ബോളിവുഡ് താരം സഞ്ജയ്ദത്തിനു മുൻപു കരാറായ ചിത്രങ്ങൾ പൂർത്തിയാക്കാൻ കോടതി അവസരം നൽകിയതു പോലെ ദിലീപിനും സിനിമയിൽ അഭിനയിക്കാൻ പരോൾ ലഭിക്കുമോയെന്നാണു സിനിമാ ലോകം ഉറ്റുനോക്കുന്നത്. എന്നാൽ രണ്ടു പേർക്കെതിരെയുമുള്ള കേസുകളുടെ സ്വഭാവം തീർത്തും വ്യത്യസ്തമായിരുന്നുവെന്നു നിയമരംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോൾ ചിത്രീകരണത്തിൽ ഇരിക്കുന്ന സിനിമകൾ പൂർത്തിയാക്കാൻ ദിലീപിനു അവസരം ലഭിച്ചില്ലെങ്കിൽ നിർമാതാക്കൾക്കു കനത്ത സാമ്പത്തിക നഷ്ടമുണ്ടാകും.ഏകദേശം 50 കോടി രൂപയുടെ ബിസിനസാണു ദിലീപിന്റെ അടുത്തു വരാനുള്ള ചിത്രങ്ങൾക്കുള്ളത്. സാറ്റലൈറ്റ് മൂല്യം കൂടി കണക്കാക്കിയാൽ ഇത് വീണ്ടും കൂടും.താരത്തിന്റെ അറസ്റ്റോടെ അദ്ദേഹം നായകനായ മൂന്നു ചിത്രങ്ങളുടെ ഭാവി തുലാസിലാണ്.
ജൂലൈ ഏഴിന് റിലീസ് പ്രഖ്യാപിക്കുകയും പിന്നീട് 21ലേക്കു റിലീസ് മാറ്റുകയും ചെയ്ത രാമലീലയുടെ ഭാവി എന്താകുമെന്നു ആശങ്കയുണ്ട്. 14 കോടി രൂപ മുടക്കി ടോമിച്ചൻ മുളകുപാടം നിർമിച്ച ചിത്രം അരുൺ ഗോപിയെന്ന സംവിധായകന്റെ കന്നി ചിത്രമാണ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കമ്മാര സംഭവത്തിന്റെ ഷൂട്ടിങ് പാതിവഴിയിലാണ്. തേനിയിൽ നടന്ന ചിത്രീകരണം ഇടയ്ക്കു വച്ചു നിർത്തിയാണു ദിലീപ് അന്വേഷണവുമായി സഹകരിച്ചിരുന്നത്. രണ്ടാം ഷെഡ്യൂൾ തിരുവനന്തപുരത്തു ആരംഭിക്കാനിരിക്കേയാണു അറസ്റ്റ്. രതീഷ് അമ്പാട്ടിന്റെയും ആദ്യ ചിത്രമാണിത്.
ഡിജിപി ലോക്‌നാഥ് ബഹ്റ പൂജ ചടങ്ങിൽ പങ്കെടുത്തു വിവാദമായ ദിലീപ് നായകനാകുന്ന പ്രഫ.ഡിങ്കൻ എന്ന സിനിമ ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന്റെ ആദ്യ സംവിധാന സംരഭമാണ്.മൂന്നു ചിത്രങ്ങളുടെയും മുന്നോട്ടുള്ള യാത്രയാണു താരത്തിന്റെ അറസ്റ്റോടു കൂടി പ്രതിസന്ധിയിലാക്കിയിരുന്നത്. രാമചന്ദ്രബാബു പേരെടുത്ത ഛായാഗ്രാഹനായതിനാൽ താരത്തിന്റെ അറസ്റ്റ് അദ്ദേഹത്തെ കാര്യമായി ബാധിക്കില്ലെങ്കിലും നവാഗതരായ മറ്റു രണ്ടു സംവിധായകരുടെ കരിയർ പ്രതിസന്ധിയിലാകും.
‘സിനിമയിൽ വിശ്വാസമുണ്ട്.താരങ്ങളുടെ സ്വകാര്യ ജീവിതം സിനിമയെ ബാധിക്കില്ലെന്ന’ നിലപാടാണു നിർമാതാവ് ടോമിച്ചൻ മുളകുപാടം സ്വീകരിച്ചിരുന്നത്.എന്നാൽ അറസ്റ്റിലായ നായകന്റെ ചിത്രത്തിനു എത്ര പേർ തിയറ്ററുകളിലെത്തുമെന്നു കാത്തിരുന്നു കാണണം. പക്ഷേ ഇന്നലെ പ്രൊഡക്ഷൻ കമ്പനി ഇതേക്കുറിച്ചു പ്രതികരിക്കാൻ തയ്യാറായിട്ടല്ല. അഞ്ചു വർഷത്തെ അധ്വാനമാണു രാമലീലയെന്നു സംവിധായൻ അരുൺ ഗോപിയും പറഞ്ഞിരുന്നു. ത്രീ ഡി ചിത്രമായ പ്രഫ.ഡിങ്കനും കോടികൾ മുതൽ മുടക്കുള്ള ചിത്രമാണ്.ഒരാഴ്ച മാത്രമാണു സിനിമ ചിത്രീകരിച്ചത്.വിദേശത്തു ചിത്രീകരണം ഉണ്ടെങ്കിലും കൊച്ചി വിട്ടു പോകരുതെന്നു നടനു നിർദേശമുണ്ടായിരുന്നതിനാൽ ഷൂട്ടിങ് മാറ്റുകയായിരുന്നു.
ഒാണം റിലീസ് ലക്ഷ്യമാക്കിയാണു ഗോകുലം ഗോപാലൻ നിർമിക്കുന്ന കമ്മാരസംഭവത്തിന്റെ ചിത്രീകരണം പുരോഗമിച്ചിരുന്നത്.മുരളി ഗോപിയുടെ തിരക്കഥയിൽ മൂന്നു വ്യത്യസ്ത ഗെറ്റപ്പുകളിൽ ദിലീപ് എത്തുന്ന ചിത്രമായിരുന്നുവിത്.തമിഴ് നടൻ സിദ്ധാർത്ഥ് ആദ്യമായി മലയാളത്തിൽ എത്തുന്നവെന്ന പ്രത്യേകതയുമുണ്ട്.
മലയാള സിനിമാ വ്യവസായത്തിൽ വിപണി മൂല്യത്തിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന നടനാണു ദിലീപ്.മലയാളത്തിൽ സാറ്റലൈറ്റ് മൂല്യത്തിൽ മോഹൻലാലിനും മമ്മൂട്ടിക്കും തൊട്ടുപിന്നിലാണു ദിലീപിന്റെ സ്ഥാനം. ദിലീപിന്റെ അറസ്റ്റ് സിനിമ വ്യവസായത്തെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നു ചലച്ചിത്ര പ്രവർത്തകർ പറയുന്നു. എട്ടു സിനിമകളുടെ നിർമാതാവായ ദിലീപ് അവസാനം നിർമിച്ച സിനിമയാണു കട്ടപ്പനയിലെ ഋതിക് റോഷൻ, ഇതിനു ശേഷം ദിലീപിനെ നായകനാക്കി നാദിർഷ ആലോചിക്കുന്ന പുതിയ ചിത്രവും റൺവേയുടെ രണ്ടാം ഭാഗം വാളയാർ പരമശിവത്തിന്റെയും ഭാവിയും പരുങ്ങലിലാണ്.
തുടർച്ചായി ചിത്രങ്ങൾ പരാജയപ്പെട്ടതോടെ ഒരു ഇമേജ് മാറ്റത്തിനു ശ്രമിച്ചു വരികയായിരുന്നു ദിലീപ്. 2015 മുതൽ 2017 പകുതി വരെ ഇറങ്ങിയ ഒൻപതു ചിത്രങ്ങളിൽ മൂന്നെണ്ണം (കിങ് ലയർ,ചന്ദ്രേട്ടൻ എവിടെയാ, ടു കൺട്രീസ്) വലിയ വിജയങ്ങളായപ്പോൾ ആറു സിനിമകൾ പരാജയപ്പെട്ടിരുന്നു.പതിവു കോമഡി വിട്ടുള്ള വേഷങ്ങളാണു പുതിയ ചിത്രങ്ങളിലുണ്ടായിരുന്നത്. പൂർണ്ണമായും ആക്ഷൻ ഹീറോ പരിവേഷവുമായി ദ് ലെജന്റ് എന്ന ചിത്രം സംവിധായകൻ ജോമോൻ പ്രഖ്യാപിച്ചെങ്കിലും ചിത്രം നടന്നില്ല.
Advertisement