എൻജിനീയറിങ് പരീക്ഷകളിൽ തോറ്റു തുന്നംപാടി ചെന്നൈയിൽനിന്നു വണ്ടികയറാനൊരുങ്ങുമ്പോൾ ധ്യാൻ ശ്രീനിവാസനോടു സുഹൃത്തുക്കൾ പറഞ്ഞു, ‘എസ്.എ.ചന്ദ്രശേഖർ മകൻ വിജയ്‌യെ ഇളയദളപതിയാക്കിയെങ്കിൽ, ശിവകുമാർ മകൻ സൂര്യയെ സൂപ്പർ സ്റ്റാറാക്കിയെങ്കിൽ നിന്റെ അച്ഛൻ ശ്രീനിവാസൻ നിന്നെയും മലയാളത്തിലെ സൂപ്പർ താരമാക്കും. നീ നോക്കിക്കോ..’ ആവേശം കൊണ്ട് ധ്യാൻ വണ്ടി കയറി നാട്ടിലെത്തിയെങ്കിലും പഠിത്തം തുലച്ചതിന്റെ ദേഷ്യമായിരുന്നു ശ്രീനിവാസന്.
കാലം കലങ്ങിമറിഞ്ഞപ്പോൾ സിനിമയിലെത്തി; നടനായി. ഇപ്പോൾ മറ്റൊരു മാറ്റത്തിനു നേരമായെന്നു തോന്നിയതോടെ സംവിധായകനായി അരങ്ങേറാൻ ഒരുങ്ങുന്നു.
മനസ്സിൽ സിനിമ മാത്രം
പഠിക്കാൻ പോയിടത്തു നിന്നു ഒന്നും നേടാതെ തിരികെ വന്നപ്പോൾ മലയാള സിനിമയിലേക്ക് എങ്ങനെയെങ്കിലും അച്ഛന്റെ സഹായത്തോടെ നുഴഞ്ഞു കയറുകയായിരുന്നു എന്റെ ലക്ഷ്യം. ആവശ്യം അച്ഛനെ അറിയിച്ചപ്പോൾ കൊന്നില്ലെന്നേയുള്ളൂ. പഠിപ്പ് കളഞ്ഞു വന്നതിന്റെ എല്ലാ ദേഷ്യവും അച്ഛന് എന്നോടുണ്ടായിരുന്നു. മലയാളത്തിൽ രക്ഷയില്ലെന്നു ബോധ്യപ്പെട്ടതോടെ തമിഴ് സിനിമയായി അടുത്ത ലക്ഷ്യം. ചെന്നൈയിലെത്തി കുറേ അലഞ്ഞു. ‘വടക്കൻ സെൽഫി’ എന്ന ചിത്രത്തിലെ നായകൻ ഉമേഷ് ട്രെയിനുള്ളിൽ സെൽഫി എടുക്കുന്നതിനു തൊട്ടു മുൻപു വരെയുള്ള കഥയിൽ പലതും എന്റെ ജീവിതം തന്നെയാണ്. എന്റെ തനിപ്പകർപ്പാണ് അതിലെ നായകകഥാപാത്രം.