ഒൻപത് വർഷങ്ങൾക്ക് ശേഷം തമിഴ്നാട് സർക്കാർ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി വാർത്താക്കുറിപ്പിലൂടെ പ്രഖ്യാപനം നടത്തിയത്. നിരവധി മലയാള താരങ്ങളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
2009 മുതൽ 2014 വരെയുള്ള സംസ്ഥാന അവാർഡുകളാണ് ഒറ്റ ഘട്ടമായി പ്രഖ്യാപിച്ചത്. വാർത്താക്കുറിപ്പിലൂടെയാണ് പ്രഖ്യാപനം എന്നതും ശ്രദ്ധേയം. 2009 ൽ പസങ്കയും 2010ൽ മൈനയും 2011ൽ വാഗൈ സൂട വാ യും മികച്ച ചിത്രങ്ങളായി. 2012 മുതൽ 14വരെയുള്ള മൂന്ന് വർഷങ്ങളിൽ യഥാക്രമം വഴക്ക്, രാമാനുജൻ, കുട്രം കിടതൽ എന്നീ ചിത്രങ്ങൾ പുരസ്കാരത്തിന് അർഹമായി.
2009 ൽ പത്മപ്രിയയും, 2010 ൽ അമല പോളും മികച്ച നടികളായി. വാഗൈ സൂട വാ യിലൂടെ 2011 ൽ ഇനിയയും 2012ൽ കുംകിയിലൂടെ ലക്ഷ്മി മേനോനും മികച്ച നടികളായി. 2013 ൽ നയൻതാരയ്ക്കും തൊട്ടടുത്ത വർഷം കാക്കൈ മുട്ടയിലെ പ്രകടനത്തിന് ഐശ്വര്യ രാജേഷിനും പുരസ്കാരം ലഭിച്ചു. 2009 മുതൽ 2014 വരെ യഥാക്രമം. കരൺ, വിക്രം, വിമൽ, ജീവ, ആര്യ, സിദ്ധാർത്ഥ് എന്നിവർക്കാണ് മികച്ച നടനുള്ള പുരസ്കാരം.
2013 ലെ മികച്ച നടിക്കുള്ള പ്രത്യേക പരാമർശം നേരത്തിലെ അഭിനയത്തിന് നസ്രിയ അർഹയായി. കാവിയ തലൈവനിലെ തകർപ്പൻ പ്രകടനം 2014ലെ മികച്ച പ്രതിനായകനുള്ള പുരസ്കാരം പൃഥ്വിരാജിന്റെ കൈകളിലെത്തിച്ചു. മറ്റ് വിഭാഗങ്ങളിലും മലയാളികൾക്ക് പുരസ്കാരം ഉണ്ട്. വൻ ആഘോഷമാക്കി അവാർഡ് നിശ മാറ്റാനാണ് സർക്കാർ ശ്രമം.