നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അറസ്റ്റിലായതോടെ പ്രതിസന്ധിയിലായിരിക്കുന്നത് മലയാളസിനിമ കൂടിയാണ്. ജൂലൈ 21–ന് റിലീസ് പ്രഖ്യാപിച്ച 14 കോടിയുടെ ചിത്രം രാമലീലയ്ക്കാണ് പ്രതിസന്ധിയുടെ പ്രഹരം ഏറ്റവുമധികം ഏറ്റിരിക്കുന്നത്. സിനിമയെക്കുറിച്ച് അപ്രതീക്ഷിത പ്രതിസന്ധിയെക്കുറിച്ച് സംവിധായകൻ അരുൺ ഗോപി സംസാരിക്കുന്നു.
ചുറ്റും നടക്കുന്ന യാഥാർഥ്യങ്ങൾ ഉൾക്കൊള്ളാനുള്ള ശ്രമത്തിലാണ് ഞാൻ. ഇതൊരു പ്രതിസന്ധിതന്നെയാണ്. ഈ പ്രതിസന്ധിയെ തരണം ചെയ്തേ മതിയാകൂ. പക്ഷെ എങ്ങനെ തരണം ചെയ്യണമെന്ന് അറിയില്ല. എനിക്ക് തനിയെ ഒരു തീരുമാനം എടുക്കാനാവില്ല. നിർമാതാവ് ടോമിച്ചൻ മുളകുപാടം ചെന്നൈയിലാണ്, അദ്ദേഹത്തിനോട് കൂടി ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കും. 21–ന് പടം പുറത്തിറക്കാൻ പറ്റുമോ ഇല്ലയോ എന്ന് ഒന്നും അറിയില്ല. ഡബ്ബിങ് തീരാനുണ്ട് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
എല്ലാ പ്രതിസന്ധികളും അപ്രതീക്ഷിതമാണ്. 2012ലാണ് സിനിമയുടെ ജോലികൾ ആരംഭിച്ചത്. എന്റെ ആദ്യസിനിമയാണ്. അഞ്ചുവർഷത്തെ സ്വപ്നമാണ് രാമലീല. എന്നെപ്പോലെയൊരു തുടക്കകാരന് കിട്ടാവുന്ന ഏറ്റവും നല്ല ബാനറാണ് മുളകുപാടത്തിന്റേത്. ഒരുപാടു പേരുടെ പ്രതീക്ഷയും ജീവിതവുമാണ് ഈ സിനിമ. എന്റെ അവസ്ഥ എന്താണെന്ന് എനിക്ക് പറഞ്ഞുമനസിലാക്കാനാവില്ല. സിനിമ എന്ന കലയിലാണ് ഞാൻ വിശ്വസിക്കുന്നത്. ജനങ്ങളെ തീയറ്ററിലേക്ക് എത്തിക്കാൻ നടൻ ഒരു ഘടകമാണെങ്കിലും ശക്തമായ കഥയാണ് ജനങ്ങളെ പിടിച്ചിരുത്തുന്നത്. ആ അർഥത്തിൽ ജനങ്ങൾക്ക് രസിക്കുന്ന കഥയാണ് രാമലീല. താരത്തെ നോക്കാത്തെ സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർ എന്റെ ഈ ആദ്യ സിനിമയേയും കൈവിടില്ല എന്ന പ്രതീക്ഷ മാത്രമാണുള്ളത്.