ചിലസമയത്ത് മൗനമാണ് ശരി, അത് തന്നെയാണ് ശരി. അമ്മ ജനറൽബോഡി മീറ്റിങ്ങിലെ സൂപ്പർതാരങ്ങളുടെ മൗനവും ശരിവയ്ക്കുന്നത് അതാണ്. അമ്മയുടെ ജനറൽബോഡി മീറ്റിങ്ങിൽ ദിലീപിനെ പിന്തുണച്ച് ജനപ്രതിനിധികളും നടന്മാരുമായ മുകേഷും ഗണേശും ഒരുപോലെ മാധ്യമങ്ങളോട് തട്ടികയറിയപ്പോഴും മറ്റുള്ളവർ കൂകി വിളിച്ചപ്പോഴും മോഹൻലാലും മമ്മൂട്ടിയും മൗനം പൂണ്ടും. അനുകൂലമെന്നോ പ്രതികൂലമെന്നോ എന്ന് മനസിലാക്കാനാകാത്ത മൗനമായിരുന്നു ഇരുവരുടേതും. അതിനെ ചിലരെങ്കിലും വിമർശിച്ചിരുന്നു. പക്ഷെ മൗനമായിരുന്നു ശരി എന്ന് ഒരാഴ്ച്ചയ്ക്കുള്ളിൽ നടന്ന സംഭവപരമ്പരകൾ തെളിയിച്ചു.
മാധ്യമങ്ങൾക്ക് നേരെ ക്ഷുഭിതരായി ദിലീപിനെ പിന്തുണച്ച ഇടതുപക്ഷ ജനപ്രതിനിധികളായ മുകേഷും ഗണേശും ചില്ലറ പുലിവാൽ അല്ല പിടിച്ചത്. പാർട്ടി മുകേഷിനോട് വിശദീകരണം തേടി. പത്രസമ്മേളനത്തിന്റെ വിമർശനങ്ങളിൽ നിന്നും ഒഴിവാകാൻ ഇന്നസെന്റിന്റെ വീട്ടിൽ നടത്തിയ പത്രസമ്മേളനവും സ്ത്രീവിരുദ്ധതയുടെ പേരിൽ കൂടുതൽ വിമർശനത്തിന് വഴിയൊരുക്കി. വാര്‍ത്താസമ്മേളനത്തില്‍ ഇന്നസെന്റ് പറഞ്ഞത് ക്രിമിനല്‍ പ്രസ്താവനയാണെന്നും കേസെടുക്കണമെന്നുമാണ് സിപിഐ വനിതാനേതാവിന്റെ വരെ നിലപാട്.
മൗനം വിദ്വാന് ഭൂഷണം എന്ന പഴഞ്ചൊല്ലിനെ അന്വർഥമാക്കുന്നതായിരുന്നു മെഗാതാരങ്ങളുടെ മൗനം. ഇത്രയൊക്കെ കോലാഹലങ്ങൾ ഉണ്ടാക്കിയിട്ടും മോഹൻലാലും മമ്മൂട്ടിയും മൗനംവെടിഞ്ഞില്ല. ഉത്തരം പറഞ്ഞവരൊക്കെ ഉത്തരം മുട്ടിപ്പോകുന്ന അവസ്ഥയിലായേക്കാമെന്ന് ഇരുവർക്കും ദീർഘവീക്ഷണമുണ്ടായിരുന്നിരിക്കാം. ദിലീപിന്റെ അറസ്റ്റിന് ശേഷം വിളിച്ചുകൂട്ടി യോഗത്തിൽ താരത്തെ അമ്മയിൽ നിന്ന് പുറത്താക്കിയ വിവരം പറയാൻവേണ്ടി മാത്രമാണ് മമ്മൂട്ടി സംസാരിച്ചത്. മോഹൻലാൽ അപ്പോഴും പ്രതികരിച്ചില്ല. അനാവശ്യപ്രതികരണങ്ങൾ നടത്തി വിവാദം വിലയ്ക്കുവാങ്ങരുതെന്ന വലിയപാഠം കൂടിയാണ് ഇരുവരുടെയും മൗനത്തിലൂടെ മറ്റുള്ളവർ മനസിലാക്കേണ്ടത്. കുറ്റം ചെയ്തവരെ കണ്ടെത്താനും ശിക്ഷിക്കാനും നടപടിയെടുക്കാനും നാട്ടിലൊരു നിയമവ്യവസ്ഥയുണ്ടെന്നും ആ നിയമത്തെ ബഹുമാനിക്കേണ്ടത് അത്യാവശ്യമാണെന്നും പറയാതെപറയുകയായിരുന്നു വാചാലമായമൗനം.