തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വരുന്ന ട്രോളുകൾക്കെതിരെ പ്രതികരണവുമായി സംവിധായകൻ രാജസേനൻ. തന്റെ വാക്കുകൾ വളച്ചൊടിച്ചാണ് ട്രോള് ചെയ്യുന്നതെന്നും ഇത് തന്നെ വേദനിപ്പിച്ചെന്നും അദ്ദേഹം പറയുന്നു.
രാജസേനന്റെ വാക്കുകളിലേക്ക്–
ട്രോളിങ് നല്ല കലയാണ്, നല്ല തലയുള്ള ആളുകളാണ് ഇതിന് പിന്നിൽ. എന്നാൽ കുറച്ച് ന്യായീകരണങ്ങളും ഇതിന് വേണം. ഒരാളെ കളിയാക്കാം, എന്നാൽ അത് ഉപദ്രവമായി മാറരുത്.
ദിലീപിന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട് പല ചാനൽ ചര്‍ച്ചകളിലും പങ്കെടുത്തിരുന്നു. എന്നാല്‍ ആ ചർച്ചകളിൽ ഞാൻ പറയാത്ത ചില കാര്യങ്ങൾവച്ചാണ് എന്നെ ട്രോളു ചെയ്യുന്നത്. അതിലൊന്ന് എന്റെ സിനിമാജീവിതം തകർത്തത് ദിലീപ് ആണെന്ന് ഞാൻ പറഞ്ഞതായി ട്രോള് വന്നിരുന്നു. അത് തെറ്റാണ്. എന്റെ സിനിമാജീവിതം നശിപ്പിക്കാൻ ദിലീപ് ഒന്നും ചെയ്തിട്ടില്ല.
ഒരു സിനിമ, ദിലീപിനെ നായകനാക്കി തീരുമാനിച്ച വലിയൊരു പ്രോജക്ട്. ഞാൻ പോലും അറിയാതെ ദിലീപ് അതിൽ നിന്നും മാറി. അത് ദിലീപിനും എനിക്കും അറിയാം. ഉദയ്കൃഷ്ണ–സിബി കെ തോമസ്, ദിലീപ് എന്നിവര്‍ക്ക് എന്റെ കയ്യിൽ നിന്നാണ് അഡ്വാൻസ് തുക നൽകിയത്. അല്ലാതെ എന്റെ സിനിമാജീവിതത്തില്‍ ദിലീപ് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല.
പിന്നെ അമ്മ സംഘടനയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാണ്. ഇപ്പോഴത്തെ ഫിലിം മേക്കിങിന് ഒരുപാട് പ്രശ്നങ്ങളുണ്ട്. സിനിമയിൽ ഇപ്പോൾ മുഴുവൻ നെഗറ്റീവ് കാര്യങ്ങളാണ്. എന്റെ സിനിമാജീവിതത്തിൽ വലിയ ഇടവേള വരാൻ കാരണവും ഇതുകൊണ്ടാണ്. ഒരു നടന്റെ അടുത്ത് ചെല്ലുന്നു, അയാള് പറയുന്ന നായിക, ക്യാമറാമാൻ, കഥ തിരുത്തിയെഴുതുക...ഈ പ്രവണത ശരിയല്ല, അതിനോട് എനിക്ക് ഒരിക്കലും യോജിക്കാനാകില്ല.
ഞാനും തിരക്കഥ ഉണ്ടാക്കി നല്ലൊരു നിർമാതാവിനെ കാത്തിരിക്കുകയാണ്. അല്ലാതെ നടന്റെ പുറകെ പോകാൻ എന്നെകിട്ടില്ല. എന്റെ സുഹൃത്ത് ജയറാമിന് അത് നന്നായി അറിയാം.
ജയറാം പോലും ആ രീതിയിലുള്ള പ്രവർത്തനം തുടങ്ങിയപ്പോഴാണ് ഞാൻ അദ്ദേഹത്തിൽ നിന്നും അകന്നത്. ദിലീപ് എന്ന വളരെ കഴിവുള്ള നടൻ മലയാളസിനിമയിൽ കൊണ്ടുവന്ന ഒരു രീതിയാണ് ഇത്. സംവിധായകന് ഒരു സ്ഥാനവുമില്ല, നിർമാതാവ് കറിവേപ്പിലയാണ്. ഇതൊക്കെയാണ് സത്യങ്ങൾ.
എന്റെ ജീവിതം തകർക്കാൻ ആരും ശ്രമിച്ചിട്ടില്ല, അതിന് നിന്നുകൊടുക്കുന്ന ആളല്ല ഞാൻ. എന്റെ സിനിമ മോശമായിട്ടുണ്ടെങ്കിൽ അതിന് കാരണം ഞാൻ തന്നെയാണ്. ട്രോള് ചെയ്യുന്നവരോട് ഒരു വാക്ക്, കളിയാക്കാം, എന്നാൽ ഒരുപാട് നോവിക്കരുത്.–രാജസേനൻ പറഞ്ഞു.
Advertisement