടി തന്നെ താരം നൽകിയിരിക്കുകയാണ്.
താൻ ജിമ്മിൽ പോകുന്നുണ്ടെങ്കിൽ അതിനർഥം സൈസ് സീറോ സ്വന്തമാക്കാൻ വേണ്ടിയാണ് എന്നല്ലെന്നും തന്റെ സന്തോഷത്തിനാണെന്നും കരീന പറഞ്ഞു. കരീനയുടെ വാക്കുകളിലേക്ക്.
'' ഞാൻ പോകുന്നുണ്ടെങ്കിൽ അതു സൈസ് സീറോ ആയിരിക്കാൻ വേണ്ടിയല്ല. ആ കുഞ്ഞിനെ വിട്ട് അവൾ എന്തിനാണ് ജിമ്മിൽ പോകുന്നതെന്ന തരത്തിലുള്ള കമന്റുകൾ ഞാൻ വായിച്ചിരുന്നു. ഒരു കുഞ്ഞുണ്ടാകുമ്പോൾ നിങ്ങൾ ഇത്തരം സന്തോഷങ്ങൾ ഉപേക്ഷിക്കണമെന്നില്ല. നിങ്ങൾ സന്തോഷത്തോടെയിരുന്നാൽ, നിങ്ങളുടെ മനസ്സ് ആരോഗ്യത്തോടെയിരുന്നാൽ കുഞ്ഞിനും അതിന്റെ ഗുണങ്ങൾ കിട്ടും. ഒരു കുഞ്ഞിനെ പ്രസവിക്കുന്നതോടെ എല്ലാ സ്ത്രീകളും വണ്ണം വെക്കാറുണ്ട്, അത് സ്വാഭാവികമായ കാര്യമാണ്.'' വണ്ണം കുറയ്ക്കാനായി തനിക്കു മേൽ യാതൊരു സമ്മർദ്ദങ്ങളും ഇല്ലെന്നും തന്റെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടിയാണ് ജിമ്മിൽ പോകുന്നതെന്നും കരീന പറഞ്ഞു.
എന്തായാലും കരീനയുടെ മറുപടിയോടെ ചിലരെങ്കിലും ഇക്കാര്യത്തിൽ ഇനി പരദൂഷണ കമന്റുമായി എത്തില്ലെന്ന് ഉറപ്പാണ്. ഒരു സ്ത്രീ അവളുടെ ഗർഭകാലയളവില്‍ വണ്ണം വെക്കുന്നതു സാധാരണമാണെന്നും ശേഷം വണ്ണം കുറയ്ക്കണോ വേണ്ടയോ എന്നത് അവളിൽ മാത്രം നിക്ഷിപ്തമായ കാര്യമാണെന്നും സമൂഹം ഇനിയും മനസിലാക്കേണ്ടിയിരിക്കുന്നു..