ഒരു താരം മാഞ്ഞുപോകുന്നതോടെ അവസാനിക്കുന്നതല്ല സിനിമയിലെ പ്രശ്നങ്ങളെന്നു മേഖലയിലുള്ളവർ തന്നെ പറയുന്നു. താരക്ലോണുകൾ ഒരുപാട് ഇപ്പോൾ സിനിമയിലുണ്ടത്രേ. യുവ താരങ്ങൾക്കിടയിൽ ‘ഒരെല്ലു’ കൂടുതലുള്ളയാൾ തന്നെയാണ് ഇക്കാര്യത്തിലെ പുതിയമുഖമത്രേ.
കഴിഞ്ഞ രണ്ടു വർഷമായി അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ സംവിധാനം ചെയ്തത് അദ്ദേഹമാണെന്നാണ് അവകാശവാദം. പുതുമുഖസംവിധായകന്മാർക്കു മാത്രമേ അദ്ദേഹം ഇപ്പോൾ ഡേറ്റ് നൽകുന്നുള്ളൂ. പണി അറിയാത്തവരാകുമ്പോൾ എന്തും ആകാം എന്നതാണ് അതിന്റെ സൗകര്യം.
ഇപ്പോൾ പകുതി ഷൂട്ടിങ് പൂർത്തിയായ അദ്ദേഹത്തിന്റെ ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത് മലയാളത്തിലെ മാസ്റ്റർ ഡയറക്ടറായിരുന്നു. എല്ലാ താരങ്ങളെയും ഒരുമിച്ചുനിർത്തി സിനിമ സംവിധാനം ചെയ്ത അദ്ദേഹത്തെ തന്റെ കാൽച്ചുവട്ടിൽ നിർത്താൻ ആവില്ല എന്നു മനസ്സിലാക്കിയപ്പോൾ താരം സംവിധായകനെ വെട്ടി. തിരക്കഥാകൃത്തിനോട് സ്വയം സംവിധായകനാകാൻ ആവശ്യപ്പെട്ടു. പിൻസീറ്റ് സംവിധാനം നായകനടൻ തന്നെ!
30 വർഷമായി സിനിമയിലുള്ള ഒരു പ്രശസ്ത നിർമാതാവിന്റെ വാക്കുകൾ ഇതാ: ‘‘എല്ലാ നായകന്മാരും ഇപ്പോൾ നിർമാതാക്കൾ ആവുകയാണ്. ചെലവു കുറഞ്ഞതും കൊമേഴ്സ്യൽ സാധ്യതയുള്ളതുമായ കഥകൾ അവർ സ്വയം നിർമിക്കും. എന്നാൽ, ബജറ്റ് കൂടുതൽ വേണ്ടിവരുന്ന പടങ്ങൾ ഇവർ എന്നെപ്പോലുള്ള നിർമാതാക്കളെ ഏൽപിക്കും.
കച്ചവടസാധ്യത കുറവുള്ള കഥകളായിരിക്കും തിരഞ്ഞെടുക്കുക. അവർക്കു പരീക്ഷണചിത്രം ചെയ്യാനുള്ളതാണ് നമ്മുടെ പ്രോജക്ടുകൾ. എന്നിട്ടോ, പരീക്ഷക്കാലത്തോ പെരുമഴയത്തോ ആയിരിക്കും അത് റിലീസ് ചെയ്യാനുള്ള സമയവും തരുന്നത്’’.
∙ താരങ്ങൾ ‘മണ്ണിലിറങ്ങുമ്പോൾ’
ചെന്നൈയിൽനിന്നു മലയാള സിനിമ കൊച്ചിയിലേക്കു പറിച്ചു നടുന്ന കാലം. നാട്ടിലെത്തിയ താരങ്ങൾ വ്യാപകമായി സ്ഥലങ്ങൾ വാങ്ങിക്കൂട്ടി. ഇടവേളകളിൽ നാട്ടിൽ വന്നു പോകുന്ന താരങ്ങൾക്കു വേണ്ടി കച്ചവടം നടത്തുന്നത് സിനിമയിൽ വലിയ തിരക്കില്ലാത്ത സഹനടന്മാർ. സിനിമയിലെ തിരക്കിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് സ്ഥലം വിൽപനയും മറിച്ചു വിൽപനയും നടന്നു. രണ്ടാംനിര, മൂന്നാംനിര താരങ്ങളുടെ നേതൃത്വത്തിൽ ഇതിനായി ഒരു സംഘം പ്രവർത്തിച്ചു. ഇവരെ ചുറ്റിപ്പറ്റി ബ്രോക്കർമാരും അത്യാവശ്യം ഗുണ്ടകളും.
∙ ഭൂമിക്കച്ചവടവും സ്വർണബില്ലും!
സിനിമാക്കഥ പോലെയായിരുന്നു ഇടുക്കിയിലെ ആ ഭൂമിക്കച്ചവടം. വിനോദ സഞ്ചാര മേഖലയുടെ നെറുകയിൽ താരത്തിനു ഭൂമി വാങ്ങിക്കൊടുത്തത് സ്ഥലത്തെ പ്രമുഖ രാഷ്ട്രീയ നേതാവ്. ഡ്രൈവറെ ബ്രോക്കറായി അവതരിപ്പിച്ചാണ് നേതാവ് കച്ചവടം നടത്തിയത്. താരമാണു ഭൂമി വാങ്ങിയതെന്ന് അധികമാരുമറിഞ്ഞില്ല. ഇതിനിടെ ഒരുനാൾ താരത്തിന്റെ പറമ്പിൽ കയറി മരം വെട്ടിയ വെട്ടുകാരനെ പൊലീസും വനംവകുപ്പും പൊക്കി ഇടിച്ചു നിരപ്പാക്കിയതോടെ താരഭൂമി ‘പ്രശസ്തമായി’.
ഇവിടെ താമസം തുടങ്ങിയപ്പോൾ താരത്തിനു മനസിലായി അമിത വിലയ്ക്കാണ് ഭൂമി വാങ്ങിയതെന്ന്. അതോടെ താരവും നേതാവും തമ്മിൽ പിണങ്ങി. ഇതിനിടെ പ്രദേശത്തെ ഒരു ജ്വല്ലറിയിൽനിന്നു സ്വർണം വാങ്ങിയതിന്റെ ബില്ല് ‘ദൂരൂഹസാഹചര്യത്തിൽ’ താരത്തിന്റെ ഭാര്യയുടെ പക്കലെത്തുന്നു. കട്ടപ്പനയിൽനിന്ന് താരം ‘സുഹൃത്തിന്’ സ്വർണം വാങ്ങിക്കൊടുത്തതിന്റേതായിരുന്നു ബില്ല്. ഇതോടെ താരത്തിന്റെ ഭാര്യയും മലകയറി. ക്ലൈമാക്സിൽ പൊരിഞ്ഞ അടി. താരവും നേതാവും ഇപ്പോൾ ഒരേ പക്ഷത്ത് രാഷ്ട്രീയത്തിലുണ്ട്.
∙ വയലിൽ മുളയ്ക്കുന്ന താരങ്ങൾ
വിശാലമായ നെൽപാടത്തെ കൂറ്റൻ ബിൽബോർഡിൽ പുതിയ സിനിമയുടെ പരസ്യത്തിൽ ചിരിച്ചുകൊണ്ടു നിൽക്കുന്ന നായകന്റെ മുഖം യാത്രയ്ക്കിടയിൽ കാണാത്തവരുണ്ടോ. തൃശൂർ മുതൽ ആലപ്പുഴ വരെ ദേശീയപാതയുടെ ഇരുവശത്തുമുള്ള പരസ്യബോർഡുകളും അവ നിൽക്കുന്ന ഭൂമിയും ഒരു നടന്റെ സംഘത്തിന്റെ കൈകളിലാണ്.
∙ കായൽ രാജാക്കൾ
ഭൂമി കഴിഞ്ഞാൽ സിനിമാ താരങ്ങൾ വീഴുന്ന മേഖലയാണ് വഞ്ചിവീട്. പ്രമുഖ താരങ്ങൾക്കും സീരിയൽ താരങ്ങൾക്കും വഞ്ചിവീടുകളുണ്ട്. തൊണ്ണൂറുകളിൽ മോഹൻലാലിന്റെ നായികയായ തമിഴ്നടി ഒന്നരക്കോടി രൂപയാണു രണ്ടു ബെഡ്റൂമുള്ള വഞ്ചിവീട്ടിൽ നിക്ഷേപിച്ചത്.
ഭർത്താവുമായി വേർപിരിഞ്ഞതോടെ നടി കുടുങ്ങി. അമിത വില കൊടുത്തു വാങ്ങിയ വഞ്ചിവീട് വാങ്ങാൻ ആരും തയാറായില്ല. ഒടുവിൽ നഷ്ടത്തിൽ വിറ്റാണ് നടി വഞ്ചിവീട് ഒഴിവാക്കിയത്. കൊച്ചിരാജാവ് സിനിമ പുറത്തിറങ്ങിയ വേളയിലാണ് ദിലീപ് വഞ്ചിവീട് സ്വന്തമാക്കിയത് – അതിനും കൊച്ചിരാജാവ് എന്നു പേരിട്ടു.
∙ ‘ഇന്ത്യൻ റുപ്പി’
സിനിമാ നിർമാണത്തിനുള്ള ചെലവിൽ കള്ളപ്പണം കലർന്നതോടെ അതുമായി ബന്ധപ്പെട്ട ഗുണ്ടാ സംഘങ്ങളും രംഗത്തെത്തി. വിദേശത്തു നിന്നു പണം ഒഴുകി. ഹവാലയായും കുഴലായും പണം ലൊക്കേഷനുകളിൽ എത്തിത്തുടങ്ങി. ഇത്തരം ഇടപാടുകളിലും നടൻമാർ ‘മുദ്ര’ പതിപ്പിച്ചിട്ടുണ്ട്.
കൊച്ചിയിൽ ചൈനീസ് ഉൽപന്നങ്ങൾ വിൽക്കുന്നയാൾക്കു കൊടുക്കാൻ അയാളുടെ സുഹൃത്ത് വശം പണം കൊടുത്തയച്ചശേഷം ഇതേ പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നതാണ് ഒരു നടനെതിരായ കേസ്. ഒരു സിനിമാ സംവിധായകന്റെയും നിർമാതാവിന്റെയും പേരു പറഞ്ഞുകേട്ട ഈ കേസിൽ വലിയ ഹവാലാ ബന്ധങ്ങൾ പുറത്താകുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതുണ്ടായില്ല.
ഗുണ്ടകൾ മാത്രമേ സിനിമാ ലോകത്തിനു സഹായമുള്ളുവെന്നു കരുതരുത്. ഒരു മാസം മുൻപ് പ്രമുഖ സംവിധായകനു തമിഴ്നാട്ടിലെ പലിശ സംഘങ്ങൾ പണം വാഗ്ദാനം ചെയ്തു. പണവുമായി വന്നത് തമിഴ്നാട്ടിലെ പൊലീസ് എസ്കോർട്ടോടെ!
∙ ഫ്ലാഷ് ബാക്ക്
മദ്രാസ്, 1985
എൺപതുകളിലെ തെലുങ്കു സൂപ്പർസ്റ്റാർ സുമൻ ജയിലിലായതും ഏതാണ്ട് ഇപ്പോൾ കേരളത്തിലേതിനു സമാനമായ ആരോപണത്തിലാണ്. സുമനെ അറിയില്ലേ? മമ്മൂട്ടിയുടെ ‘പഴശ്ശിരാജ’യിൽ പഴയംവീടൻ ചന്തുവായി എത്തിയ സുമുഖൻ.
കാറിൽ തട്ടിക്കൊണ്ടു പോയി അശ്ലീല ചിത്രങ്ങൾ പകർത്തിയെന്ന ചില പെൺകുട്ടികളുടെ പരാതിയിൽ 1985 മേയ് 21നു ചെന്നൈയിൽ അറസ്റ്റിലാവുമ്പോൾ തെലുങ്കു സിനിമയിലെ ഏറ്റവും വിലയേറിയ താരമായിരുന്നു സുമൻ. അറസ്റ്റ് വാർത്തയറിഞ്ഞു സിനിമാലോകം ഞെട്ടിവിറച്ചു.
അറസ്റ്റിലാവുമ്പോൾ സുമൻ മുപ്പതോളം സിനിമകൾക്കു ഡേറ്റ് നൽകി കരാരിലൊപ്പിട്ടിരുന്നു. പത്തോളം ചിത്രങ്ങൾ റിലീസിനു തയാറായിരിക്കുന്ന സമയവും. ഒരു വർഷത്തേക്കു ജാമ്യം കിട്ടാത്ത ഗുണ്ടാ നിയമപ്രകാരമായിരുന്നു അറസ്റ്റ്. പക്ഷേ സിനിമാലോകം ഒന്നടങ്കം സുമന്റെ കൂടെ നിന്നു. പരാതികളിൽ പറയുന്ന ദിവസങ്ങളിൽ സുമൻ തങ്ങൾക്കൊപ്പം ഷൂട്ടിങ്ങിലായിരുന്നുവെന്നും ചെന്നൈയിൽ ഉണ്ടായിരുന്നില്ലെന്നും സംവിധായകരും നിർമാതാക്കളും സാക്ഷ്യപ്പെടുത്തി. മാസങ്ങളോളം ജയിലിൽ കഴിഞ്ഞ സുമനെ പിന്നീടു കോടതി തെളിവില്ലെന്നു കണ്ടു വിട്ടയച്ചു.
∙ മദ്രാസ്, 1944
ഇന്ത്യൻ സിനിമയിൽ സൂപ്പർ താരത്തിന്റെ ജയിൽവാസത്തിന് ആദ്യമായി വേദിയായതും ചെന്നൈ തന്നെ. തമിഴ് സിനിമയിലെ ആദ്യ സൂപ്പർ സ്റ്റാർ ആയി അറിയപ്പെടുന്ന എം.കെ.ത്യാഗരാജ ഭാഗവതരാണ് 1944ലെ പത്രപ്രവർത്തകൻ ലക്ഷ്മികാന്തൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിലായത്.
∙ ‘നോക്കുകൂലി’ കോടികൾ
ഫ്ലാറ്റുകളും ഭൂമിയുമൊക്കെ വെറുതെ വന്നു നോക്കി കോടികൾ പോക്കറ്റിലാക്കുന്ന താരങ്ങളുണ്ട്. നിർമിക്കുന്ന ആഡംബര ഫ്ലാറ്റുകളിൽ ഒന്നോ രണ്ടോ എണ്ണം താരങ്ങളുടേതാണെന്ന് ബിൽഡർ പറയും. വാങ്ങലും രേഖകളും ഒന്നുമുണ്ടാകില്ല. സിനിമയിലെ ആ താരം ബുക്ക് ചെയ്ത ഫ്ലാറ്റാണെന്നു പറഞ്ഞു മറ്റു ഫ്ലാറ്റുകൾ വിറ്റഴിക്കും.
താരത്തിന്റേതെന്ന പേരിൽ ഉള്ള ഫ്ലാറ്റും വളരെ കൂടിയ വിലയ്ക്ക് പിന്നീട് വിൽക്കും. കൂട്ടിപ്പറഞ്ഞ തുകയിൽ പകുതിയോ അതിലേറെയോ ഈ ‘കളിക്കു’ കൂട്ടുനിന്ന താരത്തിനാണ്. അഞ്ചു പൈസ ചെലവില്ലാതെ കയ്യിൽ വന്നു വീഴുന്നത് ലക്ഷങ്ങൾ. മധ്യകേരളത്തിൽ ഇതൊരു പതിവാണത്രേ.
സ്ഥലം വാങ്ങുന്നതിലും ഇതേ പരിപാടിയുണ്ടത്രേ. റിയൽ എസ്റ്റേറ്റ് മേഖലയിലും തിളങ്ങിയ പ്രിയനായകൻ ഇത്തരത്തിൽ നോക്കുകൂലിയുടെ ആശാനായിരുന്നു. സ്ഥലം വന്നു നോക്കിയാൽ മാത്രം മതി. അതോടെ വില ഉയരും. പങ്ക് താരത്തിനും കിട്ടും.
അധോലോകം മൂവീസ്–പരമ്പര–5–തയാറാക്കിയത്: റെഞ്ചി കുര്യാക്കോസ്, വി.എം. മുഹമ്മദ് റഫീഖ്, ആർ. കൃഷ്ണരാജ്, ജോജി സൈമൺ സങ്കലനം: ടോണി ജോസ്