മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ച് ഗായിക മാളവിക ലക്ഷ്മി. ചെന്നൈയിൽ മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു അരങ്ങേറ്റം.
സംഗീതവേദികളിലെ നിറസാന്നിധ്യമാണ് മാളവിക ലക്ഷ്മി. സംഗീതകുലപതി ഇളയരാജയുൾപ്പെടെയുള്ളവരുടെ സംഗീതസംവിധാനത്തിന് കീഴിൽ ഗാനമാലപിച്ചിട്ടുള്ള മാളവിക നൃത്തവേദികളിലും കൂടുതൽ സജീവമാവുകയാണ്. ചെന്നൈ ഭവൻസ് രാജാജി വിദ്യാശ്രമത്തിലെ നിറഞ്ഞ സദസിനുമുന്നിൽ മാളവിക മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ചു.
ഗണപതിയുടെ ജീവിതം ആസ്പദമാക്കി ചിട്ടപ്പെടുത്തിയ വർണത്തിലാണ് ചുവടുവച്ചത്. മാറിമറിഞ്ഞ ഭാവങ്ങൾക്കും മെയ് വഴക്കത്തോടെയുള്ള ചുവടുകൾക്കും നിറഞ്ഞ കയ്യടിയാണ് സദസ് നൽകിയത്. പ്രശസ്ത നർത്തകി ഗോപികാവർമയ്ക്കു കീഴിലാണ് മോഹിനിയാട്ടം അഭ്യസിക്കുന്നത്.
ചെറുപ്രായത്തിൽ തന്നെ പ്രതിഭതെളിയിച്ച മിടുക്കിയാണ് മാളവികയെന്ന് ഗുരുവിന്റെ വാക്കുകൾ. ഗായികമാരായ കെ.എസ്.ചിത്ര, സുജാത, സംവിധായകൻ ഹരിഹരൻ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിനെത്തി. വലിയ സദസിനു മുന്നിൽ അരങ്ങേറ്റം നടന്നതിന്റെ സന്തോഷത്തിലാണ് മാളവിക.
നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, മറിയം മുക്ക് എന്നീ മലയാള ചിത്രത്തിലടക്കം പാടിയിട്ടുണ്ട് നർത്തകി. മദ്രാസ് ഹൈക്കോടതിയിലെ കെ.എസ്.ജയഗണേശന്റേയും ഗായിക വിജിതയുടേയും മകളാണ് മാളവിക.