താരകേന്ദ്രീകൃതമായ മലയാള സിനിമയിൽ ഒരു താരത്തിന്റെ അറസ്റ്റ് വരുത്തിവച്ച നഷ്ടങ്ങളുടെ കണക്കെടുപ്പാണ് മണികിലുക്കത്തിൽ ആദ്യം . ദിലീപെന്ന താരത്തെ ചുറ്റിപറ്റി നിർമിച്ചതും നിർമിക്കാനുള്ളതുമായ ചിത്രങ്ങൾ നിരവധി ഉണ്ട്. ഈ ചിത്രങ്ങളുടെ നിർമാണവും റിലീസിങ്ങും വൈകുന്നത് മലയാള സിനിമ വ്യവസായത്തിന് ആകെ വലിയ നഷ്ടങ്ങളാണ് ഉണ്ടാകുന്നത്.
ദിലീപെന്ന താരത്തെ കേന്ദ്രീകരിച്ച് നിർമാണം പൂർത്തിയായ രാമ ലീല എന്ന ചിത്രത്തിനുപുറമെ നിർമാണത്തിലിരിക്കുന്ന നിരവധി ചിത്രങ്ങളുണ്ട്, ദിലീപ് ചിത്രങ്ങളുമായി ബന്ധപ്പെട്ട് കുറഞ്ഞത് അറുപത് കോടിരൂപയെങ്കിലും പ്രതിസന്ധിയിലാണ് . രാമലീലയെന്ന ചിത്രത്തിന്റെ ബഡ്ജറ്റ് 14 കോടി രൂപയാണ് പ്രൊഫ. ഡിങ്കന്‍ എന്ന 3D ചിത്രത്തിന് 24 കോടിയും.
ഇരുപത്തിയെട്ടു ദിവസം ഷൂട്ടിംഗ് ബാക്കിയുള്ള കമ്മാരസംഭവം എന്ന ചിത്രത്തിന് 13 കോടിയും മുടക്കുമുതലുണ്ട്. 3 കോടിരൂപവരെയാണ് ദിലീപ് ഒരു ചിത്രത്തിന് വാങ്ങിയിരുന്ന പ്രതിഫലം, കുറഞ്ഞത് അമ്പതുലക്ഷം വച്ച് താരം അഡ്വാൻസ് വാങ്ങിയിട്ടുണ്ട്, ഏതു ദിലീപ് ചിത്രങ്ങളുടെ മാത്രം അവസ്ഥ. മലയാളം സിനിമാമേഖലയ്ക്കു പൊതുവിൽ ദിലീപെന്ന താരത്തിന്റെ അവസ്ഥ സാമ്പത്തികമായി കോട്ടം ഉണ്ടാക്കിയിട്ടുണ്ടോ?
സിയാദ് കോക്കർ
പൊതു ജനം സിനിമയിൽ നിന്നകന്നു. ഫഹദ് ഫാസില്‍ അഭിനയിച്ച തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയ്ക്ക് ഈ സംഭവം വന്നതോടെ കലക്ഷൻ വരെ കുറഞ്ഞു. ഈ സിനിമയുടെ വിതരണക്കാരിൽ ഒരാൾ പറഞ്ഞതാണ്.
ദിലീപിന്റെ പ്രശ്നത്തിൽ അദ്ദേഹം കരാർ ഒപ്പിട്ട മൂന്നൂ സിനിമകളുണ്ട്. ഒരിക്കലും ദിലീപ് ഈ അറസ്റ്റ് പ്രതീക്ഷിച്ച് കാണില്ല. വലിയൊരു പൈസയാണ് അദ്ദേഹത്തിനായി നിർമാതാക്കൾ മുടക്കിയിരിക്കുന്നത്.
ടോമിച്ചൻ മുളകുപാടത്തിന്റെ 12 കോടി വെറുതെ കിടക്കുകയാണ്. പുലിമുരുകന‍് കിട്ടിയ ലാഭം അദ്ദേഹത്തിന്റെ കടങ്ങള്‍ പരിഹരിക്കാനാണ് ഉപയോഗിച്ചത്. അത് ആരും ചിന്തിക്കുന്നില്ല. രാമലീലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരുടെ പ്രതിഫലം പോലും കൊടുത്തിട്ടുണ്ടാകില്ല, അതൊക്കെ റിലീസ് ചെയ്ത് കഴിഞ്ഞ്കൊടുക്കാൻ തീരുമാനിച്ചതാകും. അതൊക്കെ അവതാളത്തിലാകും. കുറെയധികം കുടുംബങ്ങളെയാണ് ഇത് ബാധിക്കുന്നത്.
ഈ സംഭവം തമിഴ്നാട്ടിലാണെങ്കില്‍ ആത്മഹത്യ വരെ നടന്നേനെ. എന്നാൽ മലയാളിപ്രേക്ഷകർക്ക് വകതിരിവ് ഉണ്ട്, കാഴ്ചപ്പാട് ഉണ്ട്. അവരുടെ പ്രതിഷേധമാണ് തെളിവെടുപ്പിനിടെ ഉണ്ടായ സംഭവവികാസങ്ങൾ. അത് സിനിമയ്ക്ക് നേരെയുള്ള പ്രതിഷേധം കൂടിയാണ്.
നിലവിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾക്കടക്കം എഴുപത് ശതമാനമെങ്കിലും ബിസ്സിനസ്സ് തകർച്ചയിലാണെന്നതാണ് വാസ്തവം. തിയറ്ററിൽ നിന്നും സിനിമയിൽ നിന്നും ജനം അകന്നുതുടങ്ങിയെന്നാണ് വിലയിരുത്തൽ.
എംസി ബോബി, ജനറൽ സെക്രട്ടറി (ഫിയോക്)
കുടുംബപ്രേക്ഷകരായിരുന്നു ദിലീപിന്റെ ഓഡിയൻസ്. ഫെസ്റ്റിവൽ സീസണിൽ ദിലീപിന്റെ സിനിമകൾക്കായിരുന്നു മുൻഗണന. അതിനിടെയാണ് വിവാദങ്ങളുണ്ടാകുന്നത്. ഇങ്ങനെയൊരു സാഹചര്യം വന്നപ്പോളാണ് ജോർജേട്ടൻസ് പൂരം റിലീസ് ചെയ്യുന്നത്. അത് വലിയ പരാജയമായി. അദ്ദേഹം തന്നെ പറയുമായിരുന്നു രാമലീല റിലീസ് അടുക്കുമ്പോഴാണ് പുതിയ പ്രശ്നങ്ങള്‍ ഉണ്ടായതെന്ന്. എന്തോ ആരോ കരുതിക്കൂട്ടി ചെയ്യുന്നതാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.
നമ്മളെ സംബന്ധിച്ചടത്തോളം സിനിമാകലക്ഷനിൽ വ്യത്യാസം വന്നു. തിയറ്ററുകൾ നടത്തിക്കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യം.
അപ്പച്ചൻ–സാഗാ ഫിലിംസ് (യോദ്ധ, പഞ്ചാബി ഹൗസ് എന്നീ ചിത്രങ്ങളുടെ നിർമാതാവ്)
താരങ്ങൾ വലുതായപ്പോൾ സിനിമാ എന്ന ബിസിനസ്സിലേക്ക് പണമിറക്കാതെ അപ്പച്ചനെപ്പോലുള്ള നിർമാതാക്കൾ വീട്ടിലിരുന്നു. സിനിമയിലെ കാരവൻ സംസ്കാരം പോലും ബിസ്സിനസ്സിനെ തകിടം മറിച്ചുവെന്ന് അദ്ദേഹം പറയുന്നു.
‘കാരവൻ വരുന്നതിന് മുമ്പുള്ള കാലം, അന്ന് നടിയും നടനുമൊക്കെ ഒരുമിച്ചാണ്. അന്നൊരു കൂട്ടായ്മയാണ്. ഇന്നിപ്പോൾ എല്ലാവരും കാരവനിലേക്ക് പോക്കാണ്. എന്താണ് അടുത്ത ഷോട്ടെന്ന് പോലും അറിയില്ല. അവിടെ കൃത്രിമത്വം മാത്രമാണ്. റിയാലിറ്റി മറന്നുപോയിരിക്കുന്നു.
അദ്ദേഹം കാരവനിൽ നിന്നിറങ്ങണമെങ്കില്‍ അസോഷ്യേറ്റ് ഡയറക്ടമാർ വന്നു നിൽക്കണം. സംവിധായകൻ വന്നെങ്കില്‍ അത്ര സന്തോഷം. വന്നു കഴിഞ്ഞാൽ തിരക്കഥ പൊളിച്ചുമാറ്റി. ഇഷ്ടമുള്ള രീതിയിൽ എഴുതുന്നു. മാറ്റിചെയ്യണമെന്ന് പറഞ്ഞാൽ ഇതിനെന്താ കുഴപ്പം എന്നുചോദിച്ച് കാരവനിലേക്ക് തിരിച്ചുപോകും. ഇവർക്ക് വേണ്ടി കോംപ്രമൈസ് ചെയ്യുമ്പോൾ ക്വാളിറ്റി നഷ്ടപ്പെടുന്നു. ഇവരെയൊക്കെവച്ച് സൂര്യോദയം പോലും ഷൂട്ട് ചെയ്യാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇവരുടെ സമയമനുസരിച്ച് ആണല്ലോ ഷൂട്ടിങ് വരെ.
പണ്ട് കാലത്ത് നിർമാതാക്കൾ വരുമ്പോള്‍ നടന്മാര്‍ എഴുന്നേറ്റ് നിൽക്കുമായിരുന്നു. കുഞ്ചാക്കോയും സുബ്രഹ്മണ്യനും വരുമ്പോൾ തിക്കുറുശ്ശി, നസീർ, സത്യൻ എന്നിവർ പോലും ബഹുമാനം കൊണ്ട് എഴുന്നേൽക്കും. അവർ ഇരിക്കാൻ പറഞ്ഞാലേ ഇരിക്കൂ. ഞങ്ങളുടെ കാലത്ത് നടന്മാർ കൂടെ ഇരിക്കാൻ തുടങ്ങി. ഇപ്പോള്‍ നടന്മാർ വരുമ്പോൾ നിർമാതക്കൾ എഴുന്നേൽക്കാൻ തുടങ്ങി. മൂന്ന് തലമുറയുടെ മാറ്റം.’
വിനോദ് ഷൊർണ്ണൂർ
നാട്ടിൻപുറത്ത് ചായകുടിക്കാൻ പോകുമ്പോൾ സംശയദൃഷ്ടിയോടെയാണ് നോക്കുന്നത്. താരങ്ങൾ മാത്രമല്ല സിനിമയിൽ, പോസ്റ്റർ ഒട്ടിക്കാൻ പോകുന്നവരുണ്ട്, പ്രോജ്ക്ടർ ഓപ്പറേറ്റ് ചെയ്യുന്നവരുണ്ട് അങ്ങനെ വിവിധതലങ്ങളിൽ പണിയെടുക്കുന്ന എത്രയോപേർ. ഇവിടെ മാധ്യമങ്ങളുടെ കടന്നാക്രമണത്തോടെ സിനിമയെ അധോലോകമായാണ് പ്രഖ്യാപിക്കുന്നത്.
പൊതുസമൂഹത്തിൽ ഇതിലേറെ വലിയ സംഭവങ്ങൾ നടക്കുന്നുണ്ട്, അതൊക്കെ അതിലുൾപ്പെടുന്ന ആളുകളെ ബന്ധപ്പെടുത്തിയാണ് മുന്നോട്ട് പോകുക. ഇവിടെ ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും കുറ്റക്കാരായാണ് വിധിക്കുന്നത്. ഇതൊരു മുൻവിധിയാണ്.
സിനിമയുമായി ബന്ധമില്ലാത്ത സുഹൃത്തുക്കൾക്കിടയിലും നമ്മളെലെല്ലാം സംശയദൃഷ്ടിയിലായി. സിനിമയിൽ ജോലി ചെയ്യുന്ന ഒരു പയ്യന് വിവാഹം പോലും കഴിക്കാൻ പറ്റാത്ത സാഹചര്യമാണ്. എവിടെയാണ് ജോലി, സിനിമയിലാണെന്ന് പറഞ്ഞാൽ പെണ്ണുപോലും കിട്ടാത്ത അവസ്ഥ. ഇത് വളരെ ഭീകരമാണ്. പലരുടെയും വിവാഹം മുടങ്ങിയിട്ടുണ്ട്. ഡ്രൈവർമാർ, ലൈറ്റ് ബോയ്സ്, പ്രൊഡക്ഷൻ അസിസ്റ്റന്റ്സ് എന്നിവരാണ് ഏറ്റവുമധികം പഴികേൾക്കുന്നത്.
മുൻവിധിയോട് കൂടിയ മാധ്യമചർച്ചകൾ കുറ്റാരോപിതന്റെ കുടുംബത്തെ മാത്രമല്ല ഈ മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന വലിയൊരു വിഭാഗത്തെയാണ് ബാധിക്കുന്നത്. ഇനി അദ്ദേഹം കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ അന്ന് മുടങ്ങിയ വിവാഹങ്ങൾ വീണ്ടും നടത്താൻ സാധിക്കുമോ? ഒരിക്കലുമില്ല. നടക്കാൻ പാടില്ലാത്തൊരു ക്രൂരമായ സംഭവം നടന്നതിൽ എല്ലാവർക്കും വിഷമമുണ്ട്. എന്നാൽ അതിലെല്ലാവരും കുറ്റാക്കാരാണെന്ന് ഒരിക്കലും വിധിക്കരുത്.
തിയറ്ററിൽ പോയി സിനിമ കാണാൻ പോലും ആളുകൾക്ക് താൽപര്യമില്ലാതെയായി. അതിനും കാരണം മാധ്യമ ചർച്ചകളാണ്. രാത്രി കാലങ്ങളിൽ സിനിമയ്ക്ക് പോയാൽ കേസിൽ പുതിയ എന്തെങ്കിലും വഴിത്തിരിവുണ്ടായാലോ എന്ന ആകാംക്ഷയിൽ ടിവിയുടെ മുന്നിലാണ് പലരുടെയും ഇരിപ്പ്. സിറിഞ്ച് രീതിയില്‍ ആളുകളിലേക്ക് ഓരോ കാര്യങ്ങൾ കുത്തിവയ്ക്കുകയാണ്.
ടോമിച്ചൻ മുളകുപാടം
രാമലീല നിശ്ചയിച്ച റിലീസ് തിയതിയിൽ തന്നെ പുറത്തിറക്കിണമെന്നാണ് ആഗ്രഹിക്കുന്നത്. ദിലീപിന്റെ മാത്രമല്ല, നൂറിലധികം ആളുകളുടെ പ്രയത്നമാണ് ഈ സിനിമ. നടന്മാരുടെ വ്യക്തിപരമായ പ്രശ്നങ്ങള്‍ നോക്കിയല്ല മലയാളികള്‍ സിനിമ കാണുന്നത്. പുതിയ സാഹചര്യങ്ങളില്‍ ദിലീപിന്റെ കരിയറില്‍ ഏറെ നിര്‍ണായകമാണ് രാമലീല.
സിനിമയെന്ന ബിസിനസ്സിൽ താരമൂല്യം പ്രധാനഘടകം തന്നെ. എന്നാൽ താരാരാധനകൾ കൊണ്ട് ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാനാകുമോയെന്ന് കണ്ടറിയണം. നിലനിൽക്കുന്ന സാഹചര്യത്തിൽ രാമലീല എന്ന ചിത്രം ഒരു പരീക്ഷണമാണ്. അനശ്ചിതാവസ്ഥ നിറഞ്ഞ മാര്‍ക്കറ്റിലേക്ക് ഒരു നിർമാതാവ് വിൽപ്പനയ്ക്ക് വക്കുന്ന പ്രോഡക്ട്. ആ പ്രോഡക്ട് സമീപകാലത്തെങ്കിലും മറ്റു സിനിമകളുടെയും ലാഭ–നഷ്ടകണക്കുകളുടെ വിധി എഴുതും.